കണ്ണൂര്‍: കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്ത്തകന് ശ്യാമപ്രസാദ് കൊല്ലപ്പെട്ട സംഭവത്തില്‍ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. എസ്ഡിപിഐ പ്രവര്‍ത്തകരാണ് അറസ്റ്റിലായ നാലുപേരും. പാറക്കണ്ടം സ്വദേശി മുഹമ്മദ് (20), സലിം (26), അളകാപുരം സ്വദേശി അമീര്‍ (25), പാലയോട് സ്വദേശി ഹാഷിം (39) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് ശ്യം പ്രസാദ് കൊല്ലപ്പെട്ടത്. കാക്കയങ്ങാട് ഐടിഐ മെക്കാനിക്കല്‍ എഞ്ചിനിയറിങ് വിദ്യാര്‍ത്ഥിയായ ശ്യാം പ്രസാദ് ക്ലാസ്സ് കഴിഞ്ഞ് ബൈക്കില്‍ വീട്ടിലേക്ക് മടങ്ങവേ കൊമ്മേരിയില്‍ വെച്ച് കാറിലെത്തിയ അക്രമി സംഘം ബൈക്കിലിടിച്ച് വീഴ്ത്തി. ബൈക്കില്‍ നിന്ന് വീണ ശ്യാം സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും പിന്തുടര്ന്നെത്തിയ അക്രമികള്‍ വീട്ടുവരാന്തയില്‍വെച്ച് തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു.
ഇരുകൈകള്‍ക്കും മുഖത്തും കഴുത്തിനുമാണ് വെട്ടേറ്റത്. ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്ന് കൂത്തുപറമ്പ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍രക്ഷിക്കാനായില്ല. സംഭവം നടന്ന് രണ്ട് മണിക്കൂറിനുള്ളില്‍ത്തന്നെ പ്രതികളെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.
കൊലപാതകത്തില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതേസമയം കൊല്ലപ്പെട്ട ശ്യാംപ്രസാദിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഇന്ന് സംസ്കരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: