ന്യൂദല്‍ഹി: ജി.എസ്.ടിയും നോട്ടുകള്‍ നിരോധിച്ചതും മാത്രമല്ല സര്‍ക്കാരിന്റെ നേട്ടങ്ങളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാവര്‍ക്കുമൊപ്പം, എല്ലാവരുടേയും വികസനം എന്നതാണ് സര്‍ക്കാരിന്റെ നയമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഒരു ദേശീയ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ആദ്യത്തെ ബഡ്ജാറ്റാണോ, അവസാനത്തെ ബ്ഡജറ്റാണോ, തിരഞ്ഞെടുപ്പാണോ എന്നൊന്നുമല്ല സര്‍ക്കാര്‍ നോക്കുന്നത്. സര്‍ക്കാര്‍ വികസന കാര്യത്തിലാണ് ശ്രദ്ധ നല്‍കുന്നത്. എല്ലായിടത്തും വികസനം കൊണ്ടുവരുന്നതിനാണ് മുന്‍ഗണന – മോദി പറഞ്ഞു.
പല കാര്യങ്ങളിലും രാജ്യം നടത്തിയ പ്രകടനം ലോകത്തിന്റെ ശ്രദ്ധ നേടുന്നതിനും ഏജന്‍സികളുടെ റേറ്റിംഗ് കൂട്ടാനും സഹായകമായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനങ്ങളെ ബാങ്കിംഗ് സമ്പ്രദായത്തിന് കീഴില്‍ കൊണ്ടുവരാനായത് സര്‍ക്കാരിന്റെ എടുത്തു പറയാവുന്ന നേട്ടമാണെന്ന് മോദി അവകാശപ്പെട്ടു.
നാല് ലക്ഷം സ്കൂളുകളില്‍ ശൗചാലയങ്ങള്‍ നിര്‍മിച്ചു നല്‍കാനായതും മൂന്ന് കോടി ജനങ്ങള്‍ക്ക് പാചകവാതകം നല്‍കാനായതും ഗ്രാമങ്ങളിലെ വൈദ്യുതീകരണവുമെല്ലാം സര്‍ക്കാരിന്റെ വികസനങ്ങള്‍ക്ക് ഉദാഹരണമാണെന്നും മോദി ചൂണ്ടിക്കാട്ടി.
ഇന്ത്യയിലെ തിരഞ്ഞെടുപ്പ് പ്രക്രിയകള്‍ക്ക് ധാരാളം പണവും അതുപോലെ തന്നെ മനുഷ്യശേഷിയും ഉപയോഗിക്കേണ്ടതുണ്ട്. അതിനാല്‍ തന്നെ തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്തിയാല്‍ ചെലവുകള്‍ കുറയ്ക്കാം. ഇതിനായി രാഷ്ട്രീയ പാര്‍ട്ടികള്‍ സമവായത്തില്‍ എത്തണമെന്നും മോദി നിര്‍ദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: