മുര്‍ഷിദാബാദ്: പശ്ചമിബംഗാളില്‍ ബസ് തോട്ടിലേക്ക് മറിഞ്ഞ് ഒന്‍പത് പേര് മരിച്ചു. 20 പേര്‍ക്ക് പരിക്കേറ്റു. മുര്‍ഷിദാബാദ് ജില്ലയിലെ ബേഗുന്ബാരിയിലാണ് അപകടം. മരിച്ച എട്ടുപേരെ തിരിച്ചറിഞ്ഞു. അരോജ് ഷെയ്ക്ക് (52), മൈനുദ്ദീന്‍ ഷെയ്ക്ക് (58), ശാന്തി മണ്ഡല് (53), ആഷിഷ് മണ്ഡല് (46), റിമ റബിദാസ് (4), പൂര്‍ണിമ റോയ് (58), താരകാന്ത് ദത്ത (43), സഫികുല്‍ മണ്ഡല് എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ഇതില്‍ ആറുപേര്‍ ബെല്ദങ്കയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. മറ്റു രണ്ടുപേര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ വച്ചും ഒരാള്‍ മുര്‍ഷിദാബാദ് മെഡിക്കല്‍ കോളേജില്‍ വച്ചും മരണമടഞ്ഞു.
പുലര്‍ച്ചെ 3.35ഓടെ അമതല-ബെര്‍ഹാംപൂര്‍ റൂട്ടിലോടുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. 50 പേരാണ് ബസിലുണ്ടായിരുന്നത്. ശക്തമായ മൂടല്‍ മഞ്ഞുണ്ടായിരുന്നിട്ടും അമിത വേഗതയില്‍ ബസ് ഓടിച്ചതാണ് അപകട കാരണമെന്ന് പരിക്കേറ്റവര്‍ പറഞ്ഞു. മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കവെ അമിതവേഗതയിലായിരുന്ന ബസ് തലകീഴായി മറിയുകയായിരുന്നു.
ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നവരില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്. മരിച്ചവരുടെ ആശ്രിതര്‍ക്ക് അധികൃതര്‍ രണ്ടുലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് തീരുമാനമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: