പാനൂര്‍: ശ്യാം പ്രസാദിന്റെ കൊലക്ക് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട് ജില്ലാപ്രസിഡണ്ട് വി.ബഷീര്‍ എന്ന് സൂചന. അന്വേഷണം ഊര്‍ജിതമാക്കി പോലീസ്.
കണ്ണവത്തെ ആര്‍എസ്എസ് പ്രവര്‍ത്തകനായ ശ്യാം പ്രസാദിന്റെ കൊലയ്ക്കു പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമാണെന്ന് വ്യക്തമായതോടെ അന്വേഷണം ജില്ലാനേതാക്കളിലേക്ക്.
കണ്ണവത്ത് കഴിഞ്ഞ ദിവസം പോപ്പുലര്‍ ഫ്രണ്ട് പൊതുയോഗം നടത്തിയിരുന്നു. അന്നു രാത്രിയാണ് വി.ബഷീറും മറ്റു പ്രാദേശിക നേതാക്കളും ചേര്‍ന്ന് ശ്യാം പ്രസാദിനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയതെന്നാണ് സൂചന. ഇതിനായി ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രധാന അക്രമിസംഘങ്ങള്‍ കണ്ണവത്ത് എത്തിയിരുന്നു. നീര്‍വേലി, ശിവപുരം ഭാഗത്തെ രണ്ടു നേതാക്കളും ഗൂഢാലോചനയില്‍ പങ്കാളികളായിട്ടുണ്ട്. കൃത്യത്തില്‍ പങ്കെടുത്തവര്‍ നാലു പേര് മാത്രമല്ല എന്ന നിഗമനവും പോലീസിനുണ്ട്.
2005 ല്‍ ഇരിട്ടിയില്‍ കൊല്ലപ്പെട്ട ഹിന്ദുഐക്യവേദി നേതാവ് ടി.അശ്വനീകുമാര്‍ വധത്തിലെ പ്രധാന ആസൂത്രകനായിരുന്നു പുന്നാട് പൂപ്പാറ സ്വദേശിയായ വി.ബഷീര്‍. ശ്യാം പ്രസാദിന്റെ കൊലപാതകത്തില്‍ അറസ്റ്റിലായവര്‍ക്ക് ഇയാളെ തിരിച്ചറിയാന്‍ സാധ്യതയില്ലെന്നും മറ്റൊരു വാഹനത്തില്‍ എത്തിയവരാകാം അക്രമികള്‍ക്കു ശ്യാംപ്രസാദിനെ കാണിച്ചു കൊടുത്തിട്ടുമുണ്ടാകുക എന്നും കരുതുന്നു. ഇതിനാല്‍ പ്രതികളുടെ മൊബൈല്‍ പരിശോധനക്കായി കൈമാറിയിട്ടുണ്ട്.
അറസ്റ്റിലായ മുഴക്കുന്നിലെ മുഹമ്മദ്, സലീം, നീര്‍വേലിയിലെ അമീര്‍, കീഴലൂരിലെ ഷാഹിം എന്നിവര്‍ സജീവ പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകരാണ്. ഇവരെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.
ജില്ലാപോലീസ് സൂപ്രണ്ട്് ശിവവിക്രമിന്റെ നേതൃത്വത്തില്‍ മണിക്കൂറുകളോളം ഇവരെ ചോദ്യം ചെയ്തു. പേരാവൂര്‍ സിഐ.കുട്ടികൃഷ്ണനാണ് അന്വേഷണച്ചുമതല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: