ആലപ്പുഴ: എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്റ് ആന്റി നര്‍കോട്ടിക്ക് സ്ക്വാഡ് ചേര്‍ത്തല അരൂര്‍ ഭാഗത്ത് നടത്തിയ പരിശോധനയില്‍ കഞ്ചാവുമായി ആഡംബരക്കാറില്‍ സഞ്ചരിച്ച ആറംഗ സംഘം പിടിയിലായി. കൊച്ചി കുമ്പളങ്ങി സ്വദേശികളായ മുട്ടുങ്കല്‍ വീട്ടില്‍ ലിജു (22), മുളക്കാര വീട്ടില്‍ നിബിന് ജോര്‍ജ്ജ് (20) കണ്ണമാലി ഞാറാത്ത് വീട്ടില്‍ ഹാരിസ് (20), എമേഴത്ത് വീട്ടില്‍ പെസ്സി ഡോണ്‍ റോബര്‍ട്ട് (20), കൂറ്റുപറമ്പില്‍ വര്ഗ്ഗീസ്അഗസ്റ്റ്യന് ലിജേഷ്(20 ),കൂട്ടുങ്കല്‍ വീട്ടില്‍ ജിബിന്‍ ജോസഫ് (20) എന്നിവരാണ് 400 ഗ്രാം കഞ്ചാവുമായി എക്സൈസിന്റെ പിടിയിലായത്.
കഞ്ചാവ് കടത്തുവാനായി ഉപയോഗിച്ച ഇന്നോവ കാറും പിടിച്ചെടുത്തു. കഞ്ചാവ് സ്ഥിരമായി ഉപയോഗിക്കുന്ന ഇവര്‍ ഉപയോഗത്തിനും വില്പനയ്ക്കുമായി കമ്പത്തുനിന്നുമാണ് കഞ്ചാവ് എത്തിച്ചത്. ചേര്‍ത്തല തുറവൂര്‍ ഭാഗത്ത് ഇടപാടുകാര്‍ക്കായി കഞ്ചാവ് എത്തിയ്ക്കുന്നതിനിടയിലാണ് ഇവര്‍ പിടിയിലാകുന്നത്.
ടിപ്പര്‍ ലോറി ഡ്രൈവറായ ലിജുവും ക്ലീനറായ ഹാരിസും, ജിബിന്‍ ജോസഫുമാണ് കമ്പത്തുനിന്നും കഞ്ചാവ് എത്തിച്ചത്. ചെറിയ പാക്കറ്റുകളാക്കി ഫോണ്‍ മുഖാന്തിരം ഇടപാട് ഉറപ്പിച്ച് എത്തിച്ചുകൊടുക്കുന്ന രീതിയാണു തുടര്‍ന്ന് വന്നിരുന്നത്. വിനോദയാത്രാ സംഘം എന്നു തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലായിരുന്നു ഇവരുടെ യാത്രകള്‍.
ഒരാഴ്ചയ്ക്ക് മുമ്പ് കമ്പത്തുനിന്നും കൊണ്ടുവന്ന കഞ്ചാവില്‍ വില്പന നടത്തിയതിനു ശേഷം ബാക്കിയിരുന്ന കഞ്ചാവാണ് ഇപ്പോള്‍ പിടിച്ചെടുത്തത്. കൂടുതല്‍ അന്വേഷണം നടത്തുന്നതാണെന്നും ഇവരുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ച് ഇവരുടെ ഇടപാടുകാരെക്കുറിച്ച് വിവരങ്ങള്‍ ശേഖരിച്ച് അന്വേഷണം നടത്തുന്നതാണെന്നും സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ. ആര്. ബാബു അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: