തമിഴ്നാട്ടുകാരുടെ പ്രധാന മാസമാണ് മാര്‍ഗഴി. ഇതിനുകാരണമുണ്ടുതാനും. തനിക്ക് ഏറ്റവും പ്രിയപ്പെട്ട മാസമാണ് മാര്‍ഗഴിയെന്ന് ഭഗവാന് കൃഷ്ണന് ഭഗവദ്ഗീതയില്‍ പറഞ്ഞിരിക്കുന്നു. ‘പന്ത്രണ്ടു മാസങ്ങളില്‍വച്ച് എനിക്ക് ഏറ്റവും പ്രിയം മാര്‍ഗഴി മാസമാണ്’ (ഗീത അദ്ധ്യായം 10, ശ്ലോകം 35.)
ദ്രാവിഡ നേതാക്കളായ കരുണാനിധിയും വീരമണിയും സ്വകാര്യമായി മാര്‍ഗഴി മാസത്തെ ആദരിക്കുന്നു. മലയാളികളുടെ ധനു മാസമാണ് തമിഴരുടെ മാര്‍ഗഴി. ഭക്തിക്കാണ് മാര്‍ഗഴി മാസത്തില്‍ പ്രാധാന്യം. എല്ലാ ഹൈന്ദവരും വിഷ്ണു-ശിവ സ്തോത്രങ്ങള്‍ ആലപിക്കുകയും, ക്ഷേത്ര സന്ദര്‍ശനം നിര്‍ബന്ധമായും നടത്തുകയും ചെയ്യുന്ന മാസമാണ് മാര്‍ഗഴി. വിഷ്ണുക്ഷേത്രങ്ങളില്‍ ദിവ്യപ്രബന്ധ ശ്ലോകങ്ങളും, ശിവക്ഷേത്രങ്ങളില്‍ തിരുമുറൈ ശ്ലോകങ്ങളും ആലപിക്കുന്ന മാസമാണ് മാര്‍ഗഴി.
വിഷ്ണുവിനെ പ്രകീര്‍ത്തിച്ച് വിഷ്ണുഭക്തരായ കവികള്‍ രചിച്ച ശ്ലോകങ്ങളാണ് ദിവ്യപ്രബന്ധം. നാലായിരം ശ്ലോകങ്ങളാണ് ദിവ്യപ്രബന്ധത്തിലുള്ളത്. ഈ ശ്ലോകങ്ങള്‍ രചിക്കപ്പെട്ട നാടുകളെ ദിവ്യദേശങ്ങളെന്ന് വിശേഷിപ്പിക്കുന്നു. ഒന്‍പതാം നൂറ്റാണ്ടിലും പത്താം നൂറ്റാണ്ടിലും ജീവിച്ചിരുന്ന ആഴ്വാര്‍ കവികളാണ് ദിവ്യപ്രബന്ധ ശ്ലോകങ്ങള്‍ രചിച്ചത്. നമ്മാള്വാര്, പെരിയാള്‍വാര്‍, ആണ്ടാള്‍ തുടങ്ങിയ കവികളാണ് ദിവ്യപ്രബന്ധത്തിന്റെ രചയിതാക്കള്‍. അവരില്‍തന്നെ ഏറ്റവും ബഹുമാനിക്കപ്പെടുന്ന ദിവ്യവനിതയാണ് ആണ്ടാള്‍. അവര്‍ രചിച്ച തിരുപ്പാവൈ, നാച്ചിയാര്‍ തിരുമൊഴി എന്നിവ ദിവ്യപ്രബന്ധ ശ്ലോകങ്ങളുടെ ഭാഗമാണ്. മാര്‍ഗഴി മാസത്തില്‍ വിഷ്ണു ക്ഷേത്രങ്ങളില്‍ പ്രധാനമായും മുഴങ്ങുക തിരുപ്പാവൈയിലെ ശ്ലോകങ്ങള്‍ തന്നെ. വിഷ്ണുഭക്തയായി ജനിച്ച് വിഷ്ണു പാദങ്ങളില്‍ ലയിച്ചുചേര്‍ന്ന ഭക്തയാണ് ആണ്ടാള്‍. മലയാളത്തിലെ കുറൂരമ്മയും പൂന്താനവും അനുസ്മരിപ്പിക്കുക ആണ്ടാളിനെയാണ്. തമിഴര്‍ ആണ്ടാളിനുവേണ്ടി ഒരു ക്ഷേത്രംതന്നെ നിര്‍മിച്ചു. ശ്രീവല്ലിപുത്തൂരിലെ ആണ്ടാള്‍ക്ഷേത്രത്തില്‍ പ്രധാന പ്രതിഷ്ഠ ആണ്ടാള്‍ തന്നെയാണ്. ഒരു ഭക്തയ്ക്കുവേണ്ടിമാത്രം നിര്‍മ്മിച്ച ഏക ക്ഷേത്രം ശ്രീവല്ലിപുത്തൂരിലെ ഈ ക്ഷേത്രമായിരിക്കണം.
തിരുപ്പാവൈ ശ്ലോകങ്ങള്‍ ഭക്തിയുടെ പുതിയ മാനങ്ങളാണ് സൃഷ്ടിച്ചത്. തിരുപ്പാവൈ ശ്ലോകങ്ങള്‍ കേള്‍ക്കുമ്പോള്‍ തമിഴ് ഭാഷ അറിയാത്തവര്‍കൂടി ഒന്ന് വിങ്ങിപ്പൊട്ടും. ശ്രീകൃഷ്ണ-രാധ ബന്ധത്തിന്റെ ദക്ഷിണേന്ത്യന്‍ പതിപ്പാണ് ആണ്ടാള്‍-ശ്രീരംഗനാഥ ബന്ധം. ശ്രീരംഗനാഥനാണ് തന്റെ ഭര്‍ത്താവെന്നു സങ്കല്പ്പിച്ചു ജീവിച്ചു മരിച്ച ആണ്ടാള്‍, ഭക്തകവികളായ ആള്‍വാര്‍ സംഘത്തിലെ പ്രധാനിയായതും ഈ അചഞ്ചലമായ വിശ്വാസം ഒന്നുകൊണ്ടു മാത്രം.
അങ്ങനെയുള്ള ആണ്ടാളിനെക്കുറിച്ചാണ് കേവലം ഒരു സിനിമ പാട്ടെഴുത്തുകാരനായ വൈരമുത്തു വിലയിരുത്തിയിരിക്കുന്നത്. അവര്‍ ഒരു ദേവദാസി സ്ത്രീ ആയിരുന്നു എന്നാണ് ദ്രാവിഡ കക്ഷികളുടെ ആസ്ഥാന കവിയായ വൈരമുത്തുവിന്റെ കണ്ടെത്തല്‍. അതിന് അദ്ദേഹം തെരഞ്ഞെടുത്തത് ആണ്ടാള്‍ പ്രതിഷ്ഠയുള്ള ശ്രീവല്ലിപുത്തൂര്‍ ക്ഷേത്രംതന്നെ. മാര്‍ഗഴി മാസത്തില്‍ പ്രസ്തുത ദേവാലയത്തില്‍ സംഘടിപ്പിച്ച ആണ്ടാള്‍ സെമിനാര്‍ ആണ് ‘അവാര്‍ഡ് കവി’- എന്നറിയപ്പെടുന്ന വൈരമുത്തു തന്റെ കണ്ടുപിടുത്തം പ്രഖ്യാപിക്കാന്‍ തെരഞ്ഞെടുത്ത വേദി.
ഡിഎംകെ നേതാവ് കരുണാനിധിയുടെയും മകള്‍ കനിമൊഴിയുടെയും ഇഷ്ടതോഴനാണ് വൈരമുത്തു. ഈ സൗഹൃദം ഉപയോഗപ്പെടുത്തി അദ്ദേഹം ഏഴ് ദേശീയ പുരസ്കാരങ്ങളും പദ്മശ്രീ, പദ്മഭൂഷണ്‍ എന്നീ ബഹുമതികളും സംഘടിപ്പിച്ചു എന്നത് നേരാണ്. ഇനി ഈ കാവ്യശിരോമണിക്ക് ഒന്നോ രണ്ടോ ആഗ്രഹങ്ങള്‍ കൂടി ബാക്കിയുണ്ട്. ജ്ഞാനപീഠം , ഭാരത രത്നം എന്നീ പുരസ്കാരങ്ങള്‍. പറ്റുമെങ്കില്‍ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം. ഇതൊക്കെയാണ് വൈരമുത്തുവിന്റെ ചെറിയ ചെറിയ ആഗ്രഹങ്ങള്‍. ഡിഎംകെയ്ക്ക് ഭരണം പോയത് കൂടുതല്‍ ബാധിച്ചത് വൈരമുത്തുവിനെയാണ്.
ഡോ. എം.ജി.എസ്. നാരായണന് ഉള്‍പ്പെടെയുള്ള ചരിത്രകാരന്മാര് ആണ്ടാളിനെക്കുറിച്ച് വൈരമുത്തു പറഞ്ഞത് ഭോഷ്ക്കാണെന്ന് അഭിപ്രായപ്പെടുകയുണ്ടായി. തമിഴ്നാടിന്റെ സര്‍ക്കാര്‍ മുദ്രയില്‍ കാണുന്ന ഗോപുരം ശ്രീവല്ലിപുത്തൂര്‍ ആണ്ടാള്‍ ക്ഷേത്ര ഗോപുരമാണ്. ആണ്ടാള്‍ക്കു സര്‍ക്കാര്‍തന്നെ നല്‍കിയിരിക്കുന്ന പ്രാധാന്യത്തിന്റെ തെളിവാണിത്. ദേവദാസി എന്ന വാക്കുതന്നെ വൈരമുത്തു ഉപയോഗിച്ചത് ദുരുദ്ദേശ്യപരമായാണ്.
ഡാനിയേല്‍ സെല്‍വരാജ് എന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സാഹിത്യകാരന് രചിച്ച ഒരു ചെറുകഥയില്‍ ആണ്ടാളിനെ വളരെ മോശമായാണ് ചിത്രീകരിച്ചിട്ടുള്ളത്. 40 വര്‍ഷം മുന്‍പ് രചിച്ച ഈ കഥയില്‍ ഡാനിയേല്‍ പറയുന്നത് ആണ്ടാള്‍ അവരുടെ പിതാവിന് ഏതോ ഒരു ദേവദാസി സ്ത്രീയില്‍ ജനിച്ച അവിഹിത സന്തതി എന്നാണ്. ഇത് വസ്തുതാ വിരുദ്ധമാണ്. ആണ്ടാള്‍ ജീവിച്ചിരുന്ന പത്താം നൂറ്റാണ്ടില്‍ ദേവദാസി സ്ത്രീകള്‍ ഡാനിയേല്‍ കരുതുന്ന തരത്തിലുള്ള ദേവദാസികള്‍ അല്ലായിരുന്നു. എല്ലാ ചരിത്രകാരന്മാരും അക്കാലത്തുതന്നെ ഡാനിയേല്‍ എഴുതിയത് തെറ്റാണെന്നു ചൂണ്ടിക്കാട്ടിയിരുന്നു.
സമ്പത്കുമാര രാമാനുജ ജീയാര്‍ എന്നൊരു പണ്ഡിതനുണ്ട് മന്നാര്‍ഗുഡിയില്‍. ശ്രീവൈഷ്ണവ വിഭാഗത്തിന്റെ മേധാവിയാണ് രാമാനുജ ജീയാര്‍. തമിഴ്നാട്ടിലുള്ള ദളിത് വിഭാഗങ്ങളെ ശ്രീവൈഷ്ണവ സമുദായത്തിലേക്ക് പരിവര്‍ത്തനം ചെയ്ത് അവരെ സാമൂഹ്യമായി ഉയര്‍ത്തുന്ന പ്രക്രിയയാണ് ഈ സംന്യാസിവര്യന്‍ നടത്തിവരുന്നത്. വൈരമുത്തു ശ്രീവല്ലിപുത്തൂര്‍ ക്ഷേത്രത്തില്‍ വന്ന് മാപ്പു പറയണമെന്ന ആവശ്യവുമായി രാമാനുജ ജീയാര്‍ നിരാഹാര സമരത്തിലാണ്. വൈരമുത്തുവിനെ വെള്ളപൂശുവാന്‍ ഹൈന്ദവ വിരുദ്ധ കക്ഷികള്‍ നടത്തുന്ന ശ്രമമാണ് ഏറ്റവും അപലപനീയം. യേശു ക്രിസ്തുവിന്റെ ‘അമ്മ’-യെക്കുറിച്ചോ നബിയുടെ ബന്ധുക്കളെക്കുറിച്ചോ വൈരമുത്തു എന്തെങ്കിലും പറയുവാന്‍ മുതിരുമോ എന്നാണ് ഹിന്ദുക്കള്‍ ചോദിക്കുന്നത്. ഇനി നാളെ കൃഷ്ണഭഗവാന്റെ രാധയേയും മുരുകന്റെ രണ്ടു ഭാര്യമാരേയും കുറിച്ചായിരിക്കും വൈരമുത്തുവിന്റെ ആക്ഷേപം.
തമിഴ്നാട്ടിലെ രാഷ്ട്രീയ നേതാക്കള്‍ക്ക് ഹൈന്ദവരോടുള്ള വിരോധം കുപ്രസിദ്ധമാണ്. ഹിന്ദുക്കള്‍ എല്ലാവരും കള്ളന്മാരാണെന്ന് ഡിഎംകെ നേതാവ് കരുണാനിധി പറഞ്ഞത് വിവാദമായിരുന്നു. ചെന്നൈ നഗരത്തിലെ വൈദിക ഗവേഷണ കേന്ദ്രത്തിന്റെ മേധാവി ഗൗതമന് രാമകൃഷ്ണന് ഈ വിഷയം ഉന്നയിച്ചു മദ്രാസ് ഹൈക്കോടതിയില്‍ പരാതി നല്കി. കരുണാനിധിക്ക് ഇരുട്ടടി കിട്ടിയ പോലെയായി ഈ കേസ്. താന്‍ അങ്ങനെയല്ല ഉദ്ദേശിച്ചതെന്നും, ഹിന്ദുക്കള്‍ ഹൃദയം മോഷ്ടിക്കുന്നവരാണ് എന്നാണ് പറഞ്ഞതെന്നും കരുണാനിധി കോടതിയില്‍ സത്യവാങ്മൂലം നല്കി. പക്ഷേ പ്രസംഗത്തിന്റെ റെക്കോര്‍ഡ് കോടതിക്ക് ലഭ്യമാക്കിയ ഗൗതമന് കരുണാനിധിയുടെ രക്ഷപ്പെടാനുള്ള പഴുതുകള്‍ അടച്ചു. കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ് .
ദളിത് പാര്‍ട്ടിയായ വിടുതലൈ ചിരുത്തൈകള്‍ കച്ചി (വിസികെ) നേതാവ് തിരുമാവളവന് ഹൈന്ദവ വിരോധം പ്രകടിപ്പിച്ചത് തന്റെ സ്വന്തം പിതാവിന്റെ പേര് മാറ്റിക്കൊണ്ടാണ്. തിരുമാവളവന്റെ അച്ഛന്റെ പേര് രാമസാമി എന്നായിരുന്നു. എണ്‍പതുകാരനായ രാമസാമിയുടെ പേര് തിരുമാവളവന് അരോചകമായി തോന്നിപോലും. അങ്ങനെയാണ് രാമസാമി എന്ന പേരിനു പകരം, സ്വന്തം തന്തയുടെ പേര് തോല്‍കാപ്പിയാന്‍ എന്നാക്കി മാറ്റിയത്. വര്‍ഷങ്ങള്‍ക്കു മുന്‍പേ ആര്. തിരുമാവളവന് എന്ന് അറിഞ്ഞിരുന്ന വിസികെ നേതാവ് ഇപ്പോള്‍ തോല് തിരുമാവളവന് എന്നാണ് അറിയപ്പെടുന്നത്!
(മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ‘പയനിയര്‍’- പത്രത്തിന്റെ തമിഴ്നാട് പ്രതിനിധിയുമാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: