ചങ്ങനാശേരി: സ്ത്രീപക്ഷ നിലപാടുകളുമായി സര്‍ക്കാരും സമൂഹവും മുന്നേറുമ്പോള്‍ ചങ്ങനാശേരി റവന്യൂ ടവറില്‍ ഹൗസിംഗ് ബോര്‍ഡ് അധികൃതര്‍ സ്ത്രീവിരുദ്ധ നിലപാടുമായി ‘മുന്നേറുന്നു’.
നിരവധി സര്‍ക്കാര്‍ ആഫീസുകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, കോടതി, പരീക്ഷാ പരിശീലന സ്ഥാപനങ്ങള്‍ എന്നിവ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ആവശ്യത്തിന് ശുചിമുറികള്‍ ടവറിലില്ല. ഉള്ളവ ശുചീകരണത്തിന്റെ കാര്യത്തില്‍ വളരെ പിന്നിലാണ്. പുരുഷന്മാരുടെ ശുചിമുറികളില്‍ വെള്ളമെത്തിയിട്ട് നാളേറെയായി.
റവന്യൂ ടവറില്‍ എത്തിച്ചേരുന്ന പൊതുജനങ്ങളുടെ കാര്യമാണ് ഏറെ ദയനീയം. പുരുഷന്മാര് വെള്ളമില്ലാത്ത ശുചിമുറികള്‍ കൊണ്ട് തൃപ്തിപ്പെടുമ്പോള്‍ സ്ത്രീകള്‍ പ്രാഥമിക ആവശ്യങ്ങള്‍ക്ക് നെട്ടോട്ടമോടുന്ന അവസ്ഥ.
അടുത്തിടെ അറ്റകുറ്റപ്പണി നടന്നതിനാല്‍ എല്ലായിടത്തും കൊളുത്തും വാതിലുകളും സ്ഥാപിച്ചിട്ടുണ്ട്. ട്രഷറി ഒഴികെയുള്ള ഒരു സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങള്‍ക്കും സ്വന്തം ശുചിമുറികളില്ല. ഉണ്ടായിരുന്ന വനിതകളുടെ പൊതുശുചിമുറികള്‍ വിവിധ ആഫീസുകളിലെ വനിതാ ജീവനക്കാര്‍ക്ക് അടുത്തിടെ വീതം വെച്ചു നല്കി.
ഇവര്‍ അവരുടെ ആവശ്യം കഴിഞ്ഞ് പൊതുജനങ്ങള്‍ക്ക് സൗകര്യം നല്‍കാതെ താഴിട്ടുപൂട്ടി പോവുകയാണ്. ഒരു ജീവനക്കാരിയും വനിതാ അഭിഭാഷകയും തമ്മിലുണ്ടായ തര്‍ക്കം കയ്യാങ്കളിയുടെ വക്കിലെത്തിയിരുന്നു. ചില ആഫീസുകള്‍ക്ക് മൂന്നും നാലും ശുചിമുറികള്‍ കിട്ടിയപ്പോള്‍ ഒന്നും കിട്ടാതെ ‘സംപൂജ്യ’ ആഫീസുകളുമുണ്ട്. സമീപ ആഫീസുകളുടെ ദാക്ഷിണ്യത്തിനായി കാത്തു നില്‍ക്കുകയോ സ്വന്തം വീട്ടില്‍ തിരികെയെത്തി ‘ശങ്ക’ തീര്‍ക്കുകയോ ഉള്ളൂ പോംവഴി.
ചില വനിതാ ആഫീസര്‍മാര്‍ ഒന്നു രണ്ടും ശുചിമുറികള്‍ താഴിട്ട് പൂട്ടി സ്വകാര്യ സ്വത്ത് പോലെ കൊണ്ട് നടക്കുന്നുണ്ട്. പരാതി പറഞ്ഞ നാട്ടുകാരോട് ജില്ലാ കളക്ടര്‍ ഉള്‍പ്പടെയുള്ള വിഐപികള്‍ എത്തുമ്പോള്‍ അവര്‍ക്ക് ഉപയോഗിക്കാനാണ് ഈ ശുചിമുറി എന്നാണ് മറുപടി. പുരുഷനായ കോട്ടയം കളക്ടര്‍ക്ക് എന്തിനാണ് സ്ത്രീകളുടെ ശുചിമുറി എന്ന ചോദ്യത്തിന് ഹൗസിംഗ് ബോര്‍ഡ് അധികൃതര്‍ക്ക് മറുപടിയില്ല.
താലൂക്ക് ആഫീസ്, ആര്‍ടി ആഫീസ്, രജിസ്ട്രേഷന്, വില്‍പ്പന നികുതി, എംപ്ലോയ്മെന്റ്, കോടതി എന്നിവ പ്രവര്‍ത്തിക്കുന്ന മൂന്നും നാലും നിലകളില്‍ എത്തിച്ചേരുന്ന വനിതകളോട് ആറാം നിലയിലെത്തി ശങ്ക തീര്‍ക്കാനാണ് ബോര്‍ഡ് പറയുന്നത്. വൃദ്ധരും ഗര്‍ഭിണികളും ഭിന്നശേഷിക്കാരുള്പ്പടെയുള്ളവര് അധികൃതരെ ശപിച്ച് എല്ലാം സഹിച്ച് വീട്ടിലേക്ക് മടങ്ങുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: