ശബരിമല: വിഐപി ദര്‍ശനത്തിന്റെ മറവില്‍ പണമുണ്ടാക്കിയ വിവാദ പോലീസ് ഉദ്യോഗസ്ഥന് ഇക്കുറിയും സജീവമായിരുന്നു. പോലീസ് കണ്‍ട്രോള്‍റൂം കേന്ദ്രീകരിച്ച് ഭക്തര്‍ക്ക് വിഐപി ദര്‍ശനം ഒരുക്കിക്കൊടുത്ത് പണമുണ്ടാക്കിയതിനെത്തുടര്ന്ന് ശബരിമല ജോലിയില്‍നിന്ന് ഒഴിവാക്കിയ ആളാണിദ്ദേഹം.
കോട്ടയം ക്രൈംബ്രാഞ്ചിലുള്ള ഈ പോലീസുകാരനെ നാലു വര്‍ഷം മുന്‍പ് സ്പെഷ്യല്‍ ബ്രാഞ്ച് നിര്‍ദ്ദേശ പ്രകാരം ശബരിമല ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഇയാള്‍ ഉപയോഗിച്ച കംപ്യൂട്ടര്‍ പരിശോധിച്ചതില്‍ നിരവധി വിദേശികളുടെയും പ്രവാസി വ്യവസായികളുടെയും ഫോണ്‍ നമ്പരും ഇ മെയില്‍ മേല്‍വിലാസവും പോലീസിന് ലഭിച്ചിരുന്നു.
ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം ഒരു ഐജിയുടെയും പത്തനംതിട്ട മുന്‍ എസ്പിയുടെയും സഹായത്തോടെ കഴിഞ്ഞ തീര്‍ത്ഥാടനകാലത്ത് പോലീസുകാരന് വീണ്ടും എത്തി. കണ്ട്രോള് റൂമില്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്ററായിട്ടാണ് എത്തുന്നതെങ്കിലും പിന്നീട് വിഐപി ദര്‍ശന ഡ്യൂട്ടിയുടെ കണ്ട്രോള് കൈക്കലാക്കും.
എല്ലാവര്‍ഷവും വിഐപികള്‍ക്ക് സുഖ ദര്‍ശനം ഒരുക്കുന്നതിനായി കണ്‍ട്രോള്‍റൂം കേന്ദ്രീകരിച്ച് 20 പോലീസുകാരെ നിയോഗിക്കും. ഇവരെ തിരിച്ചറിയാന്‍ കയ്യില്‍ മഞ്ഞ ടാഗ് കെട്ടും. ഇവര്‍ കൊണ്ടു ചെല്ലുന്ന ഭക്തര്‍ക്ക് എത്ര തിരക്കായാലും ക്യൂ നില്ക്കാതെയും വലിയ പരിശോധനയില്ലാതെയും ശ്രീകോവിലിന് മുന്പില് ദര്‍ശനസൗകര്യം ലഭിക്കും. മന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ നേതാക്കള്‍, ഐഎഎസ്സുകാര്‍, സെലിബ്രിറ്റികള്‍ തുടങ്ങിയവര്‍ക്കാണ് വിഐപി പരിഗണന.
വിഐപി ദര്‍ശനത്തിന് സന്നിധാനം സ്പെഷ്യല്‍ ഓഫീസറുടെ പ്രത്യേക അനുവാദം വാങ്ങണമെന്നാണ്. എന്നാല്‍ ഈ സംവിധാനം പോലീസുകാരന്റെ നേതൃത്വത്തില്‍ ദുരുപയോഗം ചെയ്യുന്നു. സ്പെഷ്യല്‍ ഓഫീസറുടെ അറിവില്ലാതെ തീര്‍ഥാടനകാലത്ത് നിരവധി പേര്‍ക്കാണ് വിഐപി ദര്‍ശനം തരപ്പെടുത്തുന്നത്. കഴിഞ്ഞ ദിവസം ശ്രീലങ്കന്‍ സ്വദേശിയില്‍നിന്ന് പണം തട്ടാന്‍ ശ്രമിച്ച നെന്മാറ ചന്ദ്രനും ഈ പോലീസുകാരനും തമ്മില്‍ നല്ല ബന്ധമാണെന്നും ആരോപണമുണ്ട്. മലേഷ്യ, ശ്രീലങ്ക, സിങ്കപ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍നിന്ന് എത്തുന്ന ഭക്തര്‍ കൂടുതലും ചന്ദ്രനെ ബന്ധപ്പെട്ട ശേഷമാണ് എത്തുന്നത്.
ഇവര്‍ക്ക് സുഖദര്‍ശനം തരപ്പെടുത്തി നല്‍കുന്നത് ആരോപണ വിധേയനായ പോലീസുകാരന്റെ സഹായത്തോടെയാണ്. ചന്ദ്രനാണ് പടി നിശ്ചയിച്ച് വാങ്ങി വീതംവയ്ക്കുന്നത്.
വിജിലന്‍സ് ഉദ്യോഗസ്ഥനും സംശയ നിഴലില്‍
ശബരിമല: സുഖ ദര്‍ശനം തരപ്പെടുത്തി നല്‍കിയതിന് പകരമായി വിദേശ യാത്രാസൗകര്യം കൈപ്പറ്റിയെന്നതിന്റെ പേരില്‍ നടക്കുന്ന അന്വേഷണത്തില്‍ വിജിലന്‍സ് ഉദ്യോഗസ്ഥനും സംശയനിഴലില്‍. സ്ഥിരമായി ശബരിമല ഡ്യൂട്ടിക്ക് എത്തുന്ന വിജിലന്‍സ് ഉദ്യോഗസ്ഥനാണ് അന്വേഷണം നേരിടുന്നത്.
ഇടത് അനുകൂല പോലീസ് സംഘടനയുടെ സംസ്ഥാന നേതാവ് ആണ് ഇയാള്‍. തിരുവനന്തപുരത്ത് ലോ അക്കാദമി വിഷയത്തില്‍ ആരോപണ വിധേയനായ സിപിഎം നേതാവിന്റെ അടുത്ത ബന്ധുവാണ് ഈ വിജിലന്‍സ് ഉദ്യോഗസ്ഥന്. അതിനാല്‍ അന്വേഷണം അട്ടിമറിക്കാനുള്ള നീക്കവും സജീവമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: