ന്യൂദല്‍ഹി: സ്വിറ്റ്സര്‍ലാന്‍ഡിലെ ദാവോസില്‍ ആഗോള സാമ്പത്തിക ഉച്ചകോടി (വേള്‍ഡ് ഇക്കണോമിക് ഫോറം, ഡബ്ല്യുഇഎഫ്) നാളെ ആരംഭിക്കും. 48-ാമത് ഉച്ചകോടിക്ക് ഡബ്ല്യുഇഎഫ് ചെയര്മാന് ക്ലോസ് ഷ്വാബ് സ്വാഗതം പറയുന്നതോടെ തുടക്കമാകും. 23 മുതല്‍ 26 വരെയാണ് ഉച്ചകോടി.
23ന് പ്ലീനറി സമ്മേളനത്തില്‍ മോദി മുഖ്യപ്രഭാഷണം നടത്തും. ഏറ്റവും കൂടുതല്‍ പ്രതിനിധികള്‍ പങ്കെടുക്കുന്നത് ഇന്ത്യയില്‍ നിന്നാണ്. ഒരു ദിവസം മാത്രം ഉച്ചകോടിയില്‍ പങ്കെടുക്കുന്ന മോദി അറുപതു കമ്പനികളുടെ തലവന്മാരുമായി കൂടിക്കാഴ്ച നടത്തും. ഇരുപത്തൊന്നു വര്‍ഷത്തിനിടെ ആഗോള സാമ്പത്തിക വേദിയിലെത്തുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി.
ഇന്ത്യയില്‍ നിന്ന് ആറ് കേന്ദ്രമന്ത്രിമാര്‍, രണ്ട് മുഖ്യമന്ത്രിമാര്‍, നിരവധി മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, 100 സിഇഒമാര്‍ എന്നിവരും ഉച്ചകോടിയില്‍ പങ്കെടുക്കും. യോഗാഭ്യാസ പ്രകടനത്തിലും പ്രധാനമന്ത്രി പങ്കെടുക്കും. അേമരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉള്‍പ്പെടെ 70 രാഷ്ട്രത്തലവന്മാര്ക്ക് യോഗ നേരിട്ട് പരിചയപ്പെടുത്തുകയും പരിശീലനം നല്‍കുകയും ചെയ്യും. ഇതിനായി രണ്ട് യോഗ അധ്യാപകരും പ്രധാനമന്ത്രിയുടെ സംഘത്തിലുണ്ട്. ബിസിനസ്, രാഷ്ട്രീയം, കല, സര്‍വകലാശാല പഠന ഗവേഷണ വിഭാഗം (അക്കാദമീയ), സിവില്‍ സൊസൈറ്റി എന്നീ വിഭാഗങ്ങളെ പ്രതിനിധീകരിച്ച് 3000 പേരാണ് ഉച്ചകോടിയില്‍ പങ്കെടുക്കുക.
സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങള്‍ക്കായി നിലകൊള്ളുന്ന മിര്‍ ഫൗണ്ടേഷന് സ്ഥാപകനും ബോളിവുഡ് താരവുമായ ഷാരുഖ് ഖാന്, ആസ്ട്രേലിയന്‍ നടി കേറ്റ് ബ്ലാന്‍ചെറ്റ്, സംഗീതജ്ഞന് എല്‍ടണ്‍ ജോണ്‍ എന്നിവര്‍ക്ക് ഇത്തവണത്തെ ലോക സാമ്പത്തിക ഫോറം വാര്‍ഷിക ക്രിസ്റ്റല്‍ പുരസ്കാരം സമ്മാനിക്കും.
2000ത്തില്‍ ബില്‍ ക്ലിന്റണ് പങ്കെടുത്ത ശേഷം ആദ്യമായാണ് ഒരു അമേരിക്കന്‍ പ്രസിഡന്റ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. പാക് പ്രധാനമന്ത്രി ഷാഹിദ് ഖാന് അബ്ബാസിയും ഫോറത്തില്‍ പങ്കെടുക്കുന്നുണ്ട്. എന്നാല്‍ മോദി-അബ്ബാസി കൂടിക്കാഴ്ചയില്ലെന്ന് ഇന്ത്യന്‍ പ്രതിനിധി സംഘത്തിന്റെ വക്താവ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: