കൃഷ്ണന് അവതാരവും ലീലകളും നടത്തിയ കാലത്തുപോലും ഭഗവാനെ നേരില്‍ കാണാന്‍ സാധിച്ച ദുര്യോധനന്, കര്ണന്, ശകുനി, ജരാസന്ധന് തുടങ്ങിയ സമര്‍ത്ഥന്മാര്‍ക്കും തന്ത്രശാലികള്ക്കും ഭഗവാനെ നേരില്‍ കണ്ടിട്ടുപോലും ഭഗവന്മഹത്വം മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല. വെണ്ണയും പാലും ഗോപിമാരുടെ ചേലയും രുക്മിണിയെയും മോഷ്ടിച്ച ഒരു കള്ളനായിക്കണ്ടു, മനസ്സിലാക്കി. ജരാസന്ധന് 17 തവണ തന്നോട് തോറ്റ് യുദ്ധംക്കളം വിട്ട് ഓടിയ വിഡ്ഢിയായി കണക്കാക്കി. ദുര്യോധനന്, കൃഷ്ണനെ പാണ്ഡവന്മാര്‍ക്കു വേണ്ടി എന്തു ഹീനകൃത്യവും ചെയ്യുന്നവനാണെന്നാണ് മനസ്സിലാക്കിയിരുന്നത്. ഇതിന്റെ കാരണം ഭഗവാന് മുന്‍പേതന്നെ പറഞ്ഞുവച്ചിട്ടുണ്ട്-
അവജാനന്തി മാംമൂഢാഃ
മാനുഷീംതനുമാശ്രിതം (9-11)
ആധുനികകാലത്ത് പല പണ്ഡിതന്മാരും പ്രഭാഷകന്മാരും ഭഗവാന് വെറും മനുഷ്യനാണെന്ന് വാദിക്കുന്നവരുണ്ട്. ഭഗവാന്റെ ഹൃദയത്തില്‍ ഒതുങ്ങിനില്ക്കുന്ന ബ്രഹ്മമാണ് അര്ജ്ജുനന് ഗീത ഉപദേശിച്ചത് എന്ന് പ്രചരിപ്പിക്കുന്നവര്‍ ഉണ്ടല്ലോ. കൃഷ്ണന് മരിച്ചുപോയി; അദ്ദേഹത്തെ ദഹിപ്പിച്ച ശ്മശാനത്തില്‍ പുല്ലുമുളച്ചു എന്ന് പ്രചരിപ്പിക്കുന്നവരുണ്ട്. അര്‍ജ്ജുനന്റെ അഭിപ്രായം പോലും അവര്‍ അംഗീകരിക്കുകയില്ല. അര്ജ്ജുനന് പത്താമധ്യായത്തില്‍ പറഞ്ഞല്ലോ.
”പരം ബ്രഹ്മ, പരംധാമ
പവിത്രം പരമം ഭവാന്. (10-12)
(=അങ്ങുതന്നെയാണ് പരബ്രഹ്മം; അങ്ങയുടെ ധാമവും അങ്ങയില്‍നിന്ന് വേറിട്ട് ഒരു വസ്തുവല്ല. പവിത്രീകരണ വസ്തുവും ഭഗവാന് തന്നെ) ഈ വാക്കുകളൊന്നും പണ്ഡിതമ്മന്യന്മാരുടെ ചെവിയില്‍ പ്രവേശിക്കുകയേ ഇല്ല.
എന്താണ് കാരണം?
(11-53)
ദേവന്മാരില്, കഴിഞ്ഞ ജന്മങ്ങളില് വിധിപ്രകാരം വേദങ്ങള്‍ അധ്യയനം ചെയ്യുകയും വേദാര്‍ത്ഥം മനനം ചെയ്യുകയും പുണ്യകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്ത് ദേവഭാവം ലഭിച്ചവരുണ്ട്. നൂറു അശ്വമേധയാഗം അനുഷ്ഠിച്ച ഇന്ദ്രന് തുടങ്ങിയവര്‍ക്ക് പോലും എന്നെ കാണാനോ തത്ത്വം ഉള്‍ക്കൊള്ളാനോ കഴിഞ്ഞിട്ടില്ല. എല്ലാ വേദങ്ങളും അധ്യയനം ചെയ്തതുകൊണ്ടോ കൃച്ഛ്രം, ചാന്ദ്രായണം മുതലായ ഉഗ്രവ്രതങ്ങള് അനുഷ്ഠിച്ചതുകൊണ്ടോ ഗോ ദാനാദി ധര്‍മ്മങ്ങള്‍ ചെയ്തതുകൊണ്ടോ എന്നെ സാക്ഷാല്‍ക്കരിക്കാനോ എന്നെ പ്രസാദിപ്പിക്കാനോ സാധിക്കുകയില്ല. വേദാദികള്‍ പഠിച്ചോ ശ്രൗത സ്മാര്‍ത്ത കര്‍മ്മങ്ങള്‍ ചെയ്തോ വേദാന്തം, ബ്രഹ്മസൂത്രം ഇവ പഠിച്ചതുകൊണ്ടോ എന്റെ ദര്‍ശനം ലഭിക്കാന്‍ യോഗ്യത ലഭിക്കില്ല.
കഠോപനിഷത്തില്‍ ഭഗവാന് മുമ്പേ പറഞ്ഞുവച്ചിട്ടുള്ളതാണ് ഈ വസ്തുത.
”നായമാത്മാ പ്രവചനേനലഭ്യഃ
ന മേധയാനബഹുനാ ശ്രുതേന
(1-2)
(പരമാത്മാവിനെ-മേധയാ (=ബഹുഗ്രന്ഥങ്ങള് പഠിക്കാന്‍ കഴിവുള്ള ബുദ്ധികൊണ്ടോ, ഗുരുമുഖത്തില്‍നിന്ന് ധാരാളം ആത്മീയ കാര്യങ്ങള്‍ കേട്ടു മനസ്സിലാക്കിയതുകൊണ്ടോ പ്രഭാഷണപരമ്പരകള്‍ നടത്തിയതുകൊണ്ടോ സാക്ഷാത്കരിക്കാന്‍ സാധിക്കുകയില്ല.)
പ്രതികരിക്കാൻ ഇവിടെ എഴുതുക: