അഗര്‍ത്തലയിലെ സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ രാവിലെ ഏഴിനാരംഭിച്ച യോഗം മൂന്ന് മണിക്കൂറിലേറെ നീണ്ടു. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്റെ വിശകലനമായിരുന്നു മുഖ്യ അജണ്ട. ഇടത് കോട്ടയായ ത്രിപുര പിടിക്കാന്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷാ നിയോഗിച്ച ‘ത്രിമൂര്‍ത്തികളെ’ കാണാനാണ് യോഗസ്ഥലത്തെത്തിയത്. ത്രിപുര പ്രഭാരി സുനില്‍ ദിയോധര്‍, നോര്‍ത്ത് ഈസ്റ്റ് ഡമോക്രാറ്റിക് അലയന്‍സ് (എന്‍ഇഡിഎ) കണ്‍വീനര്‍ ഹിമന്ത ബിശ്വ ശര്‍മ്മ, സംസ്ഥാന അധ്യക്ഷന്‍ ബിപ്ലബ് ദേബ്- ഇവരാണ് പതിറ്റാണ്ടുകളുടെ സിപിഎം ഭരണം പിഴുതെറിയാന്‍ ഷാ നിയോഗിച്ച ത്രിമൂര്‍ത്തികള്‍.
2014ല്‍ നരേന്ദ്ര മോദി മത്സരിച്ച വരാണസി മണ്ഡലത്തിന്റെ പ്രചാരണ ചുമതലയില്‍ നിന്നാണ് ആര്‍എസ്എസ് മുന്‍ പ്രചാരകനായ സുനില്‍ ദിയോധര്‍ പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ ത്രിപുരയിലേക്ക് പറന്നത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ച 5.70 ശതമാനം വോട്ടാണ് ബിജെപിക്ക് അവകാശപ്പെടാന്‍ ആകെയുണ്ടായിരുന്നത്. മോദി തരംഗം ത്രിപുരയെയും സ്വാധീനിച്ചിട്ടുണ്ടെന്ന തിരിച്ചറിവാണ് ‘മിഷന് 2018’ന് പാര്‍ട്ടിയെ പ്രേരിപ്പിച്ചത്. സംഘടനാ സംവിധാനം ശക്തമാക്കുക എന്നതായിരുന്നു ദിയോധര്‍ നേരിട്ട ആദ്യവെല്ലുവിളി. ഉയര്‍ത്തിക്കാണിക്കാന്‍ മുഖമില്ലാതിരുന്നത് മറികടക്കാന്‍ ദല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന ബിപ്ലബ് ദേബിനെ ഷാ ത്രിപുരയിലേക്ക് തിരിച്ചയച്ചു. ചെറുപ്പത്തിന്റെ ആവേശവും സൗമ്യമായ പെരുമാറ്റവുമുള്ള ദേബ് അതിവേഗത്തില്‍ ജനകീയനായി ഉയര്‍ന്നു. ദിയോധറിന്റെ സംഘാടന മികവും ബിപ്ലബിന്റെ ജനകീയതയും ബിജെപിയെ അമ്പരപ്പിക്കുന്ന വേഗത്തില്‍ വളര്‍ത്തി.
ഇടതുഭരണത്തോട് അടിമപ്പെട്ടിരുന്ന ജനങ്ങളെ മാറിച്ചിന്തിക്കാന്‍ പ്രേരിപ്പിക്കുക അത്രയെളുപ്പമായിരുന്നില്ല. നേരിട്ട് സംവദിച്ചും വിഷയങ്ങള്‍ ഏറ്റെടുത്തുമാണ് ഇത് സാധ്യമാക്കിയതെന്ന് ദിയോധര്‍ പറയുന്നു. ട്രെയിനുകളിലും പ്രധാന നഗരങ്ങളിലും ചോദ്യാവലിയുമായി ജനങ്ങളെ സമീപിക്കുന്ന ബിജെപി പ്രവര്‍ത്തകരെ നിങ്ങള്‍ക്കിപ്പോഴും കാണാന്‍ സാധിക്കും. മോദിയുടെ മൂന്നര വര്‍ഷത്തെ ഭരണ നേട്ടങ്ങളും സിപിഎമ്മിന്റെ 25 വര്‍ഷത്തെ കോട്ടങ്ങളുമാണ് ചോദ്യാവലിയിലുളളത്. വീടുകള്‍തോറും കയറിയിറങ്ങി പ്രശ്നങ്ങള്‍ മനസിലാക്കി. ബൂത്ത് തലം മുതല്‍ സംഘടനാ സംവിധാനം പുനഃസംഘടിപ്പിച്ചു. യുവാക്കളെ ചുമതലകള്‍ ഏല്‍പ്പിച്ചു. നിരന്തരം പരിപാടികളിലൂടെ അവരെ സജീവമാക്കി. പോഷക സംഘടനകളെ ശക്തമാക്കി. ഭരണവര്‍ഗ്ഗത്തിന്റെ അക്രമവും അഴിമതിയും വികസന വിരോധവും ഉന്നയിച്ചു. ജനങ്ങള്‍ക്കിടയില്‍ വലിയ അസംതൃപ്തിയുണ്ട്. ആഞ്ഞുതള്ളിയാല്‍ മറിഞ്ഞുവീഴാവുന്ന ഭരണമാണ് സിപിഎമ്മിന്റേത്. ബിജെപിക്കത് സാധിക്കുമെന്ന് ജനങ്ങള്‍ ഇപ്പോള്‍ വിശ്വസിക്കുന്നു, പാര്‍ട്ടിയുടെ കുതിപ്പ് അദ്ദേഹം വിശദീകരിച്ചു.
അക്രമം വലിയ വെല്ലുവിളിയാണെന്ന് ബിപ്ലബ് ദേബ് പറയുന്നു. ഒരു വര്‍ഷത്തിനിടെ ഏഴ് പ്രവര്‍ത്തകരെ നഷ്ടപ്പെട്ടു. തിരിച്ചടിക്കാനോ തിരിഞ്ഞോടാനോ ഞങ്ങള്‍ തയ്യാറായില്ല. കമ്യൂണിസ്റ്റ് രാജ്യങ്ങള്‍ക്ക് സമാനമായി എല്ലാം പാര്‍ട്ടി തീരുമാനിക്കുന്ന സാഹചര്യമാണ് സംസ്ഥാനത്ത്. സിപിഎം പ്രവര്ത്തകനാണെങ്കില് പോലീസ് കേസെടുക്കില്ല. ജോലി ലഭിക്കണമെങ്കില്‍, തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെങ്കില്‍ പാര്‍ട്ടി കനിയണം. സംഘടിത കൊള്ളയും സംഘടിത അക്രമവുമാണ് മണിക് സര്‍ക്കാരിന്റെ സംഭാവന. ചെറിയ രോഗത്തിനുപോലും ചികിത്സയ്ക്ക് ദല്‍ഹിയിലോ ബംഗളൂരുവിലോ പോകേണ്ട അവസ്ഥ. ചോദ്യം ചെയ്യാന്‍ ആളുണ്ടായില്ലെന്നതും കള്ളവോട്ടുകളുമാണ് ഇടതുപക്ഷത്തിന്റെ ശക്തി. കോണ്‍ഗ്രസ്സിന് കഴിവുള്ള നേതാക്കളുണ്ടായിരുന്നു. പക്ഷെ കേന്ദ്ര നേതൃത്വം താല്പര്യമെടുത്തില്ല. കേന്ദ്രത്തില്‍ ഇടതു പിന്തുണ പ്രതീക്ഷിച്ചിരുന്ന കോണ്‍ഗ്രസ് അവരെ പിണക്കാന്‍ തയ്യാറല്ലായിരുന്നു. സിപിഎമ്മിനെ നേരിടാന്‍ കോണ്‍ഗ്രസ്സിനാകില്ലെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞു. ബിജെപിയെ ബദല്‍ ശക്തിയായി ഉയര്‍ത്തിയതില്‍ ഈ കാരണങ്ങളും പ്രധാനമാണ്- അദ്ദേഹം വ്യക്തമാക്കി.
ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിയായ രാം മാധവിനാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ പാര്‍ട്ടി ചുമതല. വിഘടനവാദികളായും ഹിന്ദുവിരുദ്ധരായും ചിത്രീകരിക്കപ്പെട്ടിരുന്ന സംസ്ഥാനങ്ങളില്‍ ബിജെപിക്ക് വേരുറപ്പിക്കാനാകില്ലെന്ന മുന്‍വിധികള്‍ ഇപ്പോള്‍ തിരുത്തപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഈ മുന്നേറ്റത്തില്‍ രാം മാധവിനൊപ്പമുള്ള ബുദ്ധികേന്ദ്രമാണ് അസം ധനമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. ത്രിപുരയിലെ തെരഞ്ഞെടുപ്പ് ചുമതല രാം മാധവ് ഏല്‍പ്പിച്ചതും ഹിമന്തയെയാണ്. അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് മുന്‍ കോണ്‍ഗ്രസ് നേതാവായ ഹിമന്ത പാര്‍ട്ടി വിട്ടത്. പൊതുരാഷ്ട്രീയത്തില്‍നിന്നും ഭിന്നമായ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ മനപ്പാഠമായ അദ്ദേഹത്തിന് പ്രാദേശിക പാര്‍ട്ടികളെ മുന്നിണിയില്‍ ചേര്‍ത്തുനിര്‍ത്താന്‍ സാധിക്കുന്നു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ മുഴുവന്‍ എന്‍ഡിഎ ഭരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അസമും മണിപ്പൂരും അരുണാചലും ബിജെപി ഭരണത്തിലാണ്. ഈ തെരഞ്ഞെടുപ്പില്‍ ത്രിപുരയിലും ഭരണം പിടിക്കും, അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി ആരാകുമെന്ന ചോദ്യത്തിന് മൂന്നുപേരും നല്‍കിയത് ഒരേ ഉത്തരം. ഇടതുഭരണം ഇല്ലാതാക്കുകയെന്നതാണ് ലക്ഷ്യം. മറ്റുള്ളതൊക്കെ പിന്നീട്.
നാളെ: മുഖംമൂടിയാണ് ഈ സര്‍ക്കാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: