കൊച്ചി: സീറോ മലബാര്‍ സഭയിലെ വിവാദ വസ്തു ഇടപാടുമായി ബന്ധപ്പെട്ട് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ രൂക്ഷമായി വിമര്‍ശിച്ച് പള്ളികളില്‍ ലഘുലേഖ വിതരണം. എറണാകുളം- അങ്കമാലി അതിരൂപതയിലെ ഭൂമിക്കച്ചവടങ്ങളും വസ്തുതകളും എന്ന പേരിലാണ് ലഘുലേഖ. പാതിരിമാരുടേയും വിശ്വാസികളുടേയും പുതിയ സംഘടനയായ അതിരൂപത മൂവ്മെന്റ് ട്രാന്സ്പറന്സിയാണ് ലഘുലേഖ വിതരണം ചെയ്തത്.
ആലഞ്ചേരിയും രണ്ടു പാതിരിമാരും ചേര്‍ന്ന് നടത്തിയ രഹസ്യ ഇടപാടാണ് വസ്തു ഇടപാടെന്ന് ലഘുലേഖയില്‍ കുറ്റപ്പെടുത്തുന്നു. മാര്‍ വര്‍ക്കി വിതയത്തില്‍ മെഡിക്കല്‍ കോളേജ് വേണ്ടെന്ന് തീരുമാനമെടുത്തതാണ്. എന്നാല്‍, ആ തീരുമാനം വകവെയ്ക്കാതെയാണ് ആലഞ്ചേരി പദ്ധതിയുമായി മുന്നോട്ട് പോയത്. മെഡിക്കല്‍ കോളേജിനായി 23.22 ഏക്കര്‍ സ്ഥലം വാങ്ങാന്‍ 58.2 കോടി രൂപയാണ് വായ്പ എടുത്തത്. ഇതായിരുന്നു പ്രതിസന്ധിയുടെ തുടക്കം.
ഓരോ മാസവും 70 ലക്ഷത്തോളം രൂപയാണ് പലിശയിനത്തില്‍ നല്‍കേണ്ടിയിരുന്നത്. ഈ സാഹചര്യത്തിലാണ് കാക്കനാട്, മരട്, തൃക്കാക്കര എന്നിവിടങ്ങളിലുള്ള സ്ഥലം വിറ്റത്. 301 സെന്റ് വസ്തുവിന് 9.05 ലക്ഷം രൂപയെങ്കിലും സെന്റിന് കിട്ടുന്നതരത്തില്‍ വില്‍ക്കാനായിരുന്നു ധാരണ. കര്‍ദ്ദിനാള്‍ പരിചയപ്പെടുത്തിയ സാജു വര്‍ഗ്ഗീസ് കുന്നേല്‍ വഴി നടത്തിയ ഇടപാടില്‍ സെന്റൊന്നിന് 4.66 ലക്ഷം രൂപയ്ക്കാണ് വില്‍പ്പന നടന്നത്. വില്‍പ്പനയും രജിസ്ട്രേഷനും കഴിഞ്ഞ് ഒരു വര്‍ഷമായിട്ടും ആധാരത്തില്‍ കാണിച്ച വില പോലും കിട്ടിയില്ലെന്ന് ലഘുലേഖയില്‍ വിമര്‍ശിക്കുന്നുണ്ട്.
തൃക്കാക്കര ഭാരത മാതാകോളേജിന് എതിര്‍വശം 30 ലക്ഷം രൂപ സെന്റിന് മതിപ്പുവിലയുള്ള ഭൂമി 2016 ഒക്ടോബറില്‍ സാജുവര്ഗ്ഗീസിന് ആധാരം ചെയ്തുകൊടുത്തു. ഇതുവരെ ഈ ഇടപാടില്‍ അതിരൂപതയ്ക്ക് ഒരു രൂപ പോലും ലഭിച്ചില്ല. സഹായമെത്രാന്മാര് പോലും അറിയാതെയായിരുന്നു ഇടപാട്. 58 കോടിയുടെ കടം വീട്ടാന്‍ അഞ്ചുസ്ഥലങ്ങള്‍ വിറ്റപ്പോള്‍ കടം 80 കോടിയിലധികമായി. കര്‍ദ്ദിനാളും ഡയറക്ടര്‍ വടക്കുംപാടനച്ചനും പ്രൊക്യുറേറ്റര്‍ ജോഷി പുതവയച്ചനും ചേര്‍ന്ന് നടത്തിയ രഹസ്യ ഇടപാടുകളായിരുന്നു അവയെന്നും ലഘുലേഖയില്‍ പറയുന്നു.
തിന്മയ്ക്കെതിരെയുള്ള നന്മയുടെ പോരാട്ടമായി ലഘുലേഖയെ കണ്ടാല്‍ മതിയെന്നും ഇപ്പോഴെങ്കിലും പ്രതികരിച്ചില്ലെങ്കില്‍ ഇങ്ങനെ ഒരു അതിരൂപതയുണ്ടെന്ന് വരും തലമുറയ്ക്ക് കേള്‍ക്കാനേ കഴിഞ്ഞെന്ന് വരില്ലെന്നും ലഘുലേഖയില്‍ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: