തൊടുപുഴ: രണ്ടര കിലോമീറ്റര്‍ നദിയിലൂടെ ഒഴുകിയ വയോധികയ്ക്ക് രക്ഷകരായത് സഹോദരങ്ങളടക്കം ആറ് വിദ്യാര്‍ത്ഥികള്‍. മുട്ടം മലങ്കര പാറയ്ക്കല്‍ സുഹറബീവി(62)യാണ് കാല് വഴുതി വീണ് ഇന്നലെ ഉച്ചയ്ക്ക് ഒഴുകില്പ്പെട്ടത്. ഈ സമയം പുഴയില്‍ കുളിച്ചുകൊണ്ടിരുന്ന അജി(17), അഭിജിത് (15), അക്ഷയ് (13), മിഥുന് (14), നിഥിന് (12), അശ്വിന് (13) എന്നിവരാണ് സുഹറയെ രക്ഷിച്ച് കരക്കെത്തിച്ചത്.
മലങ്കരയിലെ പുഴയോരത്തുള്ള വീടിന് സമീപത്തെ കടവില്‍ കുളിക്കാന്‍ പോയതായിരുന്നു സുഹറ. പുഴയിലേക്ക് വീണ ചെരുപ്പ് എടുക്കാനായി കുനിഞ്ഞപ്പോള്‍ കാല് വഴുതി സുഹറ വെള്ളത്തിലേക്ക് വീണു. ശക്തമായ ഒഴുക്കില്‍പ്പെട്ട സുഹറ രണ്ടര കിലോമീറ്ററോളം ഒഴുകി. താഴെ ഒളമറ്റം കമ്പിപ്പാലത്തിന് സമീപമെത്തിയപ്പോള്‍ അവിടെ കുളിച്ചുകൊണ്ടിരുന്ന വിദ്യാര്‍ത്ഥികള്‍ ഇത് കണ്ടു. ഉടനെ തന്നെ അജിന്, അഭിജിത്, അക്ഷയ് എന്നിവര്‍ പുഴയുടെ നടുവിലേക്ക് നീന്തിയെത്തി. സുഹറയെ വലിച്ചുകൊണ്ട് മൂവരും മറുകരയിലേക്ക് നീന്തി. കരക്കെത്തിക്കാനാകാതെ വന്നതോടെ ഇവര്‍ക്ക് സഹായവുമായി മിഥുന്, നിഥിന്, അശ്വിന് എന്നിവരും പിന്നാലെ നീന്തിയെത്തി.
മൂന്നാള് പൊക്കത്തിലധികം വെള്ളമുള്ള മേഖലയാണിവിടമെന്ന് സമീപവാസികള്‍ പറഞ്ഞു. സുഹറയെ കരയില്‍ കയറ്റി കിടത്തിയ ഉടന്‍ മിഥുന് സമീപത്തെ വീട്ടിലെ സ്ത്രീയില്‍ നിന്നും മൊബൈല്‍ ഫോണ്‍ വാങ്ങി അഗ്നിശമനസേനയെ വിവരം അറിയിച്ചു. അവരെത്തി അവശയായ സുഹറയെ കാരിക്കോട് ജില്ലാ ആശുപത്രിയിലെത്തിച്ചു.
സാരമായ പരിക്കില്ലാത്തതിനാല്‍ ഇന്നലെ വൈകിട്ടോടെ വീട്ടിലേക്ക് മടങ്ങി. രക്ഷകരായ വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ കോണുകളില്‍ നിന്ന് അഭിനന്ദനപ്രവാഹമാണ്. അഭിജിത്തും അക്ഷയും, നിഥിന് മിഥുന് എന്നിവരും സഹോദരങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: