കോട്ടയം: മുന്‍ വര്‍ഷങ്ങളെക്കാളും കൊടും വരള്‍ച്ചയായിരിക്കും ഇത്തവണയെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ കുടിവെള്ളത്തിന്റെ വില ഉയരുന്നു. ജനുവരി അവസാനിക്കുംമുമ്പേ വെള്ളകച്ചവടക്കാര് തകൃതിയായി. ജില്ലയിലെ മലയോരമേഖലകളുള്പ്പെടെയുള്ള വിവിധ പ്രദേശങ്ങളില്‍ ശുദ്ധജലം കിട്ടാക്കനിയായി മാറിയിട്ടുണ്ട്. ഭൂഗര്‍ഭജലത്തിന്റെ സ്രോതസ്സുകള്‍ വരണ്ടുണങ്ങിയതോടെ കുടിവെള്ളം വന്‍വില കൊടുത്തു വാങ്ങേണ്ട അവസ്ഥയായി.
ദാഹമകറ്റണമോ, കീശ ചോരും
ഗാര്‍ഹിക ആവശ്യങ്ങള്‍ക്കും നിര്‍മാണത്തിനും മറ്റും എത്തിച്ചുനല്‍കുന്ന വെള്ളത്തിനും വ്യത്യസ്തമായ നിരക്കാണ് ഏജന്‍സികള്‍ ഈടാക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 200 രൂപ വരെ വിലയില്‍ വ്യത്യാസം വന്നിട്ടുണ്ട്. 2000 ലിറ്റര്‍ വെള്ളത്തിന് 700 മുതല്‍ ആയിരം രൂപ വരെയാണ് നിരക്ക്. ദൂരത്തിനനുസരിച്ച് വിലയിലും മാറ്റം വരും. കുപ്പിവെള്ളത്തിനും എംആര്‍പി നിരക്കിലധികമാണ് പല കടക്കാരും വാങ്ങുന്നത്. ഒരേ ബ്രാന്‍ഡിലുള്ള മിനറല്‍ വാട്ടറിന് ഹോട്ടലുകള്‍, ആശുപത്രികള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ പല വിലയാണ്. നിലവില്‍ കുപ്പിവെള്ളത്തിനു വില കൂട്ടിയിട്ടില്ലെങ്കിലും വേനല്‍ കടുക്കുന്നതോടെ വില ഉയരാനാണ് സാധ്യത. വിപണിയിലെ മറ്റ് ശീതളപാനീയങ്ങള്‍ക്കും വില ഉയര്‍ന്നേക്കും.
ഒന്നിനും ലൈസന്‍സില്ല
ശുദ്ധജലം എത്തിച്ചുകൊടുക്കുന്നതിലെ ക്രമക്കേടുകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് സംസ്ഥാന ഭക്ഷ്യവകുപ്പ് കര്‍ശനമായ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിരുന്നു. ഇതെല്ലാം കാറ്റില്‍പ്പറത്തുകയാണ് ജില്ലയിലെ കുടിവെള്ള ലോബി. ടാങ്കര്‍ ലോറികളിലും മറ്റു വാഹനങ്ങളിലും കുടിവെള്ളം വിതരണം ചെയ്യുന്നവര്‍ ഭക്ഷ്യസുരക്ഷാവകുപ്പിന്റെ സ്റ്റാന്‍ഡേര്‍ഡ് റെഗുലേഷന് അനുസരിച്ച് പ്രത്യേക ലൈസന്‍സ് എടുത്തിരിക്കണം. കൂടാതെ വെള്ളം പരിശോധിച്ച അംഗീകൃത ലാബിന്റെ റിപ്പോര്‍ട്ട്, ടാങ്കറിന്റെ ശേഷി, കോട്ടിംഗ് തുടങ്ങിയവയുടെ രേഖകളില്ലാതെ ജല വിതരണം നടത്തിയാല്‍ ഏജന്‍സികള്‍ക്കെതിരെ കര്‍ശനനടപടികള്‍ സ്വീകരിക്കാം. ഏജന്‍സികളെ സംബന്ധിച്ച് ജനങ്ങള്‍ക്കിടയില്‍ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ പരിശോധനകള്‍ കര്‍ശനമാക്കാന്‍ ഒരുങ്ങുകയാണ് തദ്ദേശ സ്ഥാപനങ്ങളും ആരോഗ്യ വകുപ്പും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: