ഒഡീഷ: ഒഡീഷയിലെ സ്വതന്ത്ര എംഎല്‍എ സനാതന്‍ മഹാകടുവിന്റെ ബാങ്ക് അക്കൗണ്ട് നിക്ഷേപം 165 കോടി. എംഎല്‍എയുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ പോലീസ് ബാങ്ക് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്കി. ഒരാഴ്ച്ച മുമ്പ് എംഎല്‍എയുടെ വീട്ടില്‍ മതിയായ രേഖകളില്ലാതെ 50 ലക്ഷം രൂപ കൈമാറാനെത്തിയ സ്വകാര്യബാങ്ക് മാനേജരും രണ്ട് സ്റ്റാഫുകളും പിടിയിലായതോടെയാണ് എംഎല്‍എയുടെ അനധികൃത സമ്പാദ്യവിവരങ്ങള്‍ പുറത്തറിയുന്നത്. അഞ്ച് അക്കൗണ്ടുകളില്‍ മാത്രമായാണ് 165 കോടിയുടെ നിക്ഷേപം കണ്ടെത്തിയത്.
സനാസേന എന്ന സംഘടനയുടെ മേധാവിയായ സനാതന്‍ മഹാകടു ആദ്യം ട്രക്ക് ഡ്രൈവറായിരുന്നു. ഇരുമ്പ് അയിര് ഖനനപ്രദേശമായ ചമ്പുവ മണ്ഡലത്തെ പ്രതിനിധാനം ചെയ്ത് നിയമസഭയിലെത്തിയ സനാതന്റെ വളര്‍ച്ചയ്ക്ക് വഴിയൊരുക്കിയത് 2004-2008 കാലത്ത് പ്രദേശത്ത് ഖനനമേഖലയിലുണ്ടായ വികസനമാണ്. 2014 തെരഞ്ഞെടുപ്പ് കാലത്ത് തനിക്ക് 51 കോടിയുടെയും ഭാര്യ ശാന്തിലതയ്ക്ക് 18 കോടിയുടെയും സ്വത്തുക്കള്‍ ഉണ്ടെന്ന് സനാതന്‍ വ്യക്തമാക്കിയിരുന്നു. അടുത്തിടെ സനാസേനയുടെ നേതൃത്വത്തില്‍ ദേശീയ പാതയിലെ ടോള്‍പിരിവിനെതിരെ നടന്ന സമരം അക്രമാസക്തമാവുകയും ഒരു മന്ത്രിപുത്രന്റെ ഓഫീസ് കത്തിച്ച കേസില്‍ സനാതനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. അന്ന് ജനസമുദ്ര എന്ന പാര്‍ട്ടി രൂപീകരിച്ച് ഒഡീഷയിലെ 147 മണ്ഡലങ്ങളിലും മത്സരിക്കുമെന്ന് സനാതന്‍ പ്രഖ്യാപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: