മെല്‍ബണ്‍: അര്‍ജന്റീനയുടെ ഡീഗോ ഷ്വാര്‍ട്ട്സ്മാന്റെ ശക്തമായ വെല്ലുവിളി അതിജീവിച്ച് റാഫേല്‍ നദാല്‍ ഓസ്ട്രേലിയന്‍ ഓപ്പണിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു.
സ്പാനിഷ് താരമായ നദാല്‍ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്കാണ് പ്രീക്വാര്‍ട്ടറില്‍ ഡീഗോയെ മറികടന്നത്. 6-3, 6-7 (4), 6-3, 6-3. ഈ വിജയം നദാലിന് പുതിയ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നേടിക്കൊടുക്കും.
സെമിയില്‍ സ്ഥാനമുറപ്പിക്കാനുള്ള പോരാട്ടത്തില്‍ നദാല്‍ ആറാം സീഡും മുന്‍ യുഎസ് ഓപ്പണ്‍ ചാമ്പ്യനുമായ മാരിന് സിലിക്കിനെ നേരിടും. നൂറാം ഗ്രാന്‍ഡ് സ്ലാം മത്സര വിജയമാഘോഷിച്ചാണ് സിലിക്ക് ക്വാര്‍ട്ടറില്‍ നദാലുമായി കൊമ്പുകോര്‍ക്കാന്‍ അര്‍ഹത നേടിയത്.
പ്രീ ക്വാര്‍ട്ടറില്‍ സ്പാനിഷ് താരമായ പാബ്ളോ കരേനോ ബുസ്റ്റയെ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു. 6-7 (2), 6-3, 7-6, 7-6 (3). സിലിക്കിന്റെ നൂറാം ഗ്രാന്‍ഡ്സ്ലാം വിജയമാണിത്. മെല്‍ബണിലെ മുന്‍ സെമിഫൈനലിസ്റ്റായ സിലിക്ക് ഈ വിജത്തോടെ പതിനൊന്ന് ഗ്രാന്‍ഡ്സ്ലാം ക്വാര്‍ട്ടര്‍ ഫൈനല്‍ കളിച്ച ക്രൊയേഷ്യയുടെ ഗൊരാന്‍ ഇവാനിസെവിക്കിന്റെ റെക്കോഡിനൊപ്പം എത്തി. ഇതു പതിനൊന്നാം തവണയാണ് സിലിക്ക് ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടറിലെത്തുന്നത്.
ബള്‍ഗേറിയയുടെ ഗ്രിഗര്‍ ദിമിത്രോവും ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. മൂന്നാം സീഡായ ദിമിത്രോവ് പ്രീ ക്വാര്‍ട്ടറില്‍ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് നിക്ക് കിര്‍ഗിയോസിനെ പരാജയപ്പെടുത്തി. 7-6 (7-3), 7-6 (7-4), 4-6, 7-6 (7-4).
ബ്രിട്ടന്റെ കെയ്ല്‍ എഡ്മണ്ടാണ് ക്വാര്‍ട്ടറില്‍ ദിമിത്രോവിന്റെ എതിരാളി. ബ്രിട്ടന്റെ രണ്ടാം നമ്പറായ എഡ്മണ്ട് നാലു സെറ്റ് നീണ്ട് പോരാട്ടത്തില്‍ ആന്ദ്രെയസ്് സെപ്പിയെ കീഴടക്കി. 6-7(4-7), 7-5, 6-2,6-3. ഇതാദ്യമായാണ് എഡ്മണ്ട് ഓസ്ട്രേലിയന്‍ ഓപ്പണിന്റെ ക്വാര്‍ട്ടറിലെത്തുന്നത്.
ഡാനിഷ് താരമായ കരോലിന് വോസ്നിയാക്കി വനിതകളുടെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. പ്രീ ക്വാര്‍ട്ടറില്‍ മഗ്ദലന റൈബാറിക്കോവയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍്പ്പിച്ചു. 6-3, 6-0. 2012 നു ശേഷം ഇതാദ്യമായാണ് വോസ്നിയാക്കി മെല്‍ബണില്‍ ക്വാര്‍ട്ടര്‍ ഫൈനലിലെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: