സിഡ്നി: ടെസ്റ്റ് പരമ്പരയില്‍ ഓസ്ട്രേലിയയില്‍ നിന്ന് നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയ ഇംഗ്ലണ്ട് ഏകദിന പരമ്പരയില്‍ പകവീട്ടി. ജോസ് ബട്ട്ലറുടെ സെഞ്ചുറിയില്‍ മൂന്നാം മത്സരം 16 റണ്‍സിന് വിജയിച്ച് അവര്‍ അഞ്ചു മത്സരങ്ങളുടെ ഏകദിന പരമ്പര സ്വന്തമാക്കി. ഇതാദ്യമായാണ് ഇംഗ്ലണ്ട് ഓസ്ട്രേലിയില്‍ ഏകദിന പരമ്പര നേടുന്നത്. ആദ്യ രണ്ട് മത്സരങ്ങളിലും ഇംഗ്ലണ്ട് വിജയക്കൊടി പാറിച്ചിരുന്നു.
83 പന്തില്‍ 100 അടിച്ചെടുത്ത് കീഴടങ്ങാതെ നിന്ന ബട്ട്ലറുടെ മികവില്‍ ഇംഗ്ലണ്ട് 50 ഓവറില്‍ ആറു വിക്കറ്റിന് 302 റണ്‍സ് നേടി. അനായാസ വിജയം ലക്ഷ്യമിട്ട് ബാറ്റിങ്ങിനിറങ്ങി ഓസ്ട്രേലിയയെ , ഇംഗ്ലണ്ട് 50 ഓവറില്‍ ആറു വിക്കറ്റിന് 286 റണ്‍സെടുക്കാനേ അനുവദിച്ചൊള്ളൂ.
52 പന്തില്‍ ആറു ഫോറും നാലു സിക്സറും പൊക്കി അര്‍ധ സെഞ്ചുറി കുറിച്ച ബട്ട്ലര്‍ പിന്നീട് 31 പന്തിലാണ് മൂന്നക്കം തികച്ചത്. വോക്ക്സും ബ്്ട്ലറും അവസാന പത്ത് ഓവറില്‍ 102 റണ്‍സ് അടിച്ചെടുത്തു.
ഇംഗ്ലണ്ട് സ്കോര്‍ പിന്തുടര്‍ന്ന ഓസീസിനെ ആരോണ്‍ ഫിഞ്ച് (62), മിച്ചല്‍ മാര്‍ഷ് (55), മാര്‍ക്ക് സ്റ്റോയ്നിസ് (56) എന്നിവരുടെ അര്‍ധ സെഞ്ചുറികള്‍ വിജയത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവന്നതാണ്. പക്ഷെ 34-ാം ഓവറില്‍ നായകന് സ്റ്റീവ് സ്മിത്ത് (45) വീണതോടെ അവരുടെ വിജയപ്രതീക്ഷകള്‍ തകര്‍ന്നു.ഇംഗ്ലണ്ടിന്റെ വുഡ്, വോക്ക്സ്, റഷീദ് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതമെടുത്തു.
നാലാം ഏകദിനം 26 ന് അഡ്ലെയ്ഡില് അരങ്ങേറും. ഏകദിന പരമ്പരയ്ക്ക് മുമ്പ് അരങ്ങേറിയ അഞ്ചു മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ഓസ്ട്രേലിയ 4-0 ന് സ്വന്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: