തൃശൂര്‍: നടി ഭാവന വിവാഹിതയായി. ഇന്നലെ രാവിലെ 9.30നുള്ള മുഹൂര്‍ത്തത്തില്‍ തൃശൂര്‍ തിരുവമ്പാടി ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ കന്നട സിനിമാ നിര്‍മ്മാതാവും വ്യവസായിയുമായ ബംഗളൂരു സ്വദേശി നവീന്‍ ഭാവനയ്ക്ക് താലി ചാര്‍ത്തി. വരന്റെ സാമുദായികാചാര പ്രകാരമായിരുന്നു ചടങ്ങ്. ഇരുവരുടെയും അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. താലിചാര്‍ത്തിയ ശേഷം വരണമാല്യം അണിഞ്ഞ് പരസ്പരം കുങ്കുമമണിയിച്ച് ക്ഷേത്രം വലംവച്ച് വധുവരന്മാര് പ്രാര്‍ത്ഥിച്ചു.
ഭാവന കതിര്‍മണ്ഡപത്തിലെത്തിയത് വിവാദ ബോളിവുഡ് സിനിമ ‘പത്മാവതി’ല്‍ ദീപിക പദുക്കോണ്‍ ധരിച്ച മോഡലിലുള്ള വസ്ത്രങ്ങളും ആഭരണങ്ങളുമണിഞ്ഞ്. സ്വര്‍ണ്ണ നിറത്തിലുള്ള സാരിയും ഇതേ നിറത്തില്‍ കൈയിറക്കമുള്ള ബ്ലൗസുമായിരുന്നു വേഷം. കസവുമുണ്ടും ഷാളുമാണ് നവീന്‍ അണിഞ്ഞത്. വളരെ കുറച്ച് ആഭരണങ്ങള്‍ മാത്രമേ അണിഞ്ഞിരുന്നുള്ളൂ.
താലികെട്ടിന് ശേഷം തൃശൂര്‍ കോവിലകത്തുംപാടത്തുള്ള ജവഹര്‍ലാല്‍ നെഹ്റു കണ്വെന്ഷന് സെന്ററിലായിരുന്നു വിവാഹച്ചടങ്ങുകളും വിരുന്നുസത്കാരവും. മഞ്ജു വാര്യര്‍, നവ്യ നായര്‍, രമ്യ നമ്പീശന്, മിയ, ഭാമ, ലെന, രചന നാരായണന്‍കുട്ടി, ശ്രിത ശിവദാസ്, ശരണ്യ മോഹന്‍, ഷംന കാസിം, കൃഷ്ണപ്രഭ, ജയശ്രീ, ശില്‍പ്പ, ഭാഗ്യലക്ഷ്മി, നടന്മാരായ സിദ്ദിഖ്, മധുവാര്യര്‍, ഗായകരായ അനൂപ്, സയനോര തുടങ്ങിയവര്‍ ആശംസകള്‍ നേരാനെത്തി. ഭാവനയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളായ നടിമാര്‍ ബ്രൗണ്‍ നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ചെത്തിയത് ശ്രദ്ധേയമായി. വൈകിട്ട് പുഴയ്ക്കല്‍ ലുലു കണ്വെന്ഷന് സെന്ററില്‍ നടത്തിയ വിവാഹ സത്കാരത്തില്‍ സിനിമ-രാഷ്ട്രീയ മേഖലയിലെ പ്രമുഖരടക്കം നിരവധി പേര് പങ്കെടുത്തു.
2012ല്‍ ഭാവന നായികയായി അഭിനയിച്ച കന്നട ചിത്രം ‘റോമിയോ’യുടെ നിര്‍മ്മാതാക്കളില്‍ ഒരാളായിരുന്നു നവീന്‍. ഏറെ നാളായി പ്രണയത്തിലായിരുന്നു ഇരുവരും. വിവാഹം നേരത്തെ തീരുമാനിച്ചിരുന്നുവെങ്കിലും നവീന്റെ അമ്മ മരിച്ചതിനെ തുടര്‍ന്ന് ഒരു വര്‍ഷം നീട്ടിവച്ചു. വിവാഹം നിശ്ചയിച്ചതിനെ തുടര്‍ന്ന് മലയാളത്തില്‍ കൂടുതല്‍ ചിത്രങ്ങളില്‍ ഭാവന അഭിനയിച്ചിരുന്നില്ല.
‘ആദം ജോണാ’യിരുന്നു അവസാനമായി അഭിനയിച്ച ചിത്രം. 2002-ല്‍ കമല്‍ സംവിധാനം ചെയ്ത ‘നമ്മള്’ എന്ന ചിത്രത്തിലൂടെയാണ് തൃശൂര്‍ സ്വദേശിനിയായ ഭാവന വെള്ളിത്തിരയിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: