തിരുവനന്തപുരം: അണ് എയിഡഡ് സ്കൂള്‍ അധ്യാപകര്‍ക്ക് മിനിമം വേതനം ഉറപ്പാക്കുമെന്ന് നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം. ആഗോളതാപനവും മലിനീകരണ പ്രശ്നവുമെല്ലാം പരിഗണിച്ച് കേരള മോഡല്‍ വികസനത്തില്‍ മാറ്റം വരുത്തും. വ്യവസായങ്ങള്‍ നടത്തുന്നതില്‍ ചൈനയുടെ മാതൃകയാണു തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നു സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു. കെഎസ്ആര്‍ടിസിയുടെ പുനരുദ്ധാരണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കും.
ക്രമസമാധാന പരിപാലനത്തില്‍ കേരളം മാതൃകയായി. നിരവധി പുരസ്കാരങ്ങളും ലഭിച്ചു. പ്രഖ്യാപിച്ച പദ്ധതികള്‍ ഒന്നൊന്നായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുകയാണ്. അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമാക്കി കേരളത്തെ മാറ്റാനായി. ഭരണസംവിധാനത്തിന്റെ എല്ലാ തലങ്ങളിലെയും അഴിമതി ഒഴിവാക്കും. പോലീസ് സേനയിലെ വനിതാ അംഗങ്ങളുടെ പ്രാതിനിധ്യം 25 ശതമാനമായി വര്‍ധിപ്പിക്കും. മഞ്ചേരി, കൊല്ലം മെഡിക്കല്‍ കോളേജുകളില്‍ കാര്‍ഡിയാക് കേന്ദ്രങ്ങള്‍, കണ്ണൂരില്‍ ഒഫ്താല്‍മിക് ഇഎന്‍ടി സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി, ആയുര്‍വേദ മേഖലയില്‍ കോഴിക്കോട്ട് കുട്ടികള്‍ക്കായി പ്രത്യേക പരിഗണനാ കേന്ദ്രം തുടങ്ങിയവ സ്ഥാപിക്കും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അക്രമം സാങ്കേതിക വിദ്യയുടെ സഹായത്തോടെ തടയും. ഫൊറന്‍സിക് വിഭാഗം പുതിയ സാങ്കേതിക വിദ്യയുടെ സഹായത്തോടെ കൂടുതല്‍ ശക്തമാക്കും. കന്നുകാലികള്‍ക്ക് ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്തുമെന്നും നയപ്രഖ്യാപനപ്രസംഗത്തില്‍ ഗവര്‍ണര്‍ പറഞ്ഞു.
ഓഖി ദുരിതഫണ്ടിലെ ദുര്‍വിനിയോഗം, സംസ്ഥാനത്ത് ഭക്ഷ്യ വസ്തുക്കളുടെ വിലക്കയറ്റം, ക്രമസമാധാന നില തകര്‍ന്നു എന്നിവ ചൂണ്ടിക്കാട്ടി പ്ലക്കാര്‍ഡുമായാണ് പ്രതിപക്ഷം സഭയില്‍ എത്തിയത്. പ്രതിഷേധിക്കാന്‍ എഴുന്നേറ്റെങ്കിലും നയപ്രഖ്യാപനം കഴിഞ്ഞു മതി പ്രതിഷേധമെന്ന് ഗവര്‍ണര്‍ പറഞ്ഞതോടെ പ്രതിപക്ഷം തണുത്തു. ഒന്നര മണിക്കൂര്‍ സമയമെടുത്തു നയപ്രഖ്യാപനം പൂര്‍ത്തിയാക്കാന്‍. ഒരു നയവുമില്ലാത്ത നയപ്രഖ്യാപനമാണെന്നും, പ്രഖ്യാപിച്ചവയെല്ലാം നടന്നു കൊണ്ടിരിക്കുന്നതാണെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: