കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ആരോപണ വിധേയനായ വ്യക്തിയുടേയും കുടുംബാംഗങ്ങളുടെയും ബാങ്ക് അക്കൗണ്ടുകളും ആദായ നികുതി റിട്ടേണുകളും തുടര്‍ നടപടികള്‍ക്കു മുമ്പ് വിജിലന്‍സ് പരിഗണിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. തദ്ദേശ ഭരണ വകുപ്പില്‍ സൂപ്രണ്ടിംഗ് എഞ്ചിനീയറായ എറണാകുളം സ്വദേശി എന്‍.എം. നഹാസ് നല്കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ചിന്റെ നിര്‍ദേശം. തനിക്കെതിരായ വിജിലന്‍സ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി.
അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ എറണാകുളം വിജിലന്‍സ് സ്പെഷ്യല്‍ സെല്‍ നഹാസിനെതിരെ ത്വരിതാന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കിയിരുന്നു. എന്നാല്‍ തന്റെയും കുടുംബാംഗങ്ങളുടെയും ബാങ്ക് അക്കൗണ്ട് രേഖകളോ ആദായ നികുതി റിട്ടേണ്‍സിന്റെ രേഖകളോ പരിശോധിക്കാതെയാണ് ത്വരിതാന്വേഷണ റിപ്പോര്‍ട്ട് നല്‍കിയതെന്നും ഇവ രണ്ടും പരിശോധിക്കാന്‍ നിര്‍ദേശിക്കണമെന്നും ഹര്ജിക്കാരന് ആവശ്യപ്പെട്ടു.
ഇവ പരിശോധിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് വിജിലന്‍സിന്റെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറും അറിയിച്ചു. തുടര്‍ന്നാണ് ഇവ പരിശോധിച്ചശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: