കണ്ണൂര്‍: സിപിഎം നടത്തുന്ന നുണപ്രചാരണത്തിനെതിരെ തലശ്ശേരി അണ്ടല്ലൂരില്‍ കൊല്ലപ്പെട്ട സന്തോഷിന്റെ ഭാര്യയുടെ പ്രതികരണം സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. കഴിഞ്ഞ ദിവസം ചിറക്കുനി ബസാറില്‍ സിപിഎം സംഘടിപ്പിച്ച പൊതുയോഗത്തിലാണ് സന്തോഷിനെയും കുടുംബത്തെയും അവഹേളിച്ച് കൊണ്ടുള്ള പ്രസംഗമുണ്ടായത്. കഴിഞ്ഞ വര്‍ഷം ജനുവരി 19 ന് സിപിഎമ്മുകാര്‍ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ സന്തോഷ് സിപിഎമ്മിലേക്ക് പോകാനിരുന്നയാളാണെന്ന സിപിഎം പ്രചാരണത്തിനാണ് ഭാര്യ ബേബി വൈകാരികമായി പ്രതികരിച്ചത്.
സിപിഎമ്മിന് ഏറെ സ്വാധീനമുള്ള ധര്‍മ്മടം പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ആറാം വാര്‍ഡില്‍ നിന്നും ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത് മുതല്‍ എന്റെ സന്തോഷേട്ടനോട് സിപിഎമ്മുകാര്‍ക്ക് പകയായിരുന്നു എന്ന് പറഞ്ഞുകൊണ്ടാണ് ബേബിയുടെ പോസ്റ്റ് ആരംഭിക്കുന്നത്. അതു കൊണ്ടുതന്നെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും പിന്വാങ്ങാനാവശ്യപ്പെടുകയും ചെയ്തിരുന്നു. എന്റെ മകന് സാരംഗിനോട് നീ അച്ഛന്റെ പാത പിന്തുടരരുത് എന്നും നീ ഞങ്ങളുടെ കൂടെ വന്ന് കൊള്ളണം എന്നും ഭീഷണി സ്വരത്തില്‍ പറയുകയും ചെയ്തിരുന്നു. മകന് കൊടുത്ത മറുപടി ഓരോരുത്തര്‍ക്കും സ്വതന്ത്രമായ ചിന്തയും ആശയവും ഉണ്ടാവില്ലെ, അതിനുള്ള സ്വാതന്ത്ര്യം ഉണ്ടല്ലോ എന്നായിരുന്നു. തെരഞ്ഞെടുപ്പില്‍ സന്തോഷേട്ടന് ലഭിച്ച വോട്ട് സിപിഎമ്മുകാരെ വേവലാതിപ്പെടുത്തും വിധത്തില്‍ തന്നെയായിരുന്നു. നാട്ടില്‍ നടന്ന അക്രമ സംഭവങ്ങളെക്കുറിച്ചൊന്നും അറിയാതെ കുടുംബ പ്രാരാബ്ധങ്ങളുടെ തിരക്കില്‍ എന്നത്തെയും പോലെ അന്നും സന്ധ്യ വിളക്കും തെളിയിച്ച് ഞാനെന്റെ ധര്‍മ്മടത്തെ വീട്ടിലെത്തി ഉറങ്ങാന്‍ കിടക്കുമ്പോഴായിരുന്നു എന്റെ പ്രിയ സന്തോഷേട്ടന്റെ ഫോണ്‍ വന്നത്. എന്നെ കുത്തിയിരിക്കുന്നു, സിപിഎമ്മുകാരായ പ്രവര്‍ത്തകര്‍ എന്നെ ആക്രമിച്ചിരിക്കുന്നു എന്നും എനിക്ക് ഒന്നും കഴിയുന്നില്ല എന്നും പറഞ്ഞ് കേട്ടപ്പോള്‍ ഞാന്‍ ഫോണ്‍ കട്ട് ചെയ്ത് പോലീസിനെ വിവരമറിയിക്കുകയും ചെയ്തു.
എന്റെ രണ്ട് മക്കള്‍ക്ക് അച്ഛനില്ലാണ്ടാക്കിയിട്ട് എന്നിട്ടും ഇവര്‍ക്ക് ഞങ്ങളോടുള്ള പക തീരുന്നില്ലേ ഈശ്വരാ… സ്വത്ത് തര്‍ക്കമാണെന്ന് പറഞ്ഞ് എന്നെയും മക്കളെയും അപമാനിച്ച പാര്ട്ടിക്കാര് ഇന്ന് എന്റെ ഭര്‍ത്താവ് സിപിഎമ്മില്‍ പോകാനിരുന്ന ആളായിരുന്നെന്നും മറ്റും വിളിച്ചു പറയുമ്പോള്‍ കുഴിമാടത്തില്‍ ഉറങ്ങുന്ന എന്റെ സന്തോഷേട്ടന് അവിടെയും ഈ നരാധമന്മാര് സൈ്വര്യം കൊടുക്കില്ലേ എന്ന് ചോദിച്ചു പോവുകയാണ്.
അദ്ദേഹത്തിന് മാനസാന്തരമുണ്ടായിരുന്നെന്ന് പാര്‍ട്ടി മാറിയ ഒരാള്‍ വിളിച്ച് പറഞ്ഞപ്പോള്‍ അതദ്ദേഹത്തെ വീണ്ടും കൊല്ലുന്നതിന് സമമാണ്. സംഘം ഒരുക്കുന്ന തണലില്‍ തന്നെ ജീവിക്കാനാണ് ഞാനും മക്കളും ആഗ്രഹിക്കുന്നത്. രണ്ട് കാരണങ്ങളുടെ പശ്ചാത്തലത്തിലാണ് ഞാനിത് പറയുന്നത്. കഴിഞ്ഞ ദിവസം നടന്ന പാര്ട്ടിമാറ്റച്ചടങ്ങിലെ രണ്ട് പ്രസംഗ പരാമര്‍ശങ്ങളാണത്. എനിക്ക് പറക്കമുറ്റാത്ത രണ്ട് മക്കളാണുള്ളത്. അദ്ദേഹത്തിന്റെ സ്മരണയില്‍ അവരെയും മാറോടണച്ച് ഞാന്‍ മുന്നോട്ട് പോവുകയാണ്. കലക്ടറുടെ സാന്നിദ്ധ്യത്തില്‍ അന്ന് ഞാന്‍ കൊലയാളികളുടെ നേതാവിനെ വീട്ടില്‍ വിളിച്ചിരുത്തിയത് എന്റെ മര്യാദ കൊണ്ടും ഞാന്‍ വിശ്വസിക്കുന്ന പ്രസ്ഥാനമുള്പ്പടെയുള്ളവരുടെ തീരുമാനപ്രകാരമായത് കൊണ്ട് മാത്രമാണ്. കൊലയാളികളെ സ്വീകരിച്ചിരുത്തുവാന് മാത്രമൊന്നും എന്റെ മനസ്സ് വളര്‍ന്നിട്ടില്ല. നാടിന്റെ സമാധാനത്തിന് സഹായകമെങ്കില്‍ ആവട്ടെ എന്ന് മാത്രം കരുതിയാണ്.
ഇന്നലെവരെ വീട്ടില്‍ വന്ന് ചായയും കുടിച്ച് ഞങ്ങളുടെ ദു:ഖത്തില്‍ കണ്ണീര് കാണിച്ചൊരാള് ഇന്ന് എല്ലാം മാറ്റി പറഞ്ഞ് വായില്‍ തോന്നുന്നത് വിളിച്ച് പറയുമ്പോള്‍ തനിക്ക് സ്ഥാനം നേടാന്‍ അനാഥമായവരെയും കുഴിമാടത്തിലിരിക്കുന്നവരെയും വേദനിപ്പിച്ചല്ല പ്രവര്‍ത്തനം നടത്തേണ്ടത് എന്നും ചതിയും വഞ്ചനയും എന്നോടും കുടുംബത്തോടും മാത്രമല്ല ഈ നാടിനോടും നാടിന് വേണ്ടി മരിച്ച ദേശാഭിമാനികള്‍ക്കും വരെ എതിരെയാണെന്നതും അതപമാനവും ക്രൂരവുമാണ്. അമ്മയെ സ്നേഹിച്ചവനെങ്കില് ഞാനുമൊരമ്മയാണെന്ന കാര്യം മറക്കരുതെന്നും ഞാന്‍ കൂപ്പുകൈകളോടെ പറയാനാഗ്രഹിക്കുന്നു.
മികച്ച പ്രതികരണമാണ് സമൂഹമാധ്യമങ്ങളില്‍ ബേബിയുടെ പ്രതികരണത്തിന് ലഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: