അഴീക്കല്‍ ഒന്നാംവാര്ഡു മുതല്‍ മൂന്നാം വാര്‍ഡ് വരെ അഴീക്കലില്‍ സ്ഥാപിച്ചിട്ടുള്ള കുഴല്‍കിണറില്‍ നിന്നും ജലം ലഭ്യമാണ്. എന്നാല്‍ നാലുമുതല്‍ ഏഴുവരെയുള്ള വാര്‍ഡുകളിലാണ് ജലത്തിന് ക്ഷാമം അനുഭവപ്പെടുന്നത്. ഈ വാര്‍ഡുകളില്‍ മാവേലിക്കരയില്‍ നിന്നും വരുന്ന വെള്ളം ഓച്ചിറയിലും കരുനാഗപ്പള്ളിയിലെയും ടാങ്കുകളില്‍ ശേഖരിച്ച് ആലപ്പാടിന്റെ തെക്കു കൂടിയും വടക്കു കൂടിയും പൈപ്പുവഴി വിതരണം ചെയ്തുവരികയാണ്.
ഇതുമൂലം നാലുമുതല്‍ ഏഴുവരെയുള്ള വാര്‍ഡുകളില്‍ കുറഞ്ഞ അളവില്‍ മാത്രമെ ജലം ലഭിക്കാറുള്ളൂ. രാത്രികാലങ്ങളില്‍ ജലം ശേഖരിച്ച് വയ്ക്കുന്നതു മൂലം വലിയ തടസ്സം നേരിടുന്നില്ല. എന്നാല്‍ കുറച്ചു ദിവസമായി മിക്കവാറും പൈപ്പില്‍ കൂടിയുള്ള വെള്ളം കിട്ടാറില്ല. ഇതുമൂലം പാചകാവശ്യത്തിനുപോലും ശുദ്ധജലക്ഷാമം അനുഭവപ്പെടുന്നതായി നാട്ടുകാര്‍ പറയുന്നു. ഇപ്പോഴത്തെ സ്ഥിതി ഇതാണെങ്കില്‍ വേനല്‍ക്കാലത്ത് വന്ശുദ്ധജലക്ഷാമമാണ് തീരദേശത്ത് ഉണ്ടാകാന്‍ പോകുന്നതെന്ന് സീനിയര്‍ സിറ്റിസന്‍ ഭാരവാഹി ചന്ദ്രദാസ് പറയുന്നു.
ആലപ്പാട്ടു പഞ്ചായത്തിലെ ശുദ്ധജലക്ഷാമം പരിഹരിക്കുന്നതിന് ആലപ്പാട്ടു നിര്‍മ്മിച്ച വാട്ടര്‍ ടാങ്ക് പ്രവര്ത്തനക്ഷമമാക്ക1ുകയും അഴീക്കലോ ശ്രായിക്കാട്ടൊ പുതിയ ജലസംഭരണി നിര്‍മ്മിച്ച് അവിടെ നിന്നും ശുദ്ധജലം വിതരണം ചെയ്യുന്നതിനുള്ള പദ്ധതി നടപ്പാക്കണമെന്നു ശ്രായിക്കാട് (ആറാം വാര്‍ഡ്) വാര്‍ഡംഗം സജിമോള്‍ ആവശ്യപ്പെട്ടു. ആലപ്പാട് പഞ്ചായത്തില്‍ ഏറ്റവും കൂടുതല്‍ ജലക്ഷാമം അനുഭവപ്പെടുന്നത് ശ്രായിക്കാടാണ്. വേനല്‍ തുടങ്ങുന്നതിനുമുമ്പെ തന്നെ ഉണ്ടാകുന്ന ജലദൗര്‍ലഭ്യം വേനല്‍കാലത്ത് കൂടുതല്‍ രൂക്ഷമാകുമെന്നും അധികൃതരുടെ ഭാഗത്തു നിന്നും അടിയന്തിരനടപടികള്‍ ഉണ്ടാകണമെന്നും സജിമോള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: