പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി വനിതാ സഹകരണ സംഘത്തെയും ഇടപാടുകാരെയും തന്ത്രപൂര്‍വ്വം കബളിപ്പിച്ച് ബാങ്കിന്റെ വനിതാ കളക്ഷന്‍ ഏജന്റ് ഒരുകോടിയോളം രൂപ തട്ടിയെടുത്ത സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി.
ഗ്രൂപ്പ് ഡെപ്പോസിറ്റ് സ്കീമില്‍ ചേര്‍ന്നവരില്‍നിന്ന് സ്വന്തം വിഷമാവസ്ഥ ചൂണ്ടിക്കാട്ടി 76 ലക്ഷം രൂപയും സംഘത്തിന്റെഗ്രൂപ്പ് ഡെപ്പോസിറ്റ് പാസ് ബുക്ക് അടിച്ചുമാറ്റി സ്വന്തം നിലയില്‍ ഇടപാടുകാരെ ചേര്‍ത്ത് 11 ലക്ഷത്തോളം രൂപയുമാണ് വെട്ടിച്ചത്.
ഈരീതിയില്‍ പദ്ധതിയില്‍ ചേര്‍ന്നവര്‍ തുക പിന്‍വലിക്കാന്‍ എത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തറിയുന്നത്. 2016 ആഗസ്തിലാണ് തട്ടിപ്പ് പുറത്തായത്. സഹകരണ വകുപ്പ് ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ച ഇവരെ രണ്ട്മാസം മുമ്പാണ് പിരിച്ചുവിട്ടത്.
എന്നാല്‍ ബാങ്കിന്റെ ഗ്രൂപ്പ് ഡെപ്പോസിറ്റ് സ്കീമില്‍ ചേര്‍ന്ന് വായ്പയെടുത്ത് കുടുങ്ങിയ 86 പേര്‍ക്ക് നോട്ടീസ് ലഭിച്ചതോടെയാണ് തട്ടിപ്പിന്റെ ആഴം വ്യക്തമായത്. വായ്പ തിരിച്ചെടുക്കാന്‍ ബാങ്ക് അധികൃതര്‍ സഹകരണ ആര്ട്ടിബേഷനെ സമീപിച്ചതോടെ സഹകരണ വകുപ്പും ഇടപാടുകാര്‍ക്ക് നോട്ടിസ് അയച്ചു. ഇതോടെ ആളുകള്‍ സഹകരണ വകുപ്പിന് പരാതി നല്കി.
പ്രശ്നം രൂക്ഷമായതോടെ കഴിഞ്ഞ ദിവസം സഹകരണവകുപ്പ് ഉദ്യോഗസ്ഥര്‍ ഇടപാടുകാരില്‍ നിന്നും തെളിവെടുത്തു. തട്ടിപ്പ് നടത്തിയ കളക്ഷന്‍ ഏജന്റും എത്തിയെങ്കിലും വ്യക്തമായ മറുപടി നല്‍കിയില്ല. തുടര്‍ന്ന് ഇടപാടുകാരുടെ ശക്തമായ പ്രതിഷേധത്തത്തെ തുടര്‍ന്ന വളപട്ടണം പോലീസ് സംഭവസ്ഥലത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: