ബീജിങ്: തുടര്‍ച്ചയായി ചൈനീസ് പോലീസ് നടപടി സ്വീകരിക്കുന്നതിലൂടെ ആഗോള ശ്രദ്ധ നേടിയ സ്വീഡിഷ് പുസ്തക പ്രസാധകന് ഗുയി മിന്‍ഹായി വീണ്ടും അറസ്റ്റില്‍. ചൈനയിലെ ഭരണകൂടത്തേയും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ഉന്നതരേയും ആക്ഷേപഹാസ്യത്തിലൂടെ വിമര്‍ശിക്കുന്ന പുസ്തകങ്ങളാണ് ഗുയി പ്രസിദ്ധീകരിച്ചിരുന്നത്. ചൈനീസ് ഭരണം ഇതോടെ ഗുയിയെ നോട്ടമിട്ടു. 2015 ഒക്ടോബറില്‍ തായ്ലന്ഡിലെ ഒഴിവുകാല വസതിയില്‍ നിന്ന് ചൈനീസ് രഹസ്യാന്വേഷണ ഏജന്‍സിയിലെ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്ത് ബീജിങ്ങിലെത്തിച്ചു. കുറച്ചുകാലം തടവിലാക്കി, പിന്നീട് മോചിപ്പിച്ചെങ്കിലും ചൈന വിട്ടു പോകാന്‍ അനുവദിച്ചില്ല.
ചൈനയില്‍ നിന്ന് ഗുയിയെ വിട്ടുകിട്ടാനുള്ള ശ്രമങ്ങള്‍ സ്വീഡന് തുടരുമ്പോഴാണ് കഴിഞ്ഞ ദിവസം വീണ്ടും അറസ്റ്റ് ചെയ്തത്. അസുഖബാധിതനായ ഗുയി രണ്ടു സ്വീഡിഷ് നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കൊപ്പം ബീജിങ്ങിലേക്ക് യാത്രചെയ്യുമ്പോഴായിരുന്നു അറസ്റ്റ്. ഇവര്‍ സഞ്ചരിച്ചിരുന്ന ട്രെയിന്‍ ബീജിങ്ങിനടുത്തുള്ള സ്റ്റേഷനില്‍ നിര്‍ത്തിയപ്പോള്‍ പോലീസ് സംഘം ഗുയിയെ കസ്റ്റഡിയിലെടുത്ത് അജ്ഞാത കേന്ദ്രത്തിലേക്കു കെണ്ടു പോയി.
നോബല്‍ സമ്മാന ജേതാവായ ലിയു സിയോബോ ചൈനീസ് കസ്റ്റഡിയില്‍ മരിച്ചതിനു ശേഷം ഗുയിയുടെ മോചനത്തിനായി ആഗോള തലത്തില്‍ നീക്കങ്ങള്‍ ശക്തമായിരുന്നു. വീണ്ടും അറസ്റ്റ് ചെയ്തതിനെ സ്വീഡന് ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു. ചൈനീസ് സ്ഥാനപതിയെ വിളിച്ചു വരുത്തി സ്വീഡിഷ് വിദേശകാര്യമന്ത്രാലയം പ്രതിഷേധം രേഖപ്പെടുത്തി. ഗുയിയെ മോചിപ്പിക്കാന്‍ രാപ്പകല്‍ പ്രയത്നിക്കുമ്പോഴാണ് വീണ്ടും അറസ്റ്റ് ചെയ്തത് എന്നത് നിരാശപ്പെടുത്തുന്നുവെന്ന് വിദേശകാര്യമന്ത്രി മാര്‍ഗരറ്റ് വാല്‍സ്ട്രോം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: