ജോഹന്നസ്ബര്‍ഗ്: തോല്‍വിയറിയാത്ത വാന്ഡറേഴ്്സ് പിച്ചില്‍ ഇന്ത്യ ആശ്വാസ വിജയം തേടിയിറങ്ങുന്നു. ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റ് ഇന്ന് ആരംഭിക്കും. ആതിഥേയരുടെ പരമ്പര തൂത്തുവാരലിന് തടയിടാന്‍ വാന്‍ഡറേഴ്സില്‍ കോഹ്ലിക്കും കൂട്ടര്‍ക്കും ഒരു സമനിലയെങ്കിലും നേടണം. ആദ്യ രണ്ട് മത്സരങ്ങളിലും വിജയിച്ച ദക്ഷിണാഫ്രിക്ക പരമ്പര കീശയിലാക്കിക്കഴിഞ്ഞു.
മുന്‍ പരമ്പരകളിലൊക്കെ ഇന്ത്യക്കൊപ്പം നിന്ന വാന്‍ഡറേഴ്സ് പിച്ച് ചതിക്കില്ലെന്നാണ് വിശ്വാസം. ഇവിടെ കളിച്ച ടെസ്റ്റുകളിലൊന്നും ഇന്ത്യ തോല്‍വിയറിഞ്ഞിട്ടില്ല. 1992-93 സീസണിനുശേഷം ഇന്ത്യ ഇവിടെ ഒരു ടെസ്റ്റില്‍ വിജയം നേടി. മറ്റ് മൂന്ന് ടെസ്റ്റുകള്‍ സമനിലയായി.
പേസിനെ തുണയ്ക്കുന്ന ഇവിടത്തെ പിച്ചില്‍ 2006-07 സീസണില്‍ മലയാളിതാരം ശ്രീശാന്തിന്റെ തീപാറും ബൗളിങ്ങില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചു. ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യയുടെ രണ്ട് വിജയങ്ങളിലൊന്നാണിത്. ശ്രീശാന്ത് അന്ന് 30 റണ്‍സിന് അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തിയതോടെ ദക്ഷിണാഫ്രിക്ക ആദ്യ ഇന്നിങ്ങ്സില്‍ 84 റണ്‍സിന് പുറത്തായി. ടെസ്റ്റില്‍ ഇന്ത്യ 123 റണ്‍സിന്റെ വിജയവും നേടി.
ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിക്കും ചേതേശ്വര്‍ പൂജാരയ്ക്കും ഈ പിച്ചില്‍ മികച്ച റെക്കോഡുണ്ട്. 2013-14 ല്‍ ഇവിടെ അരങ്ങേറിയ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്ങ്സില്‍ സെഞ്ചുറിയും (119) രണ്ടാം ഇന്നിങ്ങ്സില്‍ 96 റണ്‍സും കോഹ് ലി കുറിച്ചു. ഈ ടെസ്റ്റില്‍ പൂജാരയും സെഞ്ചുറി നേടി (153).
നിലവിലെ പരമ്പരയില്‍ പൂജാരയ്ക്ക് ഫോമിലേക്കുയരാനായിട്ടില്ല. സെഞ്ചൂറിയനിലെ രണ്ടാം ടെസ്റ്റിന്റെ രണ്ട് ഇന്നിങ്ങ്സിലും ഓടി പുറത്തായ പൂജാരയുടെ നാല് ഇന്നിങ്ങ്സിലെ സമ്പാദ്യം 49 റണ്‍സ് മാത്രം. ഇന്ത്യന്‍ ബാറ്റിങ്ങ്നിരയില്‍ പിടിച്ചു നില്‍ക്കുന്നത് കോഹ് ലി മാത്രം. സെഞ്ചൂറിയനില്‍ നായകന്റെ ബാറ്റില്‍ നിന്ന് സെഞ്ചുറി പിറന്നു.
വിദേശമണ്ണില്‍ മികച്ച റെക്കോഡുള്ള ഉപനായകന്‍ അജിങ്ക്യ രഹാനെ ഇന്ന് കളിക്കളത്തിലിറങ്ങുമെന്നാണ് പ്രതീക്ഷ. ആദ്യ രണ്ട് ടെസ്റ്റിലും തഴയപ്പെട്ട രഹാനെയെ അവസാന ഇലവനില്‍ ഉള്‍പ്പെടുത്തിയേക്കും. രഹാനെയുടെ തിരിച്ചുവരവ് ബാറ്റിങ്ങ് നിരയ്ക്ക് ശക്തിപകരും.
പരിക്കേറ്റ വൃദ്ധിമാന്‍ സാഹയ്ക്ക് പകരമെത്തിയ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്ക് വിക്കറ്റിന് പിന്നില്‍ അണിനിരക്കും. സെഞ്ചൂറിയനില്‍ നിറംമങ്ങിയ പാര്‍ത്ഥിവ് പട്ടേലിന് പകരമാണ് കാര്‍ത്തിക്കിന് അവസരം നല്‍കുക.
വാന്‍ഡറേഴ്സിലെ പിച്ച് പേസിനെ തുണയ്ക്കുമെന്ന് ഗ്രൗണ്ട്സ്മാന് പ്രഖ്യാപിച്ചിട്ടുണ്ട്. മികച്ച ഫോം നിലനിര്‍ത്തുന്ന ഇന്ത്യന്‍ പേസ് നിര ദക്ഷിണാഫ്രിക്കയെ എറിഞ്ഞിടുമെന്നുറപ്പാണ്. ഫിലാന്‍ഡര്‍, റബഡ, മോണ്‍ മോര്‍ക്കല്‍ എന്നിവര്‍ നയിക്കുന്ന ആതിഥേയരുടെ പേസ് ബാറ്ററിയെ ഭയക്കാതെ തലയുയര്‍ത്തിനിന്ന് ബാറ്റ്സ്മാന്മാര് സ്കോര്‍ബോര്‍ഡിലേക്ക് റണ്‍സ് ഒഴുക്കിയാലെ ഇന്ത്യക്ക് വിജയതീരമണയാന്‍ സാധിക്കൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: