ന്യൂദല്‍ഹി: സ്വതന്ത്രഭാരതത്തിന്റെ 69-ാം റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുക്കുന്നതിനായി മുഖ്യാതിഥികളായെത്തുന്നത് ആസിയാന്‍ രാഷ്ട്രത്തവന്മാര്. പത്ത് ആസിയാന്‍ രാഷ്ട്രങ്ങളുടെ മേധാവിമാരാണ് രാജ്പഥില്‍ അണിനിരക്കുന്ന ഇന്ത്യയുടെ സൈനിക ശക്തിക്കും സാംസ്ക്കാരിക വൈവിധ്യങ്ങള്‍ക്കും സാക്ഷികളാകാന്‍ എത്തുന്നത്.
തായ്ലന്ഡ്, വിയറ്റ്നാം, ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പീന്‍സ്, സിംഗപ്പൂര്‍, മ്യാന്മാര്, കമ്പോഡിയ, ലാവോസ്, ബ്രൂണെ എന്നീ രാജ്യങ്ങളാണ് തെക്കനേഷ്യന്‍ രാജ്യങ്ങളുടെ കൂട്ടായ്മയായ ആസിയാനിലെ അംഗരാജ്യങ്ങള്‍. സാധാരണ ഗതിയില്‍ ഏതെങ്കിലും ഒരു രാജ്യത്തിന്റെ മേധാവിയാണ് മുഖ്യാതിഥിയായി പങ്കെടുക്കുന്നത്. ഇത്രയധികം രാഷ്ട്രത്തലവന്മാര് മുഖ്യാതിഥികളായെത്തുന്നത് ഇതാദ്യമാണ്. ഇവര്‍ക്കായി പ്രത്യേക വേദി രാജ്പഥില്‍ തയ്യാറാക്കിയിട്ടുണ്ട്.
ഇത്രയധികം രാഷ്ട്രത്തലവന്മാര് റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുക്കാനെത്തുന്നത് ഇന്ത്യയുടെ ചരിത്രമായി മാറുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഇന്ത്യയുടെ ആക്ട് ഈസ്റ്റ് നയത്തിന്റെ വ്യക്തമായ ദൃശ്യങ്ങളാണ് ആസിയാന്‍ രാഷ്ട്രത്തലവന്മാരുടെ സന്ദര്‍ശനമെന്ന് കേന്ദ്രപ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമനും പ്രതികരിച്ചു. ആസിയാന്‍-ഇന്ത്യ വ്യാപാര നിക്ഷേപ പ്രദര്‍ശനം ദല്‍ഹിയില്‍ ആരംഭിച്ചിട്ടുണ്ട്.
26ന് രാവിലെ രാജ്പഥിലെ റിപ്പബ്ലിക് പരേഡില്‍ വിവിധ സേനാവിഭാഗങ്ങള്‍ മാര്‍ച്ച് ചെയ്യും. അര്‍ദ്ധസൈനിക വിഭാഗങ്ങളും പോലീസ്,എന്‍എസ്എസ്, എന്‍സിസി, സ്കൗട്ട്, ഗൈഡ് വിഭാഗങ്ങളും അണിനിരക്കും. വിവിധ സംസ്ഥാനങ്ങളുടെ സാംസ്ക്കാരിക വൈവിധ്യങ്ങള്‍ വിളിച്ചോതുന്ന നിശ്ചല ദൃശ്യങ്ങളും പരേഡിന് മിഴിവേകും. കേരളമുള്‍പ്പെടെ 14 സംസ്ഥാനങ്ങളുടെ നിശ്ചല ദൃശ്യങ്ങള്‍ക്കൊപ്പം ഇതാദ്യമായി ആകാശവാണിയും അണിനിരക്കും. ഖേലോ ഇന്ത്യയുടേയും ഒന്‍പതോളം വിവിധ മന്ത്രാലയങ്ങളുടേയും ദൃശ്യങ്ങളുമുണ്ടാകും. ഓച്ചിറ കെട്ടുകാഴ്ചയുടെ മാതൃകയാണ് കേരളത്തിന്റെ പ്ലോട്ട്. പ്രമുഖ ഡിസൈനര്‍ ബാപാ ചക്രവര്‍ത്തി ഒരുക്കിയ പ്ലോട്ടില്‍ മലയാളി കലാകാരന്മാര് വാദ്യമേളങ്ങളവതരിപ്പിക്കും.
ഇന്നലെ രാജ്പഥിയില് ഫുള്‍ഡ്രസ് റിഹേഴ്സല്‍ നടന്നു. റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ദല്‍ഹിയില്‍ ഒരുക്കിയിരിക്കുന്നത്. ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരന് ഖുറേഷിയുടെ അറസ്റ്റിന്റെ പശ്ചാത്തലത്തില്‍ ദല്‍ഹി പോലീസിനു പുറമേ കേന്ദ്രസുരക്ഷാ സേനകളേയും തലസ്ഥാനത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ വിന്യസിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: