തിരുവനന്തപുരം: കുന്നത്തൂര്‍ എംഎല്‍എ കോവൂര്‍ കുഞ്ഞുമോന് മന്ത്രിയാകും. ഇതുസംബന്ധിച്ച ഉറപ്പ് സിപിഎം നേതൃത്വം കുഞ്ഞുമോന് നല്കി. എന്‍സിപിയുടെയോ ജനതാദളിന്റെയോ പ്രതിനിധിയായി മന്ത്രിയാക്കാനാണ് നീക്കം. ആര്‍എസ്പി (ലെനിനിസ്റ്റ്) വിഭാഗത്തിന്റെ ഏക എംഎല്‍എയാണ് കോവൂര്‍. ആര്‍എസ്പി ഇടതുമുന്നണി വിട്ടപ്പോള്‍ കൂടെപോകാതെ ഒപ്പം നിന്ന കോവൂരിനെ മന്ത്രിയാക്കുമെന്ന് തുടക്കത്തിലെ സിപിഎം പറഞ്ഞിരുന്നു. ഒറ്റയംഗങ്ങളുള്ള മറ്റ് മൂന്ന് ഘടകകക്ഷികള്‍കൂടി ഉള്ളതാണ് തടസ്സമായത്.
വീരേന്ദ്രകുമാറിനെ ഇടതുമുന്നണിയിലേയ്ക്ക് കൊണ്ടുവരുക, ജനതാദളില്‍ ലയിപ്പിക്കുക. കോവൂര്‍ കുഞ്ഞുമോന് ജനതാദളില്‍ ചേരുകയും മന്ത്രിയുമാവുക. ഇതിനായി ശ്രമം നടത്തി. മാത്യൂ പി. തോമസ് വിഭാഗത്തിന് മൂന്ന് എംഎല്‍എമാരാണ് ഉള്ളത്. കോവൂര്‍ കൂടി എത്തുമ്പോള്‍ ജനതാദള്‍ അംഗസംഖ്യ നാലാകും. രണ്ടു മന്ത്രിമാരെ കൊടുക്കുക എന്നതായിരുന്നു ഉദ്ദേശം. ലയന ചര്‍ച്ചകള്‍ മുന്നോട്ടു പോയില്ല.
എന്‍സിപിയില്‍ കോവൂരിനെ ലയിപ്പിച്ച് മന്ത്രിസ്ഥാനം നല്‍കാനും സിപിഎം ശ്രമിച്ചു. എന്‍സിപിയിലെ രണ്ടു മന്ത്രിമാരും അയോഗ്യരായപ്പോഴായിരുന്നു ഇത്. തോമസ് ചാണ്ടി വിഭാഗം അനുകൂലനിലപാട് എടുത്തെങ്കിലും ശശീന്ദ്രന് വിഭാഗം ശക്തമായി എതിര്‍ത്തു. കേരള കോണ്‍ഗ്രസിന്റെ ഗണേശ്കുമാറും സിഎംപിയുടെ വിജയന്‍പിള്ളയും എന്‍സിപി അക്കൗണ്ടില്‍ മന്ത്രിമാരാകാന്‍ നീക്കം നടത്തിയതും എന്‍സിപിയിലെ ഭിന്നതയും കുഞ്ഞുമോന്റെ സാധ്യത തകര്‍ത്തു.
എന്‍സിപി മന്ത്രിമാരായ എ.കെ. ശശീന്ദ്രന്, തോമസ് ചാണ്ടി എന്നിവരില്‍ ആരാദ്യം കേസില്‍ നിന്ന് മുക്തിനേടുമോ അവരെ മന്ത്രിയാക്കാമെന്നാണ് ഇടതുമുന്നണി പരസ്യമായി പറഞ്ഞത്. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന് ശശീന്ദ്രനെ മന്ത്രിയാക്കുന്നതിന് താല്പര്യമേയില്ല. തോമസ് ചാണ്ടിയുടെ പേരിലുള്ള കേസ് ഉടനെ തീരുകയുമില്ല. കേസ് ഒഴിവായാല്‍ തന്നെ മന്ത്രിയാക്കിയാല്‍ അത് സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കും. ഈ സാഹചര്യത്തില്‍ കുഞ്ഞുമോനെ പാര്‍ട്ടിയില്‍ എടുത്ത് മന്ത്രിയാക്കുന്നതാണ് ഗുണകരമെന്ന നിലപാടിലാണ് എന്‍സിപി സംസ്ഥാന പ്രസിഡന്റ് പീതാംബരന് മാസ്റ്റര്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍. പിണറായി വിജയന് ഉള്‍പ്പെടെ സിപിഎം നേതാക്കളുടെ മനസ്സ് അറിഞ്ഞുള്ള നിലപാടുകൂടിയാണിത്. എന്‍സിപിയുടെ പ്രതിനിധിയായി കുഞ്ഞുമോനെ മന്ത്രിയാക്കിയില്ലെങ്കില്‍ ജനതാദള്‍ വീരേന്ദ്രകുമാര്‍ വിഭാഗത്തിന്റെ പ്രതിനിധിയായി മന്ത്രിയാക്കുമെന്ന സന്ദേശം സിപിഎം നല്‍കിയിട്ടുണ്ട്.
ഇന്നലെ കൂടിയ ആര്‍എസ്പി നാഷണലിസ്റ്റ് പാര്‍ട്ടി കോവൂര്‍ കുഞ്ഞുമോനെ മന്ത്രിയാക്കണമെന്ന് ഇടതുമുന്നണിയോട് ഔദേ്യാഗികമായി ആവശ്യപ്പെട്ടു. ഒരു പാര്‍ട്ടിയിലും ലയിക്കില്ലെന്ന് കുഞ്ഞുമോന് പറയുന്നുണ്ടെങ്കിലും ലയിക്കാതെ മന്ത്രിയാക്കില്ല. സിപിഎം പറയുന്നതിനപ്പുറം നിലപാടെടുക്കാന്‍ കുഞ്ഞുമോനും കഴിയില്ല. കുഞ്ഞുമോന് മന്ത്രിയാകുമെന്നത് ഉറപ്പ്. എന്സിപിയുടേയോ ജനതാദളിന്റെയോ പ്രതിനിധി എന്നത് മാത്രമാണ് അറിയാനുള്ളത്. മുതിര്‍ന്ന ഇടതുമുന്നണി നേതാവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: