ഇരിങ്ങാലക്കുട: ക്ഷേത്രത്തില്‍ തുള്ളല്‍ അവതരിപ്പിക്കുന്നതിനിടെ പ്രശസ്ത ഓട്ടന്തുള്ളല് കലാകാരന് കലാമണ്ഡലം ഗീതാനന്ദന് (58) കുഴഞ്ഞുവീണു മരിച്ചു. ഇരിങ്ങാലക്കുട അവിട്ടത്തൂര്‍ മഹാദേവ ക്ഷേത്രോത്സവത്തിന്റെ പള്ളിവേട്ടദിനമായ ഇന്നലെ രാത്രി എട്ടു മണിയോടെയാണ് സംഭവം. കുഴഞ്ഞുവീണ ഉടനെ അദ്ദേഹത്തെ പുല്ലൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
കമലദളം ഉള്‍പ്പെടെ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ഗീതാനന്ദന് തുള്ളലിനെ ജനകീയമാക്കിയ കലാകാരനാണ്. സംസ്ഥാന സ്കൂള്‍ കലോത്സവവേദികളിലെ മുന്‍നിരക്കാരെല്ലാം ഇദ്ദേഹത്തിന്റെ ശിഷ്യന്മാരാണ്. തൂവല്‍ കൊട്ടാരം, മനസ്സിനക്കരെ, നരേന്ദ്രന് മകന് ജയകാന്തന്‍ വക തുടങ്ങി നിരവധി ചിത്രങ്ങളില്‍ വലുതും ചെറുതുമായ വേഷങ്ങളില്‍ അഭിനയിച്ചു. രാജ്യത്തിനകത്തും പുറത്തുമായി അയ്യായിരത്തിലധികം വേദികളില്‍ തുള്ളല്‍ അവതരിപ്പിച്ചു.
പ്രശസ്ത തുള്ളല്‍ കലാകാരനായ അച്ഛന് മഠത്തില്‍ പുഷ്പകത്ത് കേശവന് നമ്പീശനാണ് ഗീതാനന്ദന്റെ ആദ്യ ഗുരു. ആദ്യം വിസമ്മതിച്ചെങ്കിലും മകന്റെ നിര്‍ബന്ധം മൂലമാണ് അദ്ദേഹം തുള്ളല്‍ പഠിപ്പിക്കാന്‍ തയാറായത്. ഒമ്പതാം വയസില്‍ തുള്ളലില്‍ അരങ്ങേറിയ ഗീതാനന്ദന് 1974ല്‍ കലാമണ്ഡലത്തില്‍ വിദ്യാര്‍ത്ഥിയായി. 1983ല്‍ അവിടെ അധ്യാപകനായ അദ്ദേഹം കാല്‍നൂറ്റാണ്ടോളം പ്രവര്‍ത്തിച്ചു. വീരശൃംഖല, കേരള സംഗീത നാടക അക്കാദമി, കലാമണ്ഡലം പുരസ്കാരങ്ങളടക്കം ഒട്ടേറെ ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്. ഫ്രാന്‍സില്‍ ആദ്യമായി ഓട്ടന്തുള്ളല് അവതരിപ്പിച്ചുവെന്ന ഖ്യാതിയും ഇദ്ദേഹത്തിനാണ്. കല്യാണസൗഗന്ധികം കഥയാണ് ഗീതാനന്ദനെ ഏറെ ശ്രദ്ധേയനാക്കിയത്. പ്രശസ്തനായ കഥകളിയാചാര്യന്‍ നീലകണ്ഠന് നമ്പീശന് അമ്മാവനാണ്. ജ്യേഷ്ഠന് കലാമണ്ഡലം വാസുദേവന്‍ അറിയപ്പെടുന്ന മൃദംഗം വിദ്വാനാണ്. ഭാര്യ: ശോഭ, മക്കളായ സനല്‍ കുമാര്‍, ശ്രീലക്ഷ്മി എന്നിവരും തുള്ളല്‍ കലാകാരന്മാരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: