ചെന്നൈ/കൊച്ചി: വിവാദങ്ങളില്‍പ്പെട്ട് കൊച്ചി മെട്രോ കിതച്ചു നില്ക്കുമ്പോള് അയല്‍സംസ്ഥാനങ്ങളിലെ പദ്ധതികള്‍ കുതിച്ച് മുന്നേറുന്നു. 2009 ല്‍ അംഗീകാരംലഭിച്ച ബംഗളൂരുവിലെ മെട്രോ നിര്‍മാണം ഒന്നാംഘട്ടത്തിന്റെ ഒരു ഭാഗം പൂര്‍ത്തിയായി അവിടെ ട്രെയിനുകള്‍ ഓടിത്തുടങ്ങി. 2010 ല്‍ നിര്‍മ്മാണജോലികള്‍ ആരംഭിച്ച ചെന്നൈ മെട്രോയും അതിവേഗത്തിലാണ് ലക്ഷ്യത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്നത്. എന്നാല്‍ 2004 ല്‍ അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ച കൊച്ചി മെട്രോറെയിലിന്റെ സ്ഥിതിയാകട്ടെ ഇപ്പോഴും അനിശ്ചിതത്വത്തില്‍തന്നെ തുടരുകയാണ്.
2008 ലാണ് കൊച്ചിയിലെ മെട്രോ പദ്ധതിക്ക് സംസ്ഥാനസര്‍ക്കാര്‍ ഔദ്യോഗികാംഗീകാരം നല്‍കുന്നത്. 2011 ല്‍ പണി പൂര്‍ത്തിയാക്കാനായിരുന്നു അന്നത്തെ ലക്ഷ്യം. ഇതിനായി ദല്‍ഹി മെട്രോ റെയില്‍ കോര്പ്പറേഷന് (ഡിഎംആര്‍സി) വിഭാവനം ചെയ്തു സമര്‍പ്പിച്ച പദ്ധതിയുടെ മുതല്‍മുടക്ക് 2020 കോടി രൂപയായിരുന്നു.
2007 നവംബറിലാണ് ചെന്നൈ മെട്രോക്ക് തമിഴ്നാട് സര്‍ക്കാര്‍ അംഗീകാരം നല്‍കുന്നത്. ഭൂമി ഏറ്റെടുക്കലും നഷ്ടപരിഹാരം നല്‍കലുമെല്ലാം പിന്നെ ശരവേഗത്തിലാണ് മുന്നേറിയത്. 2009 ജനുവരിയില്‍ ചെന്നൈ മെട്രോക്ക് കേന്ദ്ര അംഗീകാരവും ലഭിച്ചു. പദ്ധതിച്ചെലവിന്റെ 59 ശതമാനം വിദേശ സാമ്പത്തിക സഹായത്തിനുള്ള കരാര്‍ ‘ജെയ്ക’ (ജപ്പാന് ധനകാര്യ ഏജന്‍സി)യുമായി 2008 നവംബറില്‍തന്നെ ടോക്കിയോയില്വെച്ച് ഒപ്പുവെക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് 2009 മെയ് മാസത്തില്‍ 14000 കോടി ചെലവ് കണക്കാക്കുന്ന പദ്ധതിയുടെ പ്രാരംഭ നിര്‍മ്മാണം ആരംഭിച്ചു. ചെന്നൈ മെട്രോ റെയിലിനായി തമിഴ്നാട് സര്‍ക്കാര്‍ രൂപം നല്കിയ സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ (എസ്പിവി) എന്ന സംവിധാനമാണ് തുടര്‍നടപടികള്‍ ഏകോപിപ്പിച്ചുകൊണ്ട് അതിവേഗം കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ പ്രവര്‍ത്തിച്ചുവരുന്നത്.
കേന്ദ്ര നഗരവികസന മന്ത്രാലയത്തിന്റെ സെക്രട്ടറി ഡോ. സുധീര്‍കൃഷ്ണ ചെയര്‍മാനായുള്ള 12 അംഗ ഡയറക്ടര്‍ ബോര്‍ഡിനാണ് പദ്ധതിയുടെ മേല്‍നോട്ട ചുമതല. ഇതില്‍ ഡിഎംആര്‍സിയിലെയും ബംഗളൂരു മെട്രോ കമ്പനിയിലെയും അംഗങ്ങളും ഉള്‍പ്പെടും. കൂടാതെ 14 അംഗ ഉന്നത മാനേജ്മെന്റ് സംഘവും ഒത്തൊരുമിച്ചാണ് ചെന്നൈ മെട്രോയുടെ മുന്നേറ്റത്തിന് കുതിപ്പ് നല്‍കിവരുന്നത്. ഫ്രാന്‍സില്‍നിന്ന് ഉള്‍പ്പെടെയുള്ള അഞ്ച് ജനറല്‍ കണ്‍സള്‍ട്ടന്റുമാരും ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പ്രൈം കണ്‍സള്‍ട്ടന്റ് എന്ന നിലയില്‍ ഡിഎംആര്സിക്കാണ് പദ്ധതി പൂര്‍ത്തീകരണത്തില്‍ ചെന്നൈ മെട്രോയെ സഹായിക്കുന്നതിന് നേരിട്ടുള്ള ചുമതല.
നിശ്ചിത കാലയളവിന് മുമ്പ് നിര്‍മ്മാണം പൂര്‍ത്തിയാക്കണമെന്ന ലക്ഷ്യവുമായാണ് ഇപ്പോള്‍ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതെന്ന് ചെന്നൈ ഗോപാലപുരം സിഎസ് റോഡ് ഹരിണി ടവറിലെ ചെന്നൈ മെട്രോ റെയില്‍ ആസ്ഥാനത്തുള്ള ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇതിന് എല്ലാവരുടെയും പൂര്‍ണ സഹകരണം ലഭിച്ചുവരുന്നുണ്ടെന്നും ചെന്നൈ മെട്രോ റെയില്‍ ആസ്ഥാനത്തെ പബ്ലിക് റിലേഷന്‍സ് വിഭാഗം മേധാവി കെ.ഇ. ഇന്തിരൈയന് ‘ജന്മഭൂമി’യോട് പറഞ്ഞു.
രണ്ട് ഘട്ടങ്ങളിലായാണ് 45 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന ചെന്നൈ മെട്രോ നിര്‍മ്മിക്കുന്നത്. 23 കിലോമീറ്റര്‍ വരുന്ന ഒന്നാംഘട്ടം 2014-15 സാമ്പത്തികവര്‍ഷം പൂര്‍ത്തീകരിച്ച് പ്രവര്‍ത്തനം ആരംഭിക്കുകയാണ് ലക്ഷ്യം. 80 ലക്ഷം ജനസംഖ്യയുള്ള നഗരത്തിലെ യാത്രാപ്രശ്നത്തിന് ഒരു പരിധിവരെ മെട്രോ റെയില്‍ സഹായകരമാകുമെന്നാണ് പ്രതീക്ഷ. 18 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ബംഗളൂരുവിലെ ‘നമ്മ മെട്രോ’യും അടുത്ത രണ്ട് വര്‍ഷത്തികം പൂര്‍ത്തിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
>> എം.കെ. സുരേഷ്കുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: