തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്ര സ്വത്തുമായി ബന്ധപ്പെട്ട് കോടതി നിയോഗിച്ച അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യത്തിനെതിരെ സിപിഎം. അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിനെ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് രൂക്ഷമായി വിമര്‍ശിച്ച് രംഗത്തു വന്നു. ക്ഷേത്ര സ്വത്ത് ഏതു തരത്തില്‍ ചെലവിടണമെന്ന് ജനാധിപത്യ പരമായി എല്ലാ വിഭാഗങ്ങളുമായി ചര്‍ച്ച ചെയ്യണമെന്നും പിണറായി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇതിനായി സര്‍ക്കാര്‍ സര്‍വ്വകക്ഷി യോഗം വിളിക്കണം.
പത്മനാഭസ്വാമി ക്ഷേത്രം സംബന്ധിച്ച് അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിന് പിന്നില്‍ ക്ഷേത്ര ഭരണം വീണ്ടും രാജകുടുംബത്തിന്റെ കയ്യിലെത്തിക്കാനുള്ള നീക്കമാണെന്ന് പിണറായി അഭിപ്രായപ്പെട്ടു. മുതിര്‍ന്ന അഭിഭാഷകനായ അമിക്കസ് ക്യുറി വിനീത രാജദാസനാകുന്നതാണ് ഇക്കാര്യത്തില്‍ കണ്ടത്. അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് സുപ്രീംകോടതി അംഗീകരിക്കരുത്. റിപ്പോര്‍ട്ട് കോടതിയെ തെറ്റിദ്ധരിപ്പിക്കുന്നതാണ്. ക്ഷേത്രം രാജാവിന്റെ സ്വകാര്യ സ്വത്തെന്ന രീതിയിലാണ് അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട്. ക്ഷേത്രത്തില്‍ രാജകുടുംബത്തിന് ചെറിയൊരു അവകാശമാണുള്ളത്. ക്ഷേത്രം കൊട്ടാരം വകയായിരുന്നില്ല.
എട്ടരയോഗക്കാരുടെ ഭരണത്തിലായിരുന്നു ക്ഷേത്രം. മാര്‍ത്താണ്ഡവര്‍മ്മയുടെ ഭരണകാലത്താണ് കൊട്ടാരത്തിന്റെ ഭരണത്തില്‍ വന്നത്. തൃപ്പടി ദാനം നടത്തി ദൈവത്തിന്റെ പ്രതിപുരുഷനായി ഭരണം കയ്യടക്കുകയായിരുന്നു.
ക്ഷേത്രത്തിന്റെ ഭരണം രാജകുടുംബത്തിന്റെ കൈകളിലെത്തിക്കുകയാണ് അമിക്കസ് ക്യൂറിയുടെ ലക്ഷ്യം. നിക്ഷിപ്ത താല്പര്യക്കാരില് ക്ഷേത്രത്തിന്റെയും സ്വത്തിന്റെയും അവകാശം എത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ക്ഷേത്രത്തിന്റെ സമ്പത്ത് എന്ത് ചെയ്യണമെന്ന് ജനാധിപത്യപരമായി ചര്‍ച്ച ചെയ്യണം. അമൊാളിയസമ്പത്തിലെ വിഗ്രഹങ്ങളും അതില്ചാര്ത്താനുള്ള ആഭരണങ്ങളും ആചാരവുമായി ബന്ധപ്പെട്ട മറ്റുവസ്തുക്കളും ക്ഷേത്രത്തില്‍ തന്നെ സൂക്ഷിക്കണം. വിശ്വാസികളില്‍ നിന്ന് കാണിക്കയായി ലഭിച്ചതും രാജഭരണകാലത്ത് നാട്ടുരാജ്യങ്ങള്‍ കൈവശപ്പെടുത്തിയപ്പോള്‍ ലഭിച്ച സ്വത്തുക്കളുമെല്ലാം പൊതുസ്വത്തായി കണ്ട് രാഷ്ടത്തിന്റെ സമ്പത്താക്കണം. ക്ഷേത്രകാര്യങ്ങള്‍ക്കുള്ള സ്വത്ത് മാറ്റിവെച്ചിട്ട് ബാക്കി രാഷ്ട്രത്തിന്റെ പുരോഗതിക്ക് വിനിയോഗിക്കണം. ക്ഷേത്രഭരണത്തിന് ഗുരുവായൂര്‍ മാതൃകയില്‍ പ്രത്യേകം ദേവസ്വംബോര്‍ഡ് രൂപവത്കരിക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.
ക്ഷേത്ര ഭരണസംവിധാനം ഉടച്ചുവാര്‍ക്കണമെന്നും അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മീ ഭായിയുടെ മകന് ആദിത്യ വര്‍മയെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായും എം ജി ശശിഭൂഷനെ ക്ഷേത്രപുനരുദ്ധാരണ സമിതിയംഗമായും ഇദ്ദേഹത്തിന്റെ മകന് ഗൗതമിനെ ജോയിന്റ് എക്സിക്യൂട്ടിവ് ഓഫീസറായും നിയമിക്കണമെന്നും അമിക്കസ് ക്യുറി ശിപാര്‍ശ ചെയ്തിരുന്നു. രാഷ്ട്രീയപാര്‍ട്ടികളെ ക്ഷേത്രഭരണത്തില്‍ ഇടപെടാന്‍ അനുവദിക്കരുതെന്ന ശുപാര്‍ശയെയും പിണറായി രൂക്ഷമായി വിമര്‍ശിച്ചു.
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ സമ്പത്ത് ദേവന്റേതാണെന്നും അവ ക്ഷേത്രബാഹ്യമായ കാര്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അനുവദിക്കരുതെന്നും ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ ശുപാര്‍ശയിലുണ്ട്. ക്ഷേത്ര ഭരണസംവിധാനം ഉടച്ചുവാര്‍ക്കുന്നതിന്റെ ഭാഗമായി തിരുവിതാംകൂര്‍ രാജകുടുംബത്തിനു ഭരണകാര്യങ്ങളില്‍ പങ്കാളിത്തം ഉറപ്പാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: