കൊച്ചി: മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് കമ്പനിയായ ‘ആംവെ’യുടെ ഓഫീസുകളില്‍ വ്യാപകമായി ക്രൈംബ്രാഞ്ച് റെയ്ഡ്. 200 കോടിയില്‍പ്പരം രൂപയുടെ ഇടപാടുകള്‍ നടത്തിയത് സംബന്ധിച്ച രേഖകള്‍ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. കേരളത്തില്‍ നിരോധിച്ചിരിക്കുന്ന മണിച്ചെയിന്‍ ഇടപാടുകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന കമ്പനിക്കെതിരെ കോഴിക്കോട് ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത് നടത്തിവരുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് ഇന്നലെ രാവിലെ മുതല്‍ സ്ഥാപനത്തിന്റെ വിവിധ ഓഫീസുകളില്‍ ക്രൈംബ്രാഞ്ച് സംഘം ഒരേസമയം റെയ്ഡ് നടത്തിയത്.
കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍ എന്നിവിടങ്ങളിലെ ആംവേ ഓഫീസുകളില്‍ ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. എറണാകുളം വൈറ്റിലയിലെ ഓഫീസില്‍ നടന്ന റെയ്ഡിന് ക്രൈംബ്രാഞ്ച് എസ്പി പി.എ.വല്സന് നേരിട്ടാണ് നേതൃത്വം വഹിച്ചത്. മുമ്പ് ലോക്കല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലും ആംവേ ഓഫീസുകളില്‍ പരിശോധന നടത്തിയിരുന്നു. എന്നാല്‍ പിന്നീടിത് ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിന് വിടുകയായിരുന്നു.
സംസ്ഥാനത്ത് നിയമം മൂലം നിരോധിച്ചിട്ടുള്ള മണിച്ചെയിന്‍ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് രീതിയിലാണ് ആംവേ വ്യാപാരം നടത്തിവന്നിരുന്നതെന്ന് ക്രൈംബ്രാഞ്ചിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. കൊച്ചി വൈറ്റിലയിലെ ഓഫീസില്‍ നടത്തിയ പരിശോധനയില്‍ പണമിടപാടുകള്‍ സംബന്ധിച്ച രേഖകള്‍, നൂറുകണക്കിന് ഫയലുകള്‍, ബാങ്ക് ഇടപാടുകള്‍ സംബന്ധിച്ച രേഖകള്‍ വില്‍പ്പനയ്ക്ക് വെച്ചിരുന്ന വസ്തുക്കള്‍ സംബന്ധിച്ച പ്രൈസ് ലിസ്റ്റുകള്‍, ബ്രോഷറുകള്‍ എന്നിവയെല്ലാം കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് ഉന്നത ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ അറിയിച്ചു.
2012ല്‍ മാത്രം 43.4 കോടിയുടെ അനധികൃത ഇടപാടുകള്‍ കമ്പനി നടത്തിയതായാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ കണക്കാക്കിയിരിക്കുന്നത്. 2011ല്‍ 68.8 കോടിയുടെയും 2010ല്‍ 93.08 കോടിയുടെയും ഉള്‍പ്പെടെ 206 കോടി രൂപയുടെ മണിച്ചെയിന്‍ ഇടപാടുകളാണ് ആംവേ നടത്തിയതായി രേഖകള്‍ സൂചിപ്പിക്കുന്നതെന്ന് ക്രൈംബ്രാഞ്ച് എസ്പി പി.എ.വല്സന് പറഞ്ഞു. ഇടപാടുകാര്‍ക്ക് കമ്മീഷന് നല്‍കാതെ കബളിപ്പിക്കപ്പെട്ട നിരവധി പരാതികളും പോലീസിനും ക്രൈംബ്രാഞ്ചിനും ലഭിച്ചിരുന്നു. അനധികൃത ഇടപാടുകളുമായി ബന്ധപ്പെട്ട ആംവേയുടെ രണ്ട് ഡയറക്ടര്‍മാര്‍ക്കെതിരെയും വിതരണക്കാര്‍ക്കെതിരെയും സ്റ്റോക്കിസ്റ്റുകള്ക്കെതിരെയും കേസെടുത്തിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കൊച്ചിയിലെ റെയ്ഡ് രാത്രി വൈകിയും തുടര്‍ന്ന് വരികയാണ്. തുടരന്വേഷണങ്ങള്ക്കുശേഷം കോടതിയില്‍ കേസ് ഫയല്‍ ചെയ്യുമെന്നും ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ സൂചിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: