തിരുവനന്തപുരം: തീവ്രവാദ കേസില്‍ ജയിലില്‍ കഴിയുന്ന ലഷ്കര്‍ ഇ തൊയ്ബ ദക്ഷിണേന്ത്യന്‍ കമാന്‍ഡര്‍ തടിയന്റവിട നസീറിന്റെ പേരില്‍ ഫെയ്സ്ബുക്കില്‍ പ്രൊഫൈല്‍. ഇയാളുടെ പ്രൊഫൈല്‍ വ്യാജമായി നിര്മിച്ചതായിരിക്കുമെന്നാണു സംശയിക്കുന്നത്. തീവ്രവാദ കേസുകളില്‍ പ്രതിയായ നസീറിന്റെ പ്രൊഫൈലില്‍ നസീറിന്റെ പലവിധത്തിലുള്ള ഫോട്ടോകള്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്. 27ല്‍പരം പേരെ ഫ്രണ്ട്സായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതില്‍ വിദേശികളും ഉള്‍പ്പെട്ടിട്ടുണ്ട്. നസീറിന്റെ പ്രൊഫൈല്‍ പിക്ചര്‍ ലൈക്ക് ചെയ്തിരിക്കുന്നവരുടെ കൂട്ടത്തില്‍ പാക്കിസ്ഥാന് സ്വദേശിയുമുണ്ട്. മാഫിയാ വാര്, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ശിക്കാരി ശംഭു, ബൈക്ക് റൈസിങ്, യാത്രകള്‍ തുടങ്ങിയവയാണ് ഇഷ്ടങ്ങളുടെ കൂട്ടത്തില്പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ ശിക്കാരി ശംഭു എന്നു രേഖപ്പെടുത്തിയതു കൊണ്ടു പ്രൊഫൈല്‍ നിര്‍മിച്ചതിനു പിന്നില്‍ മലയാളികളാണെന്ന സംശയം ഉയര്‍ത്തിയിട്ടുണ്ട്. കുട്ടികളുടെ പ്രസിദ്ധീകരണത്തിലെ ചിത്രകഥയിലെ കഥാപാത്രമാണ് ശിക്കാരി ശംഭു.
രണ്ടുവര്‍ഷത്തിലേറെയായി ജയിലില്‍ കഴിയുന്ന നസീറിനെ അതീവ സുരക്ഷാ വലയത്തിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. പ്രത്യേക സുരക്ഷയോടെയാണു എന്‍ഐഎ കോടതിയിലേയ്ക്കു കൊണ്ടു വരുകയും പോകുകയും ചെയ്യുന്നത്. കമ്പ്യൂട്ടറോ മറ്റു സൈബര്‍ സൗകര്യങ്ങളോ ഉപയോഗിക്കാന്‍ നസീറിനെ അനുവദിക്കാറില്ല. അതിനാലാണ് പ്രൊഫൈല്‍ വ്യാജമാണെന്ന് അനുമാനിക്കുന്നത്.
കടുത്ത കുറ്റവാളിയായ രാജ്യദ്രോഹക്കുറ്റത്തിനു വിചാരണ നേരിടുന്ന തടിയന്റവിട നസീറിന്റെ പേരില്‍ വ്യാജ പ്രൊഫൈല്‍ നിര്‍മിച്ചതിനു പിന്നില്‍ ദുരുദ്ദേശ്യമുണ്ടെന്നാണു സംശയിക്കുന്നത്. മറ്റൊരാളുടെ പേരില്‍ പ്രൊഫൈല്‍ നിര്‍മിക്കുന്നതു സൈബര്‍ നിയമപ്രകാരം കടുത്ത ശിക്ഷ ലഭിക്കുന്ന കുറ്റമാണെന്നിരിക്കെ ഈ പ്രൊഫൈല്‍ സൃഷ്ടിച്ചതു കൂടുതല്‍ സംശയത്തിനിട നല്കുന്നു. കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയും റിസര്‍ച്ച് ആന്‍ഡ് അനലൈസ് വിങ്ങും (റോ) ഈ സംഭവത്തില്‍ ഇതുവരെ അന്വേഷണങ്ങള്‍ തുടങ്ങിയിട്ടില്ല.
പ്രൊഫൈല്‍ സംഭവം പുറത്തു വന്ന സാഹചര്യത്തില്‍ കേരള പോലീസ് സൈബര്‍ സെല്ലും ഇന്റലിജന്‍സ് വിഭാഗവും അന്വേഷണം നടത്തുമെന്നാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. അടിയന്തരമായി അന്വേഷണം നടത്താന്‍ നിര്‍ദേശം നല്‍കിയതായും സൂചനയുണ്ട്. അടുത്തിടെ നസീറിനു വിദേശത്തേയ്ക്കു വിളിക്കാന്‍ സൗകര്യമുള്ള സിം കാര്‍ഡു നല്കാന് ശ്രമിച്ച സ്ത്രീയെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരുടെ പങ്കും സംശയിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: