തിരുവനന്തപുരം: സംസ്ഥാനത്ത് ഓട്ടോ-ടാക്സി നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചു. ഓട്ടോയ്ക്ക് മിനിമം ചാര്‍ജ്ജ് 12 രൂപയില്‍ നിന്ന് 14 രൂപയാക്കിയാണ് വര്‍ദ്ധിപ്പിച്ചത്. തുടര്‍ന്നുള്ള ഓരോ കിലോമീറ്ററിനും എട്ടു രൂപ വീതവും വര്‍ദ്ധിപ്പിച്ചു.
ടാക്സി നിരക്ക് ഇപ്പോള്‍ മൂന്നു കിലോമീറ്ററിന് 60 രൂപ നല്‍കുന്നത് അഞ്ചു കിലോമീറ്ററിന് 100 രൂപയാക്കിയാണ് വര്‍ദ്ധിപ്പിച്ചത്. ഓരോ കിലോമീറ്ററിനും ഒന്‍പതു രൂപയുടെ വര്‍ദ്ധനവും ഉണ്ടാകും. ഓട്ടോ-ടാക്സി നിരക്കു വര്‍ദ്ധിപ്പിക്കുന്നതിന് ശുപാര്‍ശ നല്കിയ കമ്മീഷന് ഓട്ടോയ്ക്ക് മിനിമം ചാര്‍ജ്ജ് 15 രൂപയാക്കാനാണ് നിര്‍ദ്ദേശിച്ചിരുന്നത്. ടാക്സി നിരക്ക് മൂന്നു കിലോമീറ്ററിന് 100 രൂപയാക്കണമെന്നും ശുപാര്‍ശ നല്‍കിയിരുന്നു. വര്‍ദ്ധിപ്പിച്ച നിരക്കുകള്‍ ഉത്തരവിറങ്ങുന്നതിനനുസരിച്ച് പ്രാബല്യത്തില്‍ വരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
നിരക്കു വര്‍ദ്ധന ആവശ്യപ്പെട്ട് സംസ്ഥാനത്ത് ഓട്ടോ-ടാക്സി തൊഴിലാളികള്‍ ബുധനാഴ്ച അര്‍ദ്ധരാത്രി മുതല്‍ പണിമുടക്ക് ആരംഭിച്ചിരുന്നു. ഓട്ടോ റിക്ഷയുടെ മിനിമം കൂലി നിലവിലുള്ള 12 രൂപയില്‍ നിന്ന് 15 രൂപയായും കിലോമീറ്റര്‍ ചാര്‍ജ് ഏഴു രൂപയില്‍ നിന്ന് ഒമ്പത് രൂപയായും വര്‍ധിപ്പിക്കുക, ടാക്സികളുടെ മിനിമം നിരക്ക് 100 രൂപയാക്കുക, അതിന് ആനുപാതികമായി കിലോമീറ്റര്‍ നിരക്കും വര്‍ധിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. ഈ പശ്ചാത്തലത്തിലാണ് ഇന്നലെ മന്ത്രിസഭായോഗം നിരക്കു വര്‍ദ്ധിപ്പിക്കാന്‍ തീരുമാനമെടുത്തത്. ബി എം എസ്, സി ഐ ടി യു, ഐ എന്‍ ടി യു സി, എ ഐ ടി യു സി, എസ് ടി യു എന്നീ സംഘടനകളുടെ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിലാണ് അനിശ്ചിതകാല സമരം ആരംഭിച്ചത്. സമരം ജനങ്ങളെ സാരമായി ബാധിച്ചു. വിമാനത്താവളത്തിലും റെയില്‍വേ സ്റ്റേഷനുകളിലും എത്തിച്ചേര്‍ന്ന അന്യസംസ്ഥാനക്കാരെയും വിദേശികളെയുമാണ് സമരം ഏറെ ബുദ്ധിമുട്ടിച്ചത്. സമരംമൂലം സിറ്റി സര്‍വീസ് നടത്തുന്ന ബസുകളില്‍ തിരക്ക് വര്‍ധിച്ചു.
ഓട്ടോറിക്ഷ-ടാക്സി തൊഴിലാളികള്‍ നഗരത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങളും നടത്തി. സെക്രട്ടറിയേറ്റിന് മുന്നില്‍ നടന്ന കൂട്ടധര്‍ണ ബി.സത്യന് എം എല്‍ എ ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: