ന്യൂദല്‍ഹി: ചില്ലറവില്‍പ്പന മേഖലയിലെ നേരിട്ടുള്ള വിദേശനിക്ഷേപത്തിന് (എഫ്ഡിഐ) അനുമതി നല്‍കിയത് സര്‍ക്കാരിനെ വിഷമസ്ഥിതിയിലാക്കും. പ്രതിപക്ഷം ഒന്നടങ്കവും യുപിഎയിലെ ചില കക്ഷികളും എഫ്ഡിഐയെ എതിര്‍ക്കുന്ന സാഹചര്യത്തിലാണിത്. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം 22ന് ആരംഭിക്കുമ്പോള്‍ പിടിച്ചു നില്‍ക്കാനായി വിശ്വാസ പ്രമേയം കൊണ്ടുവരാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. ചര്‍ച്ച നടത്തി വോട്ടിനിട്ടാല്‍ വിജയിക്കുമെന്ന് ഉറപ്പുള്ളതിനാല്‍ വിശ്വാസ പ്രമേയം അവതരിപ്പിച്ച് സര്‍ക്കാരിന് നിലനില്‍പ്പ് ഉറപ്പാക്കുകയാണ് ലക്ഷ്യം. വിശ്വാസ വോട്ട് നേടിയാല്‍ ആറുമാസത്തേക്ക് സര്‍ക്കാരിന് ഭീഷണിയില്ല എന്നതാണ് ഇതിനു പിന്നില്‍.
അടുത്ത ബജറ്റ് സമ്മേളനം വരെ എങ്ങനെയെങ്കിലും സര്‍ക്കാരിനെ നിലനിര്‍ത്തി പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ച സാഹചര്യത്തിലാണ് എഫ്ഡിഐയെ പാര്‍ലമെന്റില്‍ എതിര്‍ക്കുമെന്ന് ബിജെപി വ്യക്തമാക്കിയിട്ടുണ്ട്. ഇതിനായി ബിജെപി മറ്റ് കക്ഷികളുടെ സഹകരണവും തേടും. പാര്‍ലമെന്റിന്റെ ഇരുസഭകളിലും വോട്ടെടുപ്പുള്ള ചര്‍ച്ച ബിജെപി ആവശ്യപ്പെട്ടു .അവിശ്വാസ പ്രമേയം അവതരിപ്പിക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്.വോട്ടെടുപ്പുള്ള ചര്‍ച്ച ആവശ്യപ്പെട്ടു സിപിഎം നോട്ടിസ് നല്കി കഴിഞ്ഞു. യുപിഎ ഘടകകക്ഷിയായ ഡിഎംകെയും വിദേശനിക്ഷേപത്തെ അനുകൂലിക്കില്ലെന്ന് സൂചിപ്പിച്ചു. സമാജ്വാദി പാര്‍ട്ടി, ബിഎസ്പി, ജനതാദള്‍ (എസ്) തുടങ്ങിയ കക്ഷികള്‍ സര്‍ക്കാരിന്റെ തീരുമാനത്തോടു പരസ്യമായി വിയോജിച്ചിട്ടുണ്ട്. എന്നാല്‍ സര്‍ക്കാര്‍ താഴെ വീഴാന്‍ ഈ പാര്‍ട്ടികള്‍ ഇഷ്ടപ്പെടുന്നില്ല. ഇടതുപക്ഷവും സര്‍ക്കാര്‍ താഴെ വീഴാന്‍ ആഗ്രഹിക്കുന്നില്ല.
ചില്ലറവില്‍പ്പന മേഖലയില്‍ നേരിട്ടുള്ള വിദേശനിക്ഷേപത്തെ എന്തു വിലകൊടുത്തും എതിര്‍ക്കുമെന്ന് ബിജെപി വ്യക്തമാക്കിയിട്ടുണ്ട്. എന്‍ഡിഎയില്‍ മാത്രമല്ല, സമാന ചിന്താഗതിയുള്ള മറ്റ് പാര്‍ട്ടികളോടും ഇക്കാര്യം ചര്‍ച്ചചെയ്ത് പാര്‍ലമെന്റില്‍ സ്വീകരിക്കേണ്ട നിലപാട് തീരുമാനിക്കും. ബന്ധപ്പെട്ട എല്ലാവരുമായും ആലോചിച്ചേ വിദേശനിക്ഷേപം സംബന്ധിച്ച് തീരുമാനമെടുക്കൂവെന്ന് 2011 നവംബറില്‍ അന്നത്തെ ധനമന്ത്രി പ്രണബ് മുഖര്‍ജി ഉറപ്പുനല്‍കിയതാണ്. അതനുസരിച്ച് ചര്‍ച്ച നടത്തണം എന്നതാണ് ബിജെ.പിയുടെ ആവശ്യം. തൃണമൂല്‍ കോണ്‍ഗ്രസും ഇക്കാര്യത്തില്‍ ബിജെപിയുമായി കൈകോര്‍ക്കുമെന്നാണ് പ്രതീക്ഷയെന്നും ബിജെപി വക്താവ് രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന് പാര്‍ലമെന്റിന്റെ അംഗീകാരം നിയമപരമായി ആവശ്യമില്ല. എന്നാല്‍, വിഷയവുമായി ബന്ധപ്പെട്ട് പ്രമേയം അവതരിപ്പിക്കുകയോ അതിന്മേല് വോട്ടെടുപ്പ് നടക്കുകയോ ചെയ്താല്‍ സര്‍ക്കാര്‍ പരാജയപ്പെടും. പ്രമേയം അവതരിപ്പിച്ചാല്‍ യുപിഎ ഘടകകക്ഷികള്‍ ഉള്‍പ്പെടെ എതിര്‍ക്കുമെന്ന് കോണ്‍ഗ്രസിന് ആശങ്കയുണ്ട്. പിന്തുണതേടി സമാജ്വാദി പാര്‍ട്ടി, ബിഎസ്പി നേതാക്കളുമായി പ്രധാനമന്ത്രി നേരിട്ട് ചര്‍ച്ച നടത്തിയിരുന്നു. സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന ബിഎസ്പിയും സമാജ്വാദി പാര്‍ടിയും എഫ്ഡിഐ വിഷയത്തില്‍ സര്‍ക്കാര്‍ അനുകൂല നിലപാടെടുക്കാന്‍ ഇടയില്ല. വോട്ടെടുപ്പ് വന്നാല്‍ ഈ പാര്‍ടികള്‍ മാറിനില്‍ക്കാനാണ് സാധ്യത.
വോട്ടെടുപ്പുള്ള ചര്‍ച്ച ആവശ്യപ്പെട്ട് പാര്‍ലമെന്റിന്റെ ഇരുസഭകളിലും സിപിഎം നോട്ടീസ് നല്‍കിയെങ്കിലും സര്‍ക്കാര്‍ പുറത്തു പോകുന്നതിനോട് അവര്‍ക്കും യോജിപ്പില്ല. ബി.ജെ.പി അധികാരത്തില്‍ വരുമെന്നതാണ് അവര്‍ പറയുന്ന ന്യായം. അവിശ്വാസ പ്രമേയം വന്നാല്‍ പിന്തുണയ്ക്കില്ലെന്ന സിപിഎം നിലപാട് ഇതാണ് വ്യക്തമാക്കുന്നത്. സര്‍ക്കാരിനെതിരെ ശക്തമായ നിലപാടെടുത്ത തൃണമൂല്‍ കോണ്‍ഗ്രസിനെക്കാള്‍ മുന്‍പ് പ്രമേയത്തിനു നോട്ടീസ് നല്കി എന്ന് വരുത്തുക മാത്രമാണ് സിപിഎമ്മിന്റെ ലക്ഷ്യം. ഡിഎംകെ, സമാജ്വാദി പാര്‍ട്ടി, ബിഎസ്പി, ജനതാദള്‍ (എസ്) തുടങ്ങിയ കക്ഷികള്‍ സര്‍ക്കാരിന്റെ തീരുമാനത്തോടു പരസ്യമായി വിയോജിക്കുന്നുണ്ടെങ്കിലും സര്‍ക്കാരിനെ നിലനിര്‍ത്താന്‍ ഈ പാര്‍ട്ടികള്‍ നിലപാട് മാറ്റുമെന്ന പ്രതീക്ഷയും സര്‍ക്കാരിനുണ്ട്. വോട്ടെടുപ്പുണ്ടായാല്‍ മുസ്ലിം ലീഗ്, കേരള കോണ്‍ഗ്രസ് (എം) എംപിമാര്‍ വിട്ടുനില്‍ക്കാനാണു സാധ്യത.
ഏതു വിഷയവും ചര്‍ച്ചചെയ്യാമെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍, വോട്ടെടുപ്പുള്ള ചര്‍ച്ച അനുവദിക്കില്ല. വോട്ടെടുപ്പുള്ള ചര്‍ച്ച നടന്നാല്‍ സര്‍ക്കാര്‍ പരാജയപ്പെട#ാന് സാധ്യതകളേറെയാണ്. ഇടതുകക്ഷികള്‍ക്കും എസ്പി, ബിഎസ്പി തുടങ്ങിയ അവസരവാദ പാര്‍ട്ടികള്‍ക്കും സര്‍ക്കാരിനെതിരെ വോട്ട് ചെയ്യേണ്ട അവസ്ഥ വരും. എന്നാല്‍, വോട്ടെടുപ്പുള്ള ചര്‍ച്ച വേണമെന്ന നിലപാടില്‍ പ്രതിപക്ഷ കക്ഷികള്‍ ഉറച്ചുനിന്നാല്‍ പാര്‍ലമെന്റ് നടപടികള്‍ തടസ്സപ്പെടുന്ന സ്ഥിതിയുണ്ടാവാം. പാര്‍ലമെന്റ് തടസ്സപ്പെടുത്തിയതിന്റെ കുറ്റം പ്രതിപക്ഷത്തിന്റെ തലയില്‍ കെട്ടിവച്ച് സര്‍ക്കാരിനെ നിലനിര്‍ത്താമെന്ന മോഹവും കോണ്‍ഗ്രസിനുണ്ട്. വോട്ടെടുപ്പോടെയുള്ള ചര്ച്ചയെക്കാള് ഭേദം അവിശ്വാസ പ്രമേയം വരുന്നതിനോടാണ് സര്‍ക്കാരിന് താല്പര്യം. എഫ്ഡിെഎയെ എതിര്‍ക്കുന്നുണ്ടെങ്കിലും ബിഎസ്പി, എസ്പി, ഡിഎംകെ, ഇടതുപാര്‍ട്ടികള്‍ എന്നിവ അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കില്ലെന്ന വിശ്വാസത്തിലാണിത്. അവിശ്വാസ പ്രമേയം വന്നില്ലെങ്കില്‍ തുടക്കത്തിലെ വിശ്വാസ പ്രമേയം അവതരിപ്പിക്കാനുള്ള നീക്കവും ഇതിന്റെ ഭാഗമാണ്.
പി. ശ്രീകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: