ന്യൂദല്‍ഹി: 2ജി ലേലത്തില്‍ കോര്‍പ്പറേറ്റുകളുടെ ഒത്തുകളിക്ക് പിന്നാലെ കേന്ദ്രം സിഎജിക്കെതിരെ രംഗത്ത്. രാജ്യം കണ്ട ഏറ്റവുംവലിയ കുംഭകോണത്തെ വെള്ളപൂശാനുള്ള നീക്കമാണ് ഇതിന് പിന്നിലെന്നാണ് സംശയിക്കപ്പെടുന്നത്. 3ജി ലേലത്തിന് ലഭിച്ച പ്രതികരണത്തിന്റെ അടിസ്ഥാനത്തില്‍ എ. രാജ 2ജി ലൈസന്‍സ് ലേലം നടത്താതെ 2001ല്‍ നിശ്ചയിച്ച വിലയ്ക്ക് നല്‍കിയത് വഴി 1.76 ലക്ഷം കോടിയുടെ നഷ്ടം സംഭവിച്ചതെന്നാണ് സിഎജി കണക്കുകൂട്ടിയത്. ഈ കണക്ക് തെറ്റാണെന്ന് വരുത്തുകയാണ് ലേലത്തിലെ ഒത്തുകളിയിലൂടെ ടെലികോം കമ്പനികള്‍ ചെയ്തിരിക്കുന്നത്.
നഷ്ടക്കണക്കുകള്‍ പര്വ്വതീകരിച്ചതിന്റെ പരിണിതഫലമാണ് ഇത്തവണത്തെ ടുജി സ്പെക്ട്രം ലേലത്തില്‍ സംഭവിച്ചതെന്ന വിമര്‍ശനവുമായി സിഎജിയ്ക്കെതിരെ കേന്ദ്രമന്ത്രി കപില്‍ സിബല്‍ രംഗത്ത വന്നത്. ടെലികോം മേഖലയെ കൊല്ലാന്‍ മാത്രമേ സിഎജിയുടെ കണക്കുകള്‍ക്ക് കഴിഞ്ഞുള്ളൂവെന്നും 1.76 ലക്ഷം കോടിയുടെ നഷ്ടക്കണക്ക് എവിടെ പോയി എന്നും കപില്‍ സിബല്‍ ചോദിച്ചു. 40,000 കോടി രൂപയോളം സ്പെക്ട്രം ലേലത്തിലൂടെ ലഭിക്കുമെന്ന് കണക്കുകൂട്ടിയ സര്‍ക്കാരിന് ലഭിച്ചത് 9,000 കോടി രൂപ മാത്രമാണ് എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് കപില്‍ സിബലിന്റെ പ്രതികരണം പുറത്തുവന്നത്. സിഎജിയുടെ റിപ്പോര്‍ട്ടുകള്‍ സൃഷ്ടിച്ച വിപരീതഫലമാണിതെന്നും ധനമന്ത്രി പി.ചിദംബരവുമായി ചര്‍ച്ച ചെയ്ത് സ്പെക്ട്രം ലേലം അടുത്ത മാര്‍ച്ചില്‍ വീണ്ടും നടത്തുമെന്നാണ് മന്ത്രി പറയുന്നത്.
നയപരമായ കാര്യങ്ങളില്‍ തീരുമാനമെടുക്കാനുള്ള അവകാശം സര്‍ക്കാരിന് തന്നെ നല്‍കണമെന്ന് പറഞ്ഞ സിബല്‍ വീഴ്ച്ചയുണ്ടായാല്‍ കോടതിക്ക് ഇടപെടാമെന്നുംനയ രൂപീകരണത്തിന്റെ മുഖ്യലക്ഷ്യം വരുമാനം മാത്രമല്ലെന്നുംകപില് സിബല്‍ പറഞ്ഞു.സര്‍ക്കാരും കമ്പനികളും തമ്മിലുളള ഒത്തുകളിയല്ല 2ജി സ്പെക്ട്രം ലേലം പരാജയപ്പെടാന്‍ കാരണമെന്നും.. ഇത്തവണത്തെ ലേലത്തില്‍ സ്പെക്ട്രം ഉപഭോക്താക്കള്‍ക്ക് ഗുണമുണ്ടാകാതെ പോയതില്‍ വിഷമമുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. വിറ്റുപോകാത്ത സര്‍ക്കിളുകള്‍ മാര്‍ച്ച് 31നകം വീണ്ടും ലേലം ചെയ്യുമെന്ന് ടെലികോം മന്ത്രി കപില്‍ സിബല്‍ പറഞ്ഞു. എന്നാല്‍ പുനര്ലേലത്തിന്റെ വിശദാംശങ്ങള്‍ കപില്‍ സിബല്‍ വെളിപ്പെടുത്തിയില്ല. പുനര്‍ലേലത്തില്‍ കമ്പനികള്‍ താല്പര്യം പ്രകടിപ്പിക്കണമെങ്കില്‍ അടിസ്ഥാനവില കുറക്കേണ്ടിവരും. എല്ലാ കാര്യങ്ങളും ധനമന്ത്രി പി.ചിദംബരം ചെയര്‍മാനായുള്ള ടെലികോം മന്ത്രിതല സമിതി ഉടന്‍ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 2ജി ലേലത്തില്‍ സര്‍ക്കാര്‍ ഖജനാവിനുണ്ടായ നഷ്ടം കേന്ദ്ര സര്‍ക്കാര്‍ ആഘോഷിക്കുകയാണെന്ന് ബി.ജെ.പി കുറ്റപ്പെടുത്തി. സര്‍ക്കാരിന്റെ വരുമാനം നഷ്ടപ്പെട്ടതില്‍ ആകുലപ്പെടുന്നതിന് പകരം അത് രാഷ്ട്രീയ നേട്ടമായി ആഘോഷിക്കുന്ന സര്‍ക്കാരിന് സമനില നഷ്ടപ്പെട്ടിരിക്കുന്നുവെന്നും അരുണ്‍ ജെയ്റ്റ്ലി കുറ്റപ്പെടുത്തി.
2ജി ലേലത്തിന്റെ പരാജയത്തിന്റെ മറപിടിച്ച് സി.എ.ജിയെ ചോദ്യം ചെയ്യാനുള്ള ശ്രമം സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇടതുപക്ഷവും രംഗത്തെത്തിയിട്ടുണ്ട്. ലേലത്തില്‍ പ്രതീക്ഷിച്ചതിെന്റ നാലിലൊന്ന് വരുമാനം പോലും ലഭിക്കാത്ത സാഹചര്യം ഉയര്‍ത്തിക്കാട്ടി 2ജിയില്‍ അഴിമതി നടന്നിട്ടില്ലെന്ന വാദത്തിന് അംഗീകാരം നേടാനുള്ള ശ്രമമാണ് സര്‍ക്കാരും കോണ്‍ഗ്രസ്സും നടത്തുന്നത്. ലേലത്തില്‍ 10,000 കോടി രൂപ പോലും ലഭിക്കാത്ത സാഹചര്യത്തില്‍ 2ജി ഇടപാടില്‍ സിഎജി റിപ്പോര്‍ട്ടില്‍ പറഞ്ഞ 1.76 ലക്ഷം കോടിയുടെ നഷ്ടം എവിടെ പോയെന്ന് സി.എ.ജി വിശദീകരിക്കണമെന്നാണ് വാര്‍ത്താവിതരണ മന്ത്രി മനീഷ് തിവാരി ആവശ്യപ്പെട്ടത്. ലേലത്തില്‍ ലഭിച്ച തുകയും സി.എ.ജി റിപ്പോര്‍ട്ടില്‍ പറഞ്ഞ നഷ്ടക്കണക്കും മുന്നില്‍വെച്ച് 2ജി കേസിലെ നഷ്ടക്കണക്ക് സി.എ.ജി പുന:പരിശോധിക്കണമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്വിജയ് സിങ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: