മുംബൈ: ശിവസേന നേതാവ് ബാല്‍ താക്കറെ(86)അന്തരിച്ചു. മുംബൈയിലെ ബാന്ദ്രയിലെ വസതിയായ മാതോശ്രീയില്‍ ഇന്നലെ വൈകിട്ട് 3.30 ഓടെയായിരുന്നു അന്ത്യം. മാതോശ്രീയില്‍ ഒരു സംഘം ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലായിരുന്നു അദ്ദേഹം. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു മരണമെന്ന് അദ്ദേഹത്തെ ചികിത്സിച്ചിരുന്ന ഡോ.ജലീല്‍ പര്‍ക്കര്‍ പറഞ്ഞു. കഴിഞ്ഞ കുറച്ചുമാസങ്ങളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. ഇടയ്ക്ക് ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് പാര്‍ട്ടി പത്രമായ സാംന റിപ്പോര്‍ട്ട് ചെയ്തെങ്കിലും കഴിഞ്ഞ രണ്ട് ദിവസങ്ങളായി നില വഷളാകുകയായിരുന്നു. സംസ്ക്കാരം ഇന്ന് നടക്കും. രാവിലെ ഏഴ് മണി മുതല്‍ ഭൗതികശരീരം മുംബൈയിലെ ശിവജി പാര്‍ക്കില്‍ പൊതുദര്‍ശനത്തിന് വയ്ക്കുമെന്ന് പാര്‍ട്ടി കേന്ദ്രങ്ങള്‍ അറിയിച്ചു. ഉദ്ധവ് താക്കറെയും ജയ്ദേവ് താക്കറെയുമാണ് മക്കള്‍. മറ്റൊരു മകന് ബിന്ദു മാധവ് 96 ല്‍ അപകടത്തില്‍ മരിച്ചിരുന്നു. അതേവര്‍ഷം തന്നെ ഭാര്യ മീനയും അന്തരിച്ചു.
സാമൂഹിക പരിഷ്ക്കര്‍ത്താവായ കേശവ് താക്കറേയുടെ പുത്രനായി 1926 ജനുവരി 23നായിരുന്നു ബാല്‍ താക്കറെയുടെ ജനനം. സംയുക്ത മഹാരാഷ്ട്ര പ്രസ്ഥാനത്തിലൂടെ ദേശീയതലത്തില്‍ ശ്രദ്ധേയനായ വ്യക്തിയായിരുന്നു കേശവ് താക്കറെ. അമ്മ രമാബായി. സാമ്പത്തിക പരാധീനത കാരണം പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാതെ വന്ന താക്കറെ പിതാവിന്റെ പാത പിന്തുടര്ന്ന് പൊതുപ്രവര്‍ത്തനത്തിലേക്ക് കടക്കുകയായിരുന്നു.
മുംബൈയിലെ കിരീടം ചൂടാത്ത രാജാവായി അറിയപ്പെട്ടിരുന്ന ബാലാ സാഹിബ് താക്കറെ ഫ്രീ പ്രസ് ജേണലില്‍ ഒരു കാര്‍ട്ടൂണിസ്റ്റായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. മാനേജ്മെന്റുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്ന് ജോലി ഉപേക്ഷിച്ച താക്കറെ പിന്നീട് ‘മാര്‍മിക്’ എന്ന പേരില്‍ സ്വന്തമായി മാഗസിന് തുടങ്ങി. മണ്ണിന്റെ മക്കളോടുള്ള അനീതിക്കെതിരെ ശബ്ദമുയര്‍ത്തുന്നതായിരുന്നു മാര്‍മിക്.
1966 ലാണ് മറാത്തി പ്രതിബദ്ധത ഉയര്‍ത്തിപ്പിടിച്ച് ശിവസേന എന്ന സംഘടന രൂപീകരിച്ചത്. മറാത്തിയില്‍ ‘സാംന’ എന്ന പത്രവും ഹിന്ദിയില്‍ ‘ദോഫര്‍ കാ സാംന’യും താക്കറെ തുടങ്ങി. വികസനത്തിലേക്ക് അതിവേഗം കുതിക്കുന്ന മെട്രോസിറ്റിയായ മുംബൈ നിവാസികള്‍ പാര്‍ശ്വവത്കരിക്കപ്പെടുകയാണെന്ന താക്കറേയുടെ ആശങ്കക്ക് മറാത്തികള്‍ പൂര്‍ണപിന്തുണ നല്കി. ശ്രീലങ്കയിലെ തമിഴ് സംഘടനയായ എല്ടിടിഇയോടും അനുകൂല നിലപാടാണ് താക്കറെ സ്വീകരിച്ചത്.
മറാത്തി കാര്‍ഡ് ഉപയോഗിച്ച് ശക്തമായ വോട്ടുബാങ്ക് സൃഷ്ടിക്കാന്‍ താക്കറെക്ക് കഴിഞ്ഞു. 1973 ല്‍ മുംബൈ മുനിസിപ്പാലിറ്റി പിടിച്ചെടുത്തതോടെ ശിവസേന മുംബൈ രാഷ്ട്രീയത്തിലെ അനിഷേധ്യ സാന്നിധ്യമായി വളര്‍ന്നു. പിന്നീട് മറ്റ് നഗരങ്ങളിലേക്കും ശിവസേനയുടെ സ്വാധീനം ശക്തമാകുകയായിരുന്നു. ബിജെപിയുമായുള്ള കൂട്ടുകെട്ട് 1995 ല്‍ ശിവസേനയെ മഹാരാഷ്ട്രയില്‍ അധികാരം പിടിച്ചെടുക്കാന്‍ സഹായിച്ചു. എന്നാല്‍ 99ല്‍ അധികാരം നഷ്ടമായ ശിവസേനക്ക് പിന്നീട് തിരിച്ചെത്താന്‍ കഴിഞ്ഞില്ല.
താക്കറെയുടെ മരുമകന് രാജ് താക്കറെ 2006 ല്‍ മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന രൂപീകരിച്ചത് ശിവസേനക്ക് കടുത്ത അടിയായി. ശിവസേനയുടെ വോട്ടുബാങ്കിലും ഇത് വലിയ വിള്ളലുണ്ടാക്കി. രാജ് താക്കറെയുടെ നിലപാടില്‍ അസംതൃപ്തനായ താക്കറെ മകന് ഉദ്ധവ് താക്കറെയെ നേതൃസ്ഥാനത്തേക്ക് ഉയര്‍ത്തിക്കൊണ്ടുവന്നു. ദസറ ആഘോഷത്തിനിടെ ഇക്കഴിഞ്ഞ ഒക്ടോബര്‍ 24 ന് വീഡിയോദൃശ്യം വഴി പൊതുജീവിതത്തില്‍ നിന്ന് താന്‍ വിരമിക്കുകയാണെന്ന് താക്കറെ അനുയായികളെ അറിയിച്ചു.
അരനൂറ്റാണ്ടിലേറെ പാരമ്പര്യമുള്ള ശിവസേനക്ക് വിവിധ രാഷ്ട്രീയപാര്‍ട്ടികളുമായി സഖ്യമുണ്ടാക്കാന്‍ കഴിഞ്ഞു. അധികാരകേന്ദ്രങ്ങളില്‍ കണ്ണുടക്കാതെ ശിവസേനയുടെ പൂര്‍ണ്ണനിയന്ത്രണം ഏറ്റെടുത്ത് കഴിയാനായിരുന്നു താക്കറെ ഇഷ്ടപ്പെട്ടത്. 99 മുതല്‍ 2005 വരെ മത്സരിക്കുന്നതിനും വോട്ട് ചെയ്യുന്നതിനും താക്കറേയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന് വിലക്കേര്‍പ്പെടുത്തി. രാഷ്ട്രീയവും പ്രാദേശികവുമായ നിലപാടുകളുടെ പേരില്‍ ഏറെ വിമര്‍ശിക്കപ്പെട്ടെങ്കിലും മുംബൈയിലെ ബോളിവുഡ് നടന്മാരുള്പ്പെടെയുള്ള ഒരു വലിയ സൗഹൃദവലയവും താക്കറെയ്ക്കുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: