കൊല്‍ക്കത്ത: യുപിഎ സര്‍ക്കാരിനെതിരായ അവിശ്വസ പ്രമേയത്തെ പിന്തുണയ്ക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി ബിജെപിയുടെ പിന്തുണതേടി. ലോകസഭാ പ്രതിപക്ഷ നേതാവ് സുഷമാ സ്വരാജുമായി അവര്‍ ഇന്നലെ ചര്‍ച്ചനടത്തി. ദല്‍ഹിയില്‍ ചേരുന്ന യോഗത്തില്‍ ഇതുസംബന്ധിച്ച് തീരുമാനം എടുക്കുമെന്ന് രാജ്യസഭാ എംപിയും മുതിര്‍ന്ന ബിജെപി നേതാവുമായ മുരളീ മനോഹര്‍ ജോഷി അറിയിച്ചു.
അന്തരിച്ച ശിവസേനാ തലവന്‍ ബാല്‍താക്കറെക്ക് അന്തിമോപചാരമര്‍പ്പിക്കാനായി സുഷമാ സ്വരാജ് മുംബൈയിലാണ്. സുഷമാ സ്വരാജ് ദല്‍ഹിയില്‍ തിരിച്ചെത്തി അടുത്ത ദിവസങ്ങളില്‍ തന്നെ അവിശ്വാസ പ്രമേയം സംബന്ധിച്ച് എന്‍ഡിഎ തീരുമാനം ഉണ്ടാകുമെന്നും പത്ര സമ്മേളനത്തില്‍ മുരളീ മനോഹര്‍ ജോഷി പറഞ്ഞു.
യുപിഎ സര്‍ക്കാരിന്റെ അഴിമതിക്കെതിരെയും ചില്ലറ വ്യാപാര മേഖലയിലെ ചെറുകിട നിക്ഷേപത്തിനെതിരെയും ശക്തമായ വിമര്‍ശന മുന്നയിച്ച മമത പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അവിശ്വാസ പ്രമേയത്തിന് യുപിഎ ഘടകകക്ഷികളുടെയും ഇടതു പക്ഷത്തിന്റെയും പിന്തുണതേടിയ മമത ബിജെപിയുടെ പിന്തുണ തേടുമെന്ന് വ്യക്തമാക്കിയിരുന്നു. ഇതിനിടെ യുപിഎ സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കില്ലെന്ന് ഇടതുപക്ഷം വ്യക്തമാക്കി.
പാര്‍ലമെന്റിലെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതാവായ സുധീപ് ബംദോപാദ്ധ്യായ ശീതകാല സമ്മേളനത്തിന്റെ ആദ്യ ദിനത്തില്‍ തന്നെ അവിശ്വാസ പ്രമേയം അവതരിപ്പിക്കുമെന്ന് പാര്‍ട്ടി എംപിമാരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം മമത വാര്‍ത്താലേഖകരോട് പറഞ്ഞു.
വോട്ടിംഗിനായുള്ള ചട്ടം 184നും അതില്ലാത്ത ചട്ടം 193നും പകരമായി തങ്ങള്‍ ഗവണ്മെന്റിനെ അസാധുവാക്കി പുതിയ തെരഞ്ഞെടുപ്പിന് അവസരം ഒരുക്കുന്ന അവിശ്വാസപ്രമേയത്തിനാണ് തയ്യാറെടുക്കുന്നതെന്ന് പറഞ്ഞ മമത അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കാന്‍ മറ്റ് പാര്‍ട്ടികളോട് അഭ്യര്ത്ഥിക്കുന്നതായുംപറഞ്ഞു. അവിശ്വാസ പ്രമേയത്തിന് തൃണമൂല്‍ മുന്‍ സഖ്യകക്ഷിയും മുഖ്യപ്രതിപക്ഷവുമായ ബിജെപിയുടെ സഹായം തേടുമോ എന്ന ചോദ്യത്തിന് രാഷ്ട്രിയ പാര്‍ട്ടികള്‍തമ്മില്‍ ഏത് വിഷയവും ചര്‍ച്ചചെയ്യുന്നതില്‍ യാതൊരു വിലക്കുകളുമില്ലെന്ന് പറഞ്ഞ മമത ഇത് രാഷ്ട്രീയ സഖ്യത്തിന്റെ കാര്യമാണെന്നും പറഞ്ഞു.
ഇത് അഴിമതി സംബന്ധിച്ച പ്രശ്നമാണെന്ന് പറഞ്ഞ മമത ന്യൂന പക്ഷ ഭൂരിപക്ഷ ഭേദമില്ലാതെ എല്ലാവരും അഴിമതിക്കെതിരെ പോരാടണമെന്നും ബിജെപിയുമായി കോണ്‍ഗ്രസ് സംസാരിക്കുന്നത് ന്യായവും മറ്റ് പാര്‍ട്ടികള്‍ സംവദിക്കുന്നത് അന്യായമായികാണുന്നത് ശരിയല്ലെന്നും പറഞ്ഞു.
കോടികണക്കിന് രൂപയുടെ അഴിമതിയില്‍ മുങ്ങിയ ഈ സര്‍ക്കാര്‍ രാജ്യത്തെ വില്്ക്കുകയാണെന്ന് അഭിപ്രായപ്പെട്ട മമത ഇതിനു പുറമെയാണ് ചില്ലറ വ്യാപാരമേഖലയിലെ വിദേശനിക്ഷേപവും, പാചകവാതക സിലിണ്ടറുകളുടെയടക്കം സബ്സിഡി നിര്‍ത്തലാക്കുന്ന ജനദ്രോഹ നയങ്ങള്‍ കൈക്കൊള്ളുന്നതെന്നും പറഞ്ഞു. തൃണമൂലിന് 19 എംപിമാരാണ് ലോകസഭയിലുള്ളത്.
തൃണമൂല്‍ യുപിഎ വിട്ടശേഷം രണ്ടാമത്തെ വലിയ കക്ഷിയായ ഡിഎംകെ മന്ത്രിസഭയില്‍ നിന്നും മാറിനില്‍ക്കുന്നതും ചില്ലറ വ്യപാര രംഗത്തെ നേരിട്ടുള്ള വിദേശനിക്ഷേത്തെ എതിര്‍ക്കുന്നതും ചൂണ്ടിക്കാട്ടിയ മമത സമാജ്വാദി പാര്‍ട്ടിയും ബിഎസ്പിയും പ്രധാനമന്ത്രി ഒരുക്കിയ അത്താഴ വിരുന്നില്‍ പങ്കെടുത്തതില്‍ അസ്വഭാവികതയില്ലെന്ന് പറഞ്ഞു. അത് മാന്യതയുടെ ഭാഗമാണ്. എന്നാല്‍ ഇരു പാര്‍ട്ടികളോടും അവിശ്വാസപ്രമേയത്തെ പിന്താങ്ങുവാന് താന്‍ ആവശ്യപ്പെടുമെന്നും മമത പറഞ്ഞു. ഗണ്യമായ എംപിമാരുള്ള ഇരുപാര്‍ട്ടികളും സര്‍ക്കാരിനെ പുറത്ത് നിന്ന് പിന്തുണയ്ക്കുന്നുണ്ടെങ്കിലും ജനങ്ങള്‍ക്കെതിരായ സര്‍ക്കാര്‍ നയത്തിന് കൂട്ട് നില്‍ക്കില്ലെന്നാണ് തന്റെ വിശ്വാസമെന്നും പറഞ്ഞു. സര്‍ക്കാരിനെ എതിര്‍ക്കുന്നവരെ സിബിഐയെ ഉപയോഗിച്ച് അമര്‍ച്ചചെയ്യാന്‍ ശ്രമിക്കുകയാണെന്ന് മമത ആരോപിച്ചു. നിരവധി പ്രാദേശിക സംഘടനകളുമായി ബന്ധമുള്ള തൃണമൂല്‍ അവിശ്വാസപ്രമേയത്തില്‍ എല്ലാവരുടെയും സഹകരണം അഭ്യര്‍ത്ഥിക്കുമെന്നും അറിയിച്ചു. ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ചയടക്കമുള്ള എല്ലാ ചെറുകക്ഷികളുടേയും പിന്തുണ ജനദ്രോഹസര്‍ക്കാരിനെതിരെ തേടുമെന്നും മമത അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: