മുംബൈ: മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യപ്രതി അജ്മല്‍ കസബിനെ തൂക്കിക്കൊന്നു. ഇന്നലെ രാവിലെ 7.30 ന് പൂനെയിലെ യെര്‍വാഡ ജയിലിലാണ് വധശിക്ഷ നടപ്പാക്കിയത്. കസബ് സമര്‍പ്പിച്ച ദയാഹര്‍ജി രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഈ മാസം അഞ്ചാംതീയതി തള്ളിയതിനെത്തുടര്‍ന്നാണ് കസബിന്റെ വധശിക്ഷ നടപ്പാക്കിയത്. മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്, ആഭ്യന്തര മന്ത്രി ആര്.ആര്. പാട്ടീല്‍ എന്നിവരാണ് കസബിന്റെ വധം ആദ്യം ഒദ്യോഗികമായി സ്ഥിരീകരിച്ചത്. മൃതദേഹം ഏറ്റുവാങ്ങാന്‍ ആരും എത്താത്ത സാഹചര്യത്തില്‍ ജയില്‍ വളപ്പില്‍ കബറടക്കിയെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന് മാധ്യമങ്ങളോട് പറഞ്ഞു. വധശിക്ഷ നടപ്പാക്കാനായി രണ്ട് ദിവസം മുമ്പ് തന്നെ കസബിനെ മുംബൈ ആര്‍തര്‍ റോഡ് ജയിലില്‍ നിന്ന് പൂനെയിലെ യൊര്വാഡ ജയിലിലേക്ക് മാറ്റിയിരുന്നു. മുബൈ ഭീകാരാക്രമണത്തിന്റെ നാലാം വാര്‍ഷികത്തിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെയാണ് മുഖ്യപ്രതിയായ കസബിനെ തൂക്കിക്കൊല്ലുന്നത്. 2008 നവംബര്‍ 26നായിരുന്നു കസബ് ഉള്‍പ്പടെ പാക്കിസ്ഥാനില്‍ നിന്ന് കടല്‍മാര്‍ഗം മുംബൈയിലെത്തിയ പത്ത് ഭീകരര്‍ മുംബൈയില്‍ ആക്രമണം അഴിച്ചുവിട്ടത്. ആക്രമണത്തില്‍ വിദേശികള്‍ ഉള്‍പ്പടെ 166 പേര് കൊല്ലപ്പെടുകയും മുന്നൂറിലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
കസബിന്റെ വധശിക്ഷയെക്കുറിച്ച് പാക്കിസ്ഥാനെ അറിയിച്ചിരുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ പറഞ്ഞു. കസബിന്റെ വധശിക്ഷയോടെ മുംബൈ ആക്രമണത്തിന്റെ ജുഡീഷ്യല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയെന്നും അദ്ദേഹം പറഞ്ഞു. ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് കത്ത് വഴിയാണ് കസബിനെ തൂക്കിലേറ്റുന്നതിനെക്കുറിച്ച് പാക്കിസ്ഥാന് സര്‍ക്കാരിനെ അറിയിച്ചത്. എന്നാല്‍ കത്ത് കൈപ്പറ്റാന്‍ പാക്കിസ്ഥാന് വിസമ്മതിച്ചതിനെത്തുടര്‍ന്ന് ഫാക്സായി അയയ്ക്കുകയായിരുന്നെന്നും സുശില്‍ കുമാര്‍ ഷിന്‍ഡെ പറഞ്ഞു. ‘രാജ്യത്തിന്റെ വിജയം’ എന്നാണ് കസബിന്റെ വധത്തോട് മുംബൈ ഭീകരാക്രമണക്കേസിലെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഉജ്ജ്വല്‍ നികം പ്രതികരിച്ചു. ആക്രമണത്തില്‍ കൊല്ലപ്പെട്ട നിരപരാധികള്‍ക്കും പോലീസുകാര്‍ക്കുമുള്ള ആദരാഞ്ജലിയാണ് കസബിന്റെ വധമെന്നും അദ്ദേഹം പറഞ്ഞു.
അജ്മല്‍ കസബിന്റെ ശിക്ഷ നടപ്പാക്കുന്നത് സംബന്ധിച്ച് ഇന്ത്യ പാക്കിസ്ഥാനെ വിവരം അറിയിച്ചിരുന്നതായി ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ. ഇത് സംബന്ധിച്ച കത്ത് പാക്കിസ്ഥാന് കൈപ്പറ്റിയില്ല. തുടര്‍ന്ന് ഫാക്സ് വഴി സന്ദേശം അയക്കുകയായിരുന്നു. കസബിന്റെ ജഡം ഏറ്റുവാങ്ങാന്‍ പാക്കിസ്ഥാന് തയ്യാറായില്ല. ഇതിനെത്തുടര്‍ന്ന് പൂനെയിലെ ജയില്‍വളപ്പില്‍ മൃതദേഹം സംസ്കരിക്കുകയായിരുന്നു. കസബ് ഭീകരപ്രവര്‍ത്തകനാണെന്നും അതുകൊണ്ടുതന്നെ വധശിക്ഷ അര്‍ഹിക്കുന്നുവെന്നുമുള്ള അഭിപ്രായം പാക്കിസ്ഥാനില്‍ വ്യാപിച്ചിരുന്നു. കസബിന്റെ വധം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധത്തില്‍ അസ്വസ്ഥത സൃഷ്ടിക്കുമെന്ന് ഉറപ്പാണ്.
അതീവ രഹസ്യമായിട്ടാണ് വധശിക്ഷ നടപ്പിലാക്കിയത്. ഭീകരാക്രമണത്തില്‍ പിടിയിലായ ശേഷം കനത്ത സുരക്ഷയില്‍ കസബിനെ തടവില്‍ പാര്‍പ്പിച്ചിരുന്ന ആര്‍തര്‍ റോഡ് ജയിലില്‍ നിന്നും പൂനയിലെ യെര്‍വാഡ ജയിലിലേക്ക് മാറ്റിയത് ഈമാസം 18നും 19നും ഇടയില്‍ രാത്രിയിലായിരുന്നു.
2008 നവംബറില്‍ കസബിന്റെ അറസ്റ്റിനു ശേഷം സുരക്ഷാചുമതലയുണ്ടായിരുന്ന ഇന്ത്യ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ്(ഐടിബിപി) ഉദ്യോഗസ്ഥര്‍, ക്രൈം ബ്രാഞ്ച് ഉന്നത ഉദ്യോഗസ്ഥര്‍, ദ്രുതകര്‍മ്മ സേനാ കമാന്‍ഡോകള്‍ എന്നിവരടങ്ങിയ സംഘത്തിന്റെ നേതൃത്വത്തില്‍ അതീവരഹസ്യമായാണ് കസബിനെ പൂനയിലേക്ക് മാറ്റിയത്.
കസബിനെ അതീവരഹസ്യ സ്വഭാവത്തോടെ തൂക്കിലേറ്റിയ നടപടിക്രമങ്ങള്‍ നടന്നതു ‘ഓപ്പറേഷന് എക്സ്’ എന്ന പേരിലാണ് നടപ്പാക്കിയത്. 2008ല്‍ മുംബൈ ഭീകരാക്രമണത്തിനിടെ ‘ഓപ്പറേഷന് ബ്ലാക്ക് ടൊര്‍ണാഡോ’ എന്നു പേരിട്ട നടപടിയിലൂടെയാണ് ദേശീയ സുരക്ഷാസേന ഭീകരരെ വധിച്ചത്. ‘ബ്ലാക്ക് ടൊര്‍ണാഡോ’യേക്കാള്‍ രഹസ്യസ്വഭാവമായിരുന്നു ഓപ്പറേഷന് എക്സിന് . പൂനയിലെ യെര്‍വാഡ ജയിലില്‍ രാവിലെ ഏഴരയോടെയാണ് കസബിനെ തൂക്കിലേറ്റിയത്. സ്പെഷല്‍ ഐജി ദേവന് ഭാരതിയ്ക്കായിരുന്നു ഓപ്പറേഷന് എക്സിന്റെ ചുമതല. നവംബര്‍ അഞ്ചിന് തുടങ്ങിയ ഓപ്പറേഷന് എക്സ് ഇന്നലെ പുലര്‍ച്ചയോടെയാണ് അവസാനിച്ചത്.
കസബിനെക്കുറിച്ചുള്ള വിവരങ്ങള്‍ ജയില്‍ വാര്ഡന്, സൂപ്രണ്ട്, ഡോക്ടര്‍ എന്നിവരൊഴികെ ആരേയും അറിയിച്ചിരുന്നില്ല. വധശിക്ഷ നടപ്പാക്കുന്നതിന് തൊട്ടുമുന്‍പ് മാത്രമാണ് ബന്ധപ്പെട്ട ആരാച്ചാരോടും കസബിനെക്കുറിച്ച് വെളിപ്പെടുത്തിയത്. ഐടിബിപി ഉദ്യോഗസ്ഥര്‍ കാവല്‍ നിന്ന യെര്‍വാഡ ജയിലിലെ അണ്ഡാകൃതിയിലുള്ള മുറിയില്‍ ഏകനായാണ് തൂക്കിലേറ്റുന്നതിന് മുമ്പ് കസബിനെ പാര്‍പ്പിച്ചിരുന്നത്. ജയില്‍ അധികൃതരോട് അതിപ്രാധാന്യമുള്ള ഒരു കുറ്റവാളി എത്തുമെന്നുള്ള സൂചന മാത്രമാണ് നല്‍കിയിരുന്നത്.
ഭീകരനെ തൂക്കിലേറ്റണമെന്ന നിര്‍ദ്ദേശം ആരാച്ചാര്‍ക്ക് നല്‍കിയിരുന്നെങ്കിലും അത് കസബാണെന്ന വിവരം അവസാന നിമിഷമാണ് വെളിപ്പെടുത്തിയത്. ആര്‍തര്‍ റോഡ് സെന്‍ട്രല്‍ ജയിലില്‍ ബുള്ളറ്റ് പ്രൂഫ് സംവിധാനങ്ങളോട് കൂടിയ പ്രത്യേക മുറിയിലായിരുന്നു 2008 നവംബര്‍ മുതല്‍ കസബിനെ സൂക്ഷിച്ചിരുന്നത്. ഇവിടെ വധശിക്ഷയ്ക്കുള്ള സംവിധാനമില്ലാത്തതിനാലാണ് യെര്‍വാഡ ജയിലിലേക്ക് മാറ്റിയത്. തൂക്കിലേറ്റിയ ശേഷം കസബിന്റെ മരണം സ്ഥിരീകരിച്ച ഡോക്ടര്‍ വിവരം അധികൃതര്‍ക്ക് കൈമാറി. മൃതദ്ദേഹം ഏറ്റെടുക്കാന്‍ പാക്ക് അധികൃതര്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് ജയില്‍ വളപ്പില്‍ തന്നെ സംസ്കരിക്കുകയായിരുന്നെന്ന് അധികൃതര്‍ അറിയിച്ചു.
വധശിക്ഷ നടപ്പാക്കിയതിനെ ബിജെപി സ്വാഗതം ചെയ്തു. കസബിന്റെ വധശിക്ഷ നടപ്പാക്കിയത് രാജ്യത്തിന് ഏറെ സംതൃപ്തി നല്കുന്നു. ഭീകരതയെ വളര്‍ത്തുന്നവര്‍ക്കുള്ള ശക്തമായ മുന്നറിയിപ്പാണ് ഇതിലൂടെ ഇന്ത്യ നല്‍കിയിരിക്കുന്നത്. രാജ്യത്ത് അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്നത് എന്ത് വിലകൊടുത്തും ചെറുക്കുമെന്നും ബിജെപി വക്താവ് മുക്താര്‍ അബ്ബാസ് നഖ്വി പറഞ്ഞു. അജ്മല്‍ കസബിന്റെ വധശിക്ഷ നടപ്പാക്കിയതിനെ വിഎച്ച്പിയും സ്വാഗതം ചെയ്തു. ഭീകരതക്കെതിരായ യുദ്ധത്തിന്റെ തുടക്കമാണതെന്ന് വിഎച്ച്പി അന്താരാഷ്ട്ര പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയ അഭിപ്രായപ്പെട്ടു. ഭീകരതക്കെതിരായ നടപടികളുടെ പ്രഖ്യാപനങ്ങളും വാഗ്ദാനങ്ങളും ഇന്ത്യന്‍ പ്രധാനമന്ത്രി വിദേശത്തായിരിക്കുമ്പോഴാണ് നടത്താറുള്ളത്. ജിഹാദി ഭീകരതക്കെതിരായ യുദ്ധത്തില്‍ നാം ഏറെ മുന്നോട്ടുപോകാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കസബിന്റെ ജഡം വിട്ടുകിട്ടണമെന്ന് കസബിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നില്ലെന്ന് പാക്കിസ്ഥാന്. കസബിന്റെ കുടുംബമോ ബന്ധുക്കളോ ഇത് സംബന്ധിച്ച് അഭ്യര്‍ത്ഥന പാക് സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടില്ലെന്ന് പാക് മന്ത്രി റഹ്മാന് മാലിക് പറഞ്ഞു. അങ്ങനെ ആവശ്യപ്പെട്ടിരുന്നുവെങ്കില്‍ മാത്രമേ ഇന്ത്യയുമായി അത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്താന്‍ കഴിയുമായിരുന്നുള്ളൂ. ഭീകരതക്കെതിരായ യുദ്ധത്തിന് പാക്കിസ്ഥാന് പ്രതിജ്ഞാബദ്ധമാണെന്നും ഭീകരപ്രവര്ത്തകര് അതിന്റെ ഭവിഷ്യത്ത് നേരിടേണ്ടിവരുമെന്നും മാലിക് കൂട്ടിച്ചേര്‍ത്തു. പാക് വിദേശകാര്യമന്ത്രാലയ വക്താവ് മൂസാംഖാനും ഇതേ അഭിപ്രായമാണ് മാധ്യമങ്ങളെ അറിയിച്ചത്. കസബിന്റെ ജഡം ഇസ്ലാമിക വിധി പ്രകാരമാണ് സംസ്കരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: