ന്യൂദല്‍ഹി: ശബരിമലയില്‍ ആചാരലംഘനത്തിന് സര്വസന്നാഹമൊരുക്കുന്ന സിപിഎമ്മിന്റെ രാഷ്ട്രീയ ലക്ഷ്യം ന്യൂനപക്ഷ വോട്ടാണെന്ന് തുറന്നുപറഞ്ഞ് പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന് പിള്ള. ഇപ്പോഴത്തെ ശബരിമല വിവാദം ഇടതുപക്ഷത്തിന് പുതിയ വിഭാഗങ്ങളിലേക്ക് കടന്നുചെല്ലാന്‍ അവസരമൊരുക്കുമെന്ന് പാര്‍ട്ടി മുഖപത്രമായ പിപ്പീള്‍സ് ഡമോക്രസിയില്‍ എഴുതിയ ലേഖനത്തില്‍ പിള്ള വ്യക്തമാക്കി. ന്യൂനപക്ഷങ്ങളെയാണ് ‘പുതിയ വിഭാഗങ്ങള്‍’ എന്നതുകൊണ്ട് സിപിഎം ഉദ്ദേശിക്കുന്നത്.
”സിപിഎമ്മിനെ സംബന്ധിച്ച് പഴയകാലത്തേക്ക് തിരിച്ചുപോവുകയെന്ന ചോദ്യം ഉദിക്കുന്നില്ല. കോടതി വിധി സ്ത്രീ സമത്വം ഉറപ്പാക്കുന്നതാണ്. ഇത് നടപ്പാക്കാന്‍ സര്‍ക്കാരിന് ഭരണഘടനാപരമായ ബാധ്യതയുണ്ട്. ആശയപരമായ യുദ്ധം സിപിഎമ്മിനും ഇടതുപക്ഷത്തിനും പുതിയ വിഭാഗങ്ങളിലേക്ക് കയറിച്ചെല്ലാന്‍ അവസരം നല്‍കുമെന്ന ഉറച്ച വിശ്വാസം പാര്‍ട്ടിക്കുണ്ട്. ഇപ്പോഴത്തെ വെല്ലുവിളികള്‍ ഇടത്പക്ഷത്തിന് മുന്നേറാനുള്ള അവസരമുണ്ടാക്കും”. ‘ബിജെപിയുടെ തന്ത്രവും കോണ്‍ഗ്രസിന്റെ വിഡ്ഢിത്തവും’ എന്ന ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു. ആചാരത്തിന് എതിരായ വിധി ഒരു വിഭാഗം ഭക്തര്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കിയെന്നും ലേഖനം തുറന്നുസമ്മതിക്കുന്നു. ഇത് മുതലെടുക്കാനാണ് ബിജെപിയും കോണ്‍ഗ്രസും ശ്രമിക്കുന്നത്.
സിപിഎമ്മിന്റെ അടിത്തറ ഹിന്ദുക്കളാണെന്ന് അടുത്തിടെ മന്ത്രി എ.കെ. ബാലന് തുറന്നു പറഞ്ഞിരുന്നു. ശബരിമല കോണ്‍ഗ്രസിന്റെ ഹിന്ദു വോട്ടുകളാകും ബിജെപിയിലെത്തിക്കുകയെന്ന് ലേഖനം സൂചിപ്പിക്കുന്നു. കോണ്‍ഗ്രസ് വോട്ട് വിഭജിക്കപ്പെടുമ്പോള്‍ ന്യൂനപക്ഷ പിന്തുണയോടെ അധികാരം നിലനിര്‍ത്താനാവുമെന്നാണ് സിപിഎമ്മിന്റെ കണക്കുകൂട്ടല്‍. ”കോടതി വിധിയെ ആദ്യം പിന്തുണച്ച കോണ്‍ഗ്രസ് പിന്നീട് എതിര്‍ത്തു. ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കോണ്‍ഗ്രസിന് ജനകീയ അടിത്തറയുള്ള കേരളത്തില്‍ അവര്‍ തകരുന്നതിന് വേഗം കൂട്ടുക മാത്രമാണ് ഇത് ചെയ്യുക. മറ്റ് സംസ്ഥാനങ്ങളിലേതു പോലെ ഇവരില്‍ ഒരു വിഭാഗത്തെ ബിജെപി വിഴുങ്ങും”. ലേഖനത്തില്‍ പറയുന്നു. രാഷ്ട്രീയ ലാഭത്തിന് വേണ്ടിയാണ് ശബരിമലയെ തകര്‍ക്കാന്‍ പിണറായി ശ്രമിക്കുന്നതെന്ന് വ്യക്തമാക്കുകയാണ് ലേഖനം.
ന്യൂനപക്ഷ വോട്ടുകള്‍ ലക്ഷ്യമിട്ട് ഹിന്ദു വിശ്വാസത്തെ അവഹേളിക്കാന്‍ സിപിഎം എക്കാലവും ശ്രമിക്കാറുണ്ട്. അഖിലയുടെ മതംമാറ്റത്തില്‍ പോലീസ് റിപ്പോര്‍ട്ടുകള്‍ അവഗണിച്ച് പോപ്പുലര്‍ ഫ്രണ്ട് തീവ്രവാദികള്‍ക്ക് അനുകൂലമായ നിലപാടാണ് സര്‍ക്കാര്‍ കോടതിയില്‍ സ്വീകരിച്ചത്. ക്ഷേത്ര വിശ്വാസികളായ സ്ത്രീകളെ അപമാനിച്ച ‘മീശ’ നോവലിനെ സിപിഎം പിന്തുണച്ചിരുന്നു. ജി. സുധാകരന് ഉള്‍പ്പെടെയുള്ള നേതാക്കള്‍ നിരന്തരം ഹിന്ദുവിരുദ്ധ പ്രസ്താവനകള്‍ നടത്തിവരുന്നുമുണ്ട്. ആര്‍എസ്എസിനെതിരെ എന്ന നിലയില്‍ ഹിന്ദു വിശ്വാസങ്ങളെ കടന്നാക്രമിക്കുകയാണ് സിപിഎം ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: