“വത്സന് തില്ലങ്കേരി”
കോഴിക്കോട്: സന്നിധാനത്ത് ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യന്‍ വത്സന് തില്ലങ്കേരി ആചാരലംഘനം നടത്തിയെന്ന ആരോപണം ശരിയല്ലെന്ന് കൊളത്തൂര്‍ അദ്വൈതാശ്രമത്തിലെ സ്വാമി ചിദാനന്ദപുരി. വത്സന് തില്ലങ്കേരിയുടേത് ആചാരലംഘനമായിരുന്നില്ല മറിച്ച് ആപദ്ധര്മമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പതിനായിരക്കണക്കിന് ഭക്തര്‍ ശബരിമലയില്‍ ആചാരലംഘനം ഉണ്ടാകരുതെന്ന സങ്കല്പ്പത്തോടെ സന്നിധാനത്ത് എത്തിയിരുന്നു. പെട്ടെന്നുണ്ടായ പ്രകോപനങ്ങളില്‍ സമൂഹമനസ്സ് ദോഷകരമായി പ്രവര്‍ത്തിക്കുന്നത് തടയാനും സമാധാനം നിലനിര്‍ത്താനും വത്സന് തില്ലങ്കേരി നടത്തിയ ശ്രമത്തെ ആചാരലംഘനമായി കാണാനാവില്ല. ഇതിനെ കുറ്റകരമായ പ്രവൃത്തിയായി പ്രചരിപ്പിച്ച് വ്യക്തിഹത്യ നടത്തുന്ന തരത്തില്‍ ആഘോഷിക്കുന്നത് ശരിയല്ല.
സമാധാനം പാലിക്കാനുള്ള ശ്രമത്തില്‍ പോലീസ് തന്നെ വത്സന് തില്ലങ്കേരിക്ക് ഉച്ചഭാഷിണി നല്കി. ഇതിനു മുന്‍പ് അദ്ദേഹം ആചാരപ്രകാരം ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി കയറി ദര്‍ശനം നടത്തിയിരുന്നു. വലിയൊരു അത്യാഹിതം ഒഴിവാക്കാനുള്ള പ്രവര്‍ത്തനമാണ് അദ്ദേഹം നടത്തിയത്. അതില്‍ ആചാരലംഘനം നടന്നിട്ടുണ്ടെങ്കില്‍ ക്ഷേത്രകാര്യത്തില്‍ അന്തിമവാക്ക് പറയേണ്ട തന്ത്രിയെക്കണ്ട് അതിനുള്ള പ്രായശ്ചിത്തവും ചെയ്തുവെന്നാണ് മനസിലാക്കുന്നത്.
ദേവസ്വം ബോര്‍ഡ് അംഗം കെ.പി. ശങ്കരദാസ് പതിനെട്ടാംപടിയില്‍ ഇരുമുടിക്കെട്ടില്ലാതെ ആചാര ലംഘനം നടത്തി. സത്യപ്രതിജ്ഞ ചെയ്ത് ദേവസ്വം ബോര്‍ഡ് അംഗമായി ചുമതലയേറ്റവരില്‍ നിന്ന് ഇത്തരത്തില്‍ ആചാരലംഘനമുണ്ടാവാന് പാടില്ല. ആചാരലംഘനം നടത്തുന്നതില്‍ തെറ്റില്ലെന്ന സന്ദേശം നല്കുന്ന തരത്തിലാണ് ദേവസ്വം ബോര്‍ഡ് അംഗം പതിനെട്ടാംപടി കയറിയിറങ്ങിയത്. വെല്ലുവിളിയെന്നോണമാണിത് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: