കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും സഖാക്കളും തീക്കൊള്ളികൊണ്ട് തല ചൊറിയുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.എസ്. ശ്രീധരന്‍പിള്ള. ശബരിമല യുവതീപ്രവേശനത്തിനെതിരെ എന്‍.എസ്.എസ് സ്വീകരിച്ച ശക്തമായ നിലപാടിനെത്തുടര്‍ന്ന് ഒന്നിന് പിറകെ ഒന്നായി കരയോഗങ്ങളുടെ ആസ്ഥാനമന്ദിരങ്ങളും ക്ഷേത്രങ്ങളും നശിപ്പിക്കാന്‍ സി.പി.എം പ്രവര്‍ത്തകര്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണ്. പോലീസ് വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അനുഗ്രഹാശിസുകളോടെയേ ഇങ്ങനെ അക്രമികള്‍ അഴിഞ്ഞാടൂ എന്നും ശ്രീധരന് പിള്ള പ്രസ്താവനയില്‍ പറഞ്ഞു.
വിശ്വാസവും ആചാരാനുഷ്ഠാനങ്ങളും സംരക്ഷിക്കാനുള്ള സമരത്തില്‍ എന്‍.എസ്.എസ് ഒറ്റയ്ക്കല്ലെന്നത് മുഖ്യമന്ത്രിക്കും അറിവുള്ളതാണ്.അത് കൊണ്ട് കാറ്റ് വിതച്ചു കൊടുങ്കാറ്റ് കൊയ്യാന്‍ ഇടതുമുന്നണി സര്‍ക്കാര്‍ ശ്രമിക്കരുത്. സിപിഎം ഗുണ്ടകള്‍ അഴിഞ്ഞാടുമ്പോള്‍ കൈയും കെട്ടി നോക്കി നില്ക്കുന്ന പിണറായിയുടെ പോലീസ് ആയിരക്കണക്കിന് അയ്യപ്പഭക്തരെയാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി സംസ്ഥാനവ്യാപകമായി അറസ്റ്റ് ചെയ്ത് കള്ളക്കേസുകളില്‍ കുടുക്കിയത്. നാമം ജപിച്ചു എന്നത് മാത്രമാണിവര്‍ ചെയ്ത കുറ്റം.
നെയ്യാറ്റിന്‍കരയില്‍ നടന്ന ഹീനമായ കൊലപാതകത്തില്‍ കുറ്റവാളിയായ ഡിവൈഎസ്പി ഒളിവില്‍ പോയത് ഉന്നതരുടെ ഒത്താശയോടെയാണ്. എന്‍എസ്എസ് മന്ദിരങ്ങള്‍ക്ക് നേരേ നടന്ന അക്രമങ്ങളിലും പോലീസിന്റെ ഭാഗത്ത് നിന്ന് നടപടിയില്ല. സുപ്രീംകോടതി വിധി നടപ്പാക്കുന്നുവെന്ന വ്യാജേന രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി പോലീസിനെ ദുരുപയോഗം ചെയ്യുകയാണ് പിണറായി വിജയന്. വിമോചനസമരകാലത്ത് പോലും കേട്ടുകേള്‍വിയില്ലാത്ത തരത്തിലുള്ള അധികാര ദുര്‍വിനിയോഗമാണ് കേരളത്തില്‍ ഇന്ന് നടക്കുന്നതെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: