കോഴിക്കോട്: ദുരൂഹമായ കോഴിക്കോട് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് ബോംബേറ് കേസില്‍ ആര്‍എസ്എസ് ജില്ലാ കാര്യവാഹ് എന്‍.പി. രൂപേഷ് അടക്കമുള്ളവരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കോഴിക്കോട് ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച്. അമ്മമാരടക്കം നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു.
ശബരിമല സംഭവത്തിലടക്കം മുഖം വികൃതമായ സര്‍ക്കാരിനെയും സിപിഎമ്മിനെയും രക്ഷിക്കാനാണ് പോലീസ് വ്യാജക്കേസുകള്‍ ഉണ്ടാക്കുന്നതെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി വി.കെ. സജീവന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് പറഞ്ഞു. ശൂന്യതയില്‍ നിന്ന് തെളിവുകള്‍ ഉണ്ടാക്കുന്ന ഉദ്യോഗസ്ഥരെ സിപിഎം ഭരണകൂടം ഇതിനായി നിയോഗിക്കുന്നു. കോഴിക്കോട് ജില്ലയില്‍ സിപിഎം അക്രമത്തിനു പിന്നില്‍ ചില പ്രത്യേക കുടുംബങ്ങളാണ്. ജില്ലാ സെക്രട്ടറി പി. മോഹനന്റെ മകന് ജൂലിയസ് നികിതാസിന്റെ പേരില്‍ ഒമ്പതോളം ക്രിമിനല്‍ കേസുകള്‍ ഉണ്ടായിരുന്നു, അദ്ദേഹം പറഞ്ഞു.
ആര്‍എസ്എസ് പ്രാന്ത ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ് കെ.പി. രാധാകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. കൊലക്കേസ് പ്രതികളായിരുന്ന ജില്ലാ സെക്രട്ടറി മോഹനന്, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്, മുഖ്യമന്ത്രി പിണറായി വിജയന് എന്നിവര്‍ നുണക്കഥകള്‍ പ്രചരിപ്പിക്കുന്നു. ഈ നുണക്കഥയാണ് പോലീസ് കേസുകളായി രജിസ്റ്റര്‍ ചെയ്യുന്നത്, അദ്ദേഹം പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന് അധ്യക്ഷത വഹിച്ചു. ടി. സുധീഷ് പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: