ജനങ്ങള്‍ ഒരുമിച്ചുകൂടുന്ന സ്ഥലത്തുണ്ടാകാവുന്ന അസൗകര്യങ്ങള്‍ ഒഴിവാക്കിയാല്‍ ശബരിമലയിലെ താമസം അത്യാനന്ദപ്രദമായിട്ടുള്ളതാണ്. എല്ലാ അയ്യപ്പന്മാരും മുപ്പതാം തീയതി മലനടയില്‍ത്തന്നെ കഴിച്ചുകൂട്ടിയശേഷം ഒന്നാം തീയതി കുമ്പളത്തോട്ടിലേക്കു പോകുന്നു. മലനടയില്‍ിന്നും ഒരു മൈല്‍ വടക്കുകിഴക്കുമാറിയാണ് ഇപ്പോള്‍ കുമ്പളത്തോട്ടില്‍ അണകെട്ടി മലനടയിലേക്ക് കുഴല്‍വഴി വെള്ളംകൊണ്ടുപോരുന്നത്. അകത്തെ അഭിഷേകത്തിനും മറ്റും ഈ തീര്‍ഥജലംതന്നെയാണ് ഉപയോഗിക്കുന്നത്.
പതിനെട്ടാംപടിയില്‍ നിന്നും അണയുടെ സമീപമെത്തത്തക്കവണ്ണം പാത ഉണ്ടാക്കിയിട്ടുണ്ട്. മാളികപ്പുറത്തുനിന്നും വടക്കോട്ടു രണ്ടു ഫര്‍ലോങ് ദൂരം പോയാലും ഈ തോട്ടില്‍ ചെന്നെത്താം.
കുംഭദളതീര്‍ഥത്തില്‍ സാമാന്യം ഉയരത്തില്‍ നിന്നും ശക്തിയോടുകൂടി പ്രവഹിക്കുന്ന ഒരു നീര്‍ച്ചാട്ടമുണ്ട്. ആ നീരൊഴുക്കു വന്നുപതിക്കുന്ന ഭാഗത്ത് പാറയില്‍ ഒരു കുഴിയുണ്ട്. ഏകദേശം ഒരു ഉരല്‍ക്കുഴിപോലെ അതു തോന്നും. ഇതിനെയാണ് ഉരക്കുഴി തീര്ഥമെന്നു പറയുന്നത്. ഈ സ്നാനഘട്ടത്തിനു മുകള്‍ഭാഗത്തായിട്ടാണ് അണ. ഒട്ടേറെ അയ്യപ്പന്മാര് ഉരക്കുഴിതീര്‍ഥത്തില്‍ മുങ്ങാനെത്തും. സവിശേഷത ആരേയും അദ്ഭുതപരതന്ത്രരാക്കും. ഇതില്‍ മുങ്ങാന്‍ മാത്രം വലിപ്പമില്ലല്ലോ എന്നു പ്രഥമദൃഷ്ടിയില്‍ തോന്നുകയും, ഇറങ്ങിയാല്‍ അനായാസേന ഇരുന്നു മുങ്ങുവാന്‍ സാധിക്കുകയും വീണ്ടും നോക്കിയാല്‍ ഇതില്‍ എങ്ങനെ മുങ്ങി എന്ന് ആശ്ചര്യം തോന്നുകയും ചെയ്യും. ഭയന്നിട്ടു മുങ്ങാതെ പിന്തിരിയുന്നവരും ഇല്ലാതില്ല. ഉരക്കുഴി തീര്‍ഥമാടിയതിനുശേഷം കുമ്പളത്തോട്ടില്‍ ശ്രാദ്ധാദികര്‍മ്മങ്ങള്‍, ദാനങ്ങള്‍ എന്നിവ നടത്തുകയും, പമ്പയിലെ സദ്യയോളം നിഷ്കര്‍ഷയില്ലെങ്കിലും സാമാന്യമായ ഒരു സദ്യ നടത്തുകയും ഗുരുദക്ഷിണ നല്‍കുകയും ചെയ്യുന്നു. അനന്തരം കുമ്പളത്തോട്ടില്‍ നിന്നും അവരവരുടെ വിരികളില്‍വന്നു വിശ്രമിക്കുന്നു.
കുമ്പളത്തോട്ടില്‍നിന്നും മലനടയില്‍ വന്നെത്തിയശേഷം യാചകര്‍ക്ക് യഥാശക്തി ദാനധര്‍മ്മങ്ങള്‍ നല്കുന്നു. പേരുത്തോട്ടിലും കരിമലമുകളിലും അപ്പാച്ചിമേട്ടിലും മാളികപ്പുറത്തും ആണ് യാചകസംഘം കൂട്ടമിട്ടിരിക്കുന്നത്. ധര്‍മ്മം നല്കിയ ശേഷം ഭസ്മം, പ്രസാദം മുതലായവ ശേഖരിക്കുവാനും മറ്റുമുള്ള ഉത്സാഹത്തില്‍ അയ്യപ്പന്മാര് ബദ്ധശ്രദ്ധരാകുന്നു.
സ്വാമി സന്നിധിയില്‍നിന്നും നേരെ കിഴക്കോട്ടു ഏകദേശം ഒന്നരനാഴിക പോയാല്‍ അവിടെനിന്നും അല്പം തെക്കുമാറി പമ്പയുടെ ത്രിവേണിഘട്ടത്തില്‍ വന്നുചേരുന്ന കല്ലാറിലേയ്ക്ക് എത്തിച്ചേരാം. ‘വാനീരത്തില്‍ മദിച്ചു പക്ഷികളിരിക്കുമ്പോള്‍ കൊഴിഞ്ഞുള്ള നല്‍സൂനംകൊണ്ടു സുഗന്ധമാര്‍ന്നതിതണുപ്പുള്ളച്ഛവെള്ളത്തോടും’ അവിടെവിടെ ഉയര്‍ന്നു നില്ക്കുന്ന ശിലകളെ തരംഗലീലകള്‍കൊണ്ട് കുളിര്‍പ്പിച്ച് ഉത്സാഹത്തോടും കൂടി ഈ തരംഗിണീറാണി വിലസുന്നു. സ്നാനപാനാദികളുടേയും മറ്റും സുഖസൗകര്യങ്ങള്‍ മൂലം അനേകം അയ്യപ്പന്മാര് ഇവിടെ എത്തുന്നു. കുതിച്ചുചാടുന്ന അരുവികളുടെയും
വനഗജങ്ങള്‍ തലയുയര്‍ത്തിനില്‍ക്കുകയാണോ എന്നു തോന്നുമാറ് കാണപ്പെടുന്ന കൂറ്റന്‍ കരിമ്പാറകളുടേയും, മരക്കൊമ്പുകളില്‍ കായുവാന്‍ വിരിച്ചിരിക്കുന്ന വനമോഹിനിയുടെ ചെമ്പട്ടുകളോ എന്നു തോന്നുമാറ് അവിടവിടെ നിരന്നുകാണുന്ന നീര്‍മരുതിന്‍ പുഷ്പസഞ്ചയങ്ങളുടെയും മനോഹാരിയായ പ്രകൃതിവിലാസം ആരേയും ആഹ്ലാദിപ്പിക്കുന്നു. സ്നാനാശനപാനാദികളാല്‍ സന്തുഷ്ടരാക്കപ്പെട്ട അയ്യപ്പന്മാര് അവിടം വാസകേന്ദ്രമാക്കുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: