അഡ്ലെയ്ഡ്: ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിലെ മിന്നുന്ന ജയത്തിനൊപ്പം വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന് ലോകറെക്കോഡും. ക്യാച്ചുകളുടെ എണ്ണത്തിലാണ് ഈ യുവ വിക്കറ്റ് കീപ്പര്‍ ലോക റെക്കോഡ് പ്രകടനം നടത്തിയത്.
രണ്ടിന്നിങ്ങ്സിലുമായി 11 ഓസീസ് താരങ്ങളെയാണ് ഋഷഭ് വിക്കറ്റിന് പിന്നില്‍ പിടികൂടിയത്. ഒന്നാം ഇന്നിങ്സില്‍ ആറും രണ്ടാം ഇന്നിങ്ങ്സില്‍ അഞ്ചും.
ഇതോടെ ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ജാക്ക് റസ്സലിനും ദക്ഷിണാഫ്രിക്കയുടെ വിക്കറ്റ് കീപ്പര്‍ എബി ഡിവില്ലിയേഴ്സിനും ഒപ്പമാണ് ഋഷഭ് പന്ത് എത്തിയത്. 1995-ല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ജോഹന്നാസ്ബര്‍ഗിലാണ് റസ്സല്‍ 11 ക്യാച്ചെടുത്തത്. 2013ല്‍ പാക്കിസ്ഥാനെതിരെ ജോഹന്നസ്ബര്ഗിലായിരുന്നു ഡിവില്ലിയേഴ്സിന്റെ നേട്ടം.
രണ്ടാം ഇന്നിങ്സില്‍ ജസ്പ്രീത് ബുംറയുടെ പന്തില്‍ നഥാന്‍ ലിയോണിന്റെ ക്യാച്ച് കൈവിട്ടില്ലായിരുന്നെങ്കില്‍ റെക്കോഡ് ഋഷഭിന് ഒറ്റക്ക് സ്വന്തമാക്കാമായിരുന്നു. ഒന്നാം ഇന്നിങ്സില്‍ ഉസ്മാന് ഖവാജ, പീറ്റര്‍ ഹാന്‍ഡ്സ്കോംപ്, ട്രാവിസ് ഹെഡ്, ടിം പെയ്ന്, മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹെയ്സല്‍വുഡ് എന്നിവരെ കയ്യിലൊതുക്കിയ ഋഷഭ് രണ്ടാം ഇന്നിങ്സില്‍ ആരോണ്‍ ഫിഞ്ച്, മാര്‍ക്കസ് ഹാരിസ്, ഷോണ്‍ മാര്‍ഷ്, ടിം പെയ്ന്, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവരെയും ക്യാച്ചിലൂടെ പുറത്താക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: