തിരുവനന്തപുരം: ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ നടപ്പാക്കിയ ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന തന്ത്രമാണ് മുഖ്യമന്ത്രി പിണറായി വിജയന് വനിതാമതിലിലൂടെ പയറ്റുന്നതെന്ന് കെപിസിസി മുന്‍ പ്രസിഡന്റ് വി.എം. സുധീരന്. നവോത്ഥാന മുന്നേറ്റവുമായി കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഒരു ബന്ധവുമില്ലെന്നും വനിതാ മതില് വര്‍ഗീയ മതിലാണെന്നും അദ്ദേഹം പ്രസ്ക്ലബ്ബില്‍ നടത്തിയ മുഖാമുഖം പരിപാടിയില്‍ പറഞ്ഞു.
വെള്ളാപ്പള്ളി നടേശന്റെത് വര്‍ഗീയ വിഭാഗീയ നിലപാടാണ്. ഇതിനെതിരേ നേരത്തെ പിണറായിയും പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ശക്തമായി പ്രതിഷേധിച്ചിട്ടുണ്ട്. അവസരവാദ രാഷട്രീയത്തിന്റെ ജീവിച്ചിരിക്കുന്ന പ്രതീകമാണ് വെള്ളാപ്പള്ളി. സിപിഎം സന്ധിചെയ്തിരിക്കുന്നതും ഇതിനോടാണ്. വെള്ളാപ്പള്ളിയെ മഹത്വവത്കരിക്കുന്നത് പിണറായിയുടേയും കോടിയേരിയുടെയും അവസരവാദ രാഷ്ട്രീയത്തിന്റെ ഭാഗമായാണെന്നും അദ്ദേഹം പറഞ്ഞു.
വനിതാ മതില് കേരളത്തെ വര്‍ഗീയമായി വിഭജിക്കുന്നതാണ്. മതേതര കേരളത്തെ നശിപ്പിക്കുന്ന മതിലാണിത്. സുഗതനെ പോലെയൊരാളെ സംഘാടകന്‍ ആക്കുകവഴി പിണറായി ഗുരുനിന്ദ നടത്തിയെന്നും സുധീരന് പറഞ്ഞു.
സ്വന്തം പാര്‍ട്ടിയിലെ വനിതയ്ക്ക് നേരെ നടന്ന ലൈംഗികാതിക്രമത്തെ ന്യായീകരിച്ചവരാണ് വനിതാമതില്‍ കെട്ടാനിറങ്ങിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സുപ്രീം കോടതിയുടെ എല്ലാ വിധികളും ശരിയല്ലെന്നും സുപ്രിം കോടതിക്കും തെറ്റ് പറ്റാമെന്നും സുധീരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: