ശിവഗിരി: ഇരുപത്തിയൊന്നാം നൂറ്റാണ്ട് സമാധാനത്തിന്റേതാകണമെന്ന് ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ ഉദ്ബോധിപ്പിച്ചു. ഓരോ മനുഷ്യന്റെയും ആന്തരിക പരിവര്ത്തനത്തിലൂടെമാത്രമേ ഇത് സാധ്യമാകൂ. ഇതിനായി പരസ്പര സ്നേഹം, വിശ്വാസം, ധാരണ എന്നിവ വളര്‍ത്തിയെടുക്കണം. ശ്രീനാരായണ ഗുരുദേവന്റെ ഒരുജാതി ഒരുമതം ഒരുദൈവം എന്ന ദര്‍ശനത്തില്‍ അന്തര്‍ലീനമായിരിക്കുന്നത് സാഹോദര്യമാണ്. വിശ്വമതം എന്നതിലെ സഹാനുഭൂതിയുടെ പൊരുള്‍ ഇതുതന്നെയാണെന്നും ദലൈലാമ പറഞ്ഞു. എണ്‍പതാമത് ശിവഗിരി തീര്‍ത്ഥാടന വിളംബര സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇരുപത്തിയൊന്നാം നൂറ്റാണ്ട് ആരംഭിച്ചിട്ടേയുള്ളു. ഇനി 88 വര്‍ഷം ബാക്കിയുണ്ട്. നാം ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചാല്‍ ഈ നൂറ്റാണ്ടിനെ ശാന്തിയുടെയും സമാധാനത്തിന്റേതുമാക്കിമാറ്റാം. ഈ അവസ്ഥ ആകാശത്തുനിന്നും പൊട്ടിവീഴില്ല. ഭൂമിയില്‍ത്തന്നെയാണ് ഇതിനുള്ള മാര്‍ഗം തേടേണ്ടത്. ഓരോ വ്യക്തിയുടെയും ഉള്ളില്‍നിന്നാണ് സമാധാനം ഉണ്ടാകേണ്ടത്. ഇന്നുള്ള ഒരു സാങ്കേതികവിദ്യയ്ക്കും അതിന് കഴിയില്ല. ദേഷ്യം, ഭയം, വെറുപ്പ് തുടങ്ങിയവ കുറയ്ക്കാന്‍ ഒരു മരുന്നിനുമാകില്ല.
മതസൗഹാര്ദ്ദത്തിലുള്ള ഭാരതത്തിന്റെ പാരമ്പര്യം ലോകത്തിന് പകര്‍ത്താവുന്നതാണ്. ഇവിടെ എല്ലാ മതങ്ങളില്‍പ്പെട്ടവരും ഭയംകൂടാതെ സന്തോഷകരമായാണ് ജീവിക്കുന്നത്. ക്ഷേത്രങ്ങളില്‍ ആചാരാനുഷ്ഠാനങ്ങള്‍ക്ക് പുറമെ ജനങ്ങളെ മൂല്യങ്ങളെക്കുറിച്ച് പഠിപ്പിക്കണമെന്നും ദലൈലാമ പറഞ്ഞു. വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്കുന്ന ശ്രീരാമകൃഷ്ണ മിഷന്റെ പ്രവര്‍ത്തനങ്ങളെ ദലൈലാമ പ്രകീര്‍ത്തിച്ചു.
സമ്മേളനത്തില്‍ ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ അധ്യക്ഷത വഹിച്ചു. സ്പീക്കര്‍ ജി.കാര്ത്തികേയന്, ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മെത്രാപൊലീത്ത, സ്വാമി സുധാനന്ദ എന്നിവര്‍ സംസാരിച്ചു. സ്വാമി പരാനന്ദ, സ്വാമി വിശുദ്ധാനന്ദ എന്നിവരും സംബന്ധിച്ചു. ‘ശിവഗിരി തീര്‍ത്ഥാടന എക്സ്പോ 80’ ലോഗോ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മെത്രാപൊലീത്തയ്ക്ക് നല്കി ദലൈലാമ പ്രകാശിപ്പിച്ചു. ഗുരുധര്‍മ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പുസ്തകവും അദ്ദേഹം പ്രകാശനം ചെയ്തു. ശിവഗിരി മഠത്തിന്റെ ഉപഹാരം ദലൈലാമയ്ക്ക് സ്വാമി പ്രകാശാനന്ദ സമര്‍പ്പിച്ചു. യോഗക്ഷേമസഭ, പ്രജാപിത ബ്രഹ്മ കുമാരീസ് എന്നീ സംഘടനകളും ദലൈലാമയ്ക്ക് ഉപഹാരങ്ങള്‍ നല്കി. മെത്രാപൊലീത്ത അദ്ദേഹത്തിന് വിശുദ്ധകുരിശ് സമ്മാനിച്ചു. ധര്‍മസംഘം ട്രസ്റ്റ് ജന.സെക്രട്ടറി സ്വാമി ഋതംഭരാനന്ദ സ്വാഗതവും തീര്‍ത്ഥാടന കമ്മറ്റി സെക്രട്ടറി സ്വാമി ഗുരുപ്രസാദ് നന്ദിയും പറഞ്ഞു.
ശിവഗിരിയിലെത്തിയ ദലൈലാമയെ പൂര്‍ണകുംഭം നല്കി സ്വീകരിച്ചശേഷം പാദപൂജയോടെയാണ് വരവേറ്റത്.
മഹാസമാധിദര്ശനത്തിനുശേഷം ദലൈലാമ വൈദികമഠം സന്ദര്‍ശിച്ചു. അവിടെ സന്ദര്ശനസൂചകമായി ദലൈലാമ പ്ലാവ് വൃക്ഷത്തൈ നട്ടു. സമ്മേളനത്തിനുശേഷം ദലൈലാമ ശാരദാമഠത്തിലെത്തി പ്രാര്‍ത്ഥിച്ചശേഷമാണ് മടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: