തിരുവനന്തപുരം: ശ്രീനാരായണഗുരുദേവ തീര്‍ഥാടന സര്‍ക്യൂട്ടിനായി കേന്ദ്ര ടൂറിസം മന്ത്രാലയം എഴുപതുകോടി രൂപ അനുവദിച്ചതില്‍ തെളിയുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഗ്രഹം. അദ്ദേഹം പ്രത്യേക താല്‍പ്പര്യമെടുത്താണ് പണം അനുവദിച്ചത്.
ശിവഗിരിമഠം പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ, ജനറല്‍ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, ഖജാന്‍ജി സ്വാമി ശാരദാനന്ദ എന്നിവര്‍ പ്രധാനമന്ത്രിക്ക് നേരിട്ടു നല്കിയ നിവേദനവും പദ്ധതി രൂപരേഖയും പിന്നീട് ടൂറിസം മന്ത്രാലയം അംഗീകരിച്ച് അനുമതി നല്‍കുകയായിരുന്നു.
ഒന്നരവര്‍ഷമായി ശിവഗിരി മഠത്തിന്റെയും ബന്ധപ്പെട്ടവരുടെയും നിരന്തര ശ്രമങ്ങളുടെ ഫലമായി പ്രധാനമന്ത്രി പ്രത്യേക താല്‍പ്പര്യമെടുത്താണ് ഈ പ്രോജക്ട് ഇപ്പോള്‍ യാഥാര്‍ഥ്യമാക്കിയത്. ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്കാണ് ശിവഗിരി മഠത്തിന് തുക അനുവദിച്ചത്. പ്രോജക്ടില്‍ ഉള്‍പ്പെട്ട ശിവഗിരിമഠം, ചെമ്പഴന്തി ഗുരുകുലം, കുന്നുംപാറ, അരുവിപ്പുറം എന്നീ തീര്‍ഥാടന കേന്ദ്രങ്ങളുടെ സമഗ്ര വികസനത്തിനായി ഈ തുക വിനിയോഗിക്കും.
സോളാര്‍ പ്ലാന്റ്, ബാറ്ററി കാറുകള്‍, ക്രാഫ്റ്റ് ബാസാര്‍, ആംഫി തിയേറ്റര്‍, സ്കൈവാക്ക്, ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ, കുടിവെള്ള പ്ലാന്റുകള്‍, ഗുഹകളുടെയും നദീതീരത്തിന്റെയും നവീകരണം, വാട്ടര്‍ ഫൗണ്ടന്, കമ്യൂണിറ്റി ഹാള്‍, പാര്‍ക്കിങ് ഗ്രൗണ്ടുകള്‍ തുടങ്ങിയവയെല്ലാം പുതിയ പദ്ധതിയില്‍ ഉണ്ടാകും.
കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള ഇന്ത്യാ ടൂറിസം ഡെവലപ്മെന്റ് കോര്‍പ്പറേഷനാ (ഐടിഡിസി)യിരിക്കും പദ്ധതി നിര്‍വഹണ ഏജന്‍സി. മൂന്നു വര്‍ഷത്തിനകം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കും. ഇതിനായി കേന്ദ്ര ടൂറിസം മന്ത്രാലയം അവരുടെ പ്രോജക്ട് ഓഫീസ് ഉടന്‍ ശിവഗിരിയില്‍ തുറക്കും. ഇവിടെ ദല്‍ഹിയില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ നേരിട്ടാകും പ്രോജക്ട് മോണിറ്ററിങ് ഡിവിഷന്റെ ചുമതല വഹിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: