ന്യൂദല്‍ഹി: രാഷ്ട്രീയത്തിനതീതമായി പിന്തുണ ലഭിച്ച സാമ്പത്തിക സംവരണ ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്ത മുസ്ലിം ലീഗിന്റെയും സഭയില്‍ നിന്നും ഇറങ്ങിപ്പോയ സിപിഐയുടെയും നിലപാടുകള്‍ അപമാനകരമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ.പി.എസ്. ശ്രീധരന് പിള്ള.
പ്രധാനപ്പെട്ട കക്ഷികളുടെ നിലപാട് സംബന്ധിച്ച് എല്‍ഡിഎഫും യുഡിഎഫും വിശദീകരിക്കണം. നിലവില്‍ സംവരണം ലഭിക്കാത്ത ക്രിസ്ത്യന്‍, മുസ്ലിം സമുദായത്തിലുള്ളവര്‍ക്കും ബില്ല് ഗുണം ചെയ്യും. ഇത് കണക്കിലെടുക്കാതെയാണ് വര്‍ഗീയ വിഷം തുപ്പുന്ന ഒവൈസിക്കൊപ്പം ചേര്‍ന്ന് ലീഗ് എതിര്‍പ്പുന്നയിച്ചത്. പൊതുമുസ്ലിം സമുദായത്തിന്റെ നിലപാടിനെ ലീഗ് എത്രത്തോളം എതിര്‍ക്കുന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നത്.
മലബാറിലെ മുസ്ലിങ്ങള്‍ക്ക് മാത്രമുള്ള പ്രസ്ഥാനമായി പാര്‍ട്ടി ചുരുങ്ങുന്നു. ബില്ല് പാസായതിലെ സന്തോഷം പ്രകടിപ്പിക്കാന്‍ കേരളത്തില്‍ ശനിയാഴ്ച ആഹ്ലാദ ദിനമായി ആചരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.
ബഹിഷ്കരണം ചെയ്യാത്ത കുറ്റത്തിന്
ചെയ്യാത്ത കുറ്റത്തിനാണ് മാധ്യമങ്ങള്‍ ബിജെപിയെ ബഹിഷ്കരിച്ചതെന്ന് ശ്രീധരന് പിള്ള ചൂണ്ടിക്കാട്ടി. മാധ്യമങ്ങളെ ആക്രമിച്ചതിന് കാസര്‍കോട് സിപിഎം നേതാവ് അറസ്റ്റിലായ പത്രവാര്‍ത്ത ഉയര്‍ത്തിക്കാട്ടിയായിരുന്നു അദ്ദേഹം മാധ്യമങ്ങളോട് സംസാരിച്ചത്. മാധ്യമങ്ങള്‍ക്ക് എല്ലായിടത്തും സുരക്ഷ ലഭിക്കണമെന്നതാണ് ബിജെപിയുടെ നിലപാട്. കാസര്‍കോട് ആക്രമണമുണ്ടായതാണ് ബഹിഷ്കരണത്തിനായി ചൂണ്ടിക്കാണിച്ച ഒരു പ്രധാനപ്പെട്ട സംഭവം. ഇതില്‍ ബിജെപിക്ക് പങ്കില്ലെന്ന് അന്ന് തന്നെ ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നു. എന്നാല്‍ ബിജെപിയെ വിശ്വാസത്തിലെടുക്കാന്‍ ആരും തയാറായില്ല. മാധ്യമപ്രവര്‍ത്തകരില്‍ സിപിഎം ഫ്രാക്ഷന് ശക്തമായത് കൊണ്ടാണ് ചെയ്യാത്ത കുറ്റത്തിന് ബിജെപിയെ പ്രതിക്കൂട്ടിലാക്കി ബഹിഷ്കരണമുണ്ടായത്. സിപിഎമ്മിനെ ബഹിഷ്കരിക്കാന്‍ മാധ്യമങ്ങള്‍ തയാറാകുമോ?. പ്രതിഷേധമുണ്ടാകുന്നതില് തെറ്റില്ല. ബഹിഷ്കരണം മാധ്യമങ്ങളുടെ നിലനില്‍പ്പ് തന്നെ ഇല്ലാതാക്കുന്നതാണ്. തിരുവനന്തപുരത്ത് പോലീസുമായുള്ള സംഘര്‍ഷത്തിനിടെയാണ് മാധ്യമപ്രവര്ത്തകന് അടിയേറ്റത്. ഇതിനെ തള്ളിപ്പറയുകയും അപലപിക്കുകയും ചെയ്തിരുന്നു, അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: