തൃശൂര്‍: ശബരിമല കര്‍മസമിതി-ബിജെപി പ്രവര്‍ത്തകരെ പോലീസ് വേട്ടയാടുന്നു. കര്‍മസമിതി നടത്തിയ ഹര്‍ത്താലിനോടനുബന്ധിച്ച് തൃശൂരില്‍ ഇതുവരെ അറസ്റ്റിലായത് രണ്ടായിരത്തിലേറെപ്പേര്‍. 56 കള്ളക്കേസുകളാണ് പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കെട്ടിച്ചമച്ചിട്ടുള്ളത്. ബിജെപിയുടേയും കര്‍മ്മസമിതിയുടേയും ജില്ലാനേതാക്കളേയും സംസ്ഥാന നേതാക്കളേയും കേസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഗുരുവായൂരില്‍ പോലീസ് വാഹനം തല്ലിപ്പൊളിച്ചു എന്ന് ആരോപിച്ചാണ് മഹിളാമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. നിവേദിതയടക്കം നാല് പേരെ റിമാന്‍ഡ് ചെയ്തത്. ചേര്‍പ്പ് സ്റ്റേഷനില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത 22 പേരും ഹര്‍ത്താല്‍ പ്രകടനത്തില്‍ പോലും പങ്കെടുക്കാത്തവരാണ്. മാള സ്റ്റേഷനില്‍ കള്ളക്കേസില്‍ കുടുക്കി എട്ട് പേരെയാണ് റിമാന്‍ഡ് ചെയ്തത്. കൈപ്പമംഗലത്ത് ബസിന്റെ ചില്ല് തകര്‍ത്തു എന്ന് ആരോപിച്ച് 11 പേരെ റിമാന്‍ഡ് ചെയ്ത കേസ് പൂര്‍ണമായും വ്യാജമാണ്.
ഹര്‍ത്താല്‍ ദിവസം പ്രകടനം നടത്തുന്നതിനിടെ വന്ന ബസ് തടഞ്ഞ് ഇനി ഓടരുത് എന്ന് പറയുക മാത്രമാണ് ചെയ്തത്. രാവിലെ എട്ട് മണിക്ക് നടന്ന സംഭവത്തിന് ശേഷം പോയ ബസ് 11 മണിയോടെ പിന്‍ഗ്ലാസ് പൊട്ടിച്ച നിലയില്‍ സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. സംഭവത്തിന് പിന്നിലെ ഗൂഢാലോചനയെ കുറിച്ച് ബിജെപി നേതാക്കള്‍ സൂചന നല്‍കിയിട്ടും പോലീസ് ഏകപക്ഷീയമായി ബിജെപി പ്രവര്‍ത്തകരില്‍ കുറ്റം ചുമത്തുകയായിരുന്നു.
ചാലക്കുടിയില്‍ വാഹനം ആക്രമിച്ചു എന്നാരോപിച്ച് ആര്‍എസ്എസ് താലൂക്ക് കാര്യവാഹ് അടക്കം 15 പേര്‍ക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. അഭിഭാഷക ദമ്പതികളെ കൈയേറ്റം ചെയ്യുകയും കാര്‍ തകര്‍ക്കുകയും ചെയ്തതായാണ് കേസ്. എന്നാല്‍ വാഹനം തടഞ്ഞു നിര്‍ത്തി ഹര്‍ത്താലിനോട് സഹകരിക്കാന്‍ ആവശ്യപ്പെടുക മാത്രമാണ് ചെയ്തത്. ഇതില്‍ ഒന്‍പത് പേരെ ഇതുവരെ റിമാന്‍ഡ്് ചെയ്തു. കാട്ടൂരില്‍ രണ്ട് കേസുകളിലായി 112 പേര്‍ക്കെതിരെ കേസെടുക്കുകയും 12 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തുകയും ചെയ്തു. പ്രകടനം നടത്തി എന്നതല്ലാതെ മറ്റ് അനിഷ്ടസംഭവങ്ങളൊന്നും ഇവിടെ നടന്നിട്ടില്ല.
ഇരിങ്ങാലക്കുടയില്‍ ഹര്‍ത്താല്‍ ദിനത്തില്‍ ബൈക്കില്‍ യാത്രചെയ്യുകയായിരുന്ന ദമ്പതികളോട് സംസാരിക്കുന്നതിനിടയ്ക്ക് തട്ടിക്കയറിയ യാത്രക്കാരനുമായി വാക്കേറ്റമുണ്ടായതിന്റെ പേരിലാണ് ഒരാളെ റിമാന്‍ഡ് ചെയ്തത്. തന്നെയും ഭാര്യയേയും ആക്രമിച്ചു എന്നാണ് യാത്രക്കാരന് പോലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ സംഭവത്തിന് പോലീസ് ദൃക്സാക്ഷിയായിരുന്നുവെന്നും കൈയേറ്റമൊന്നും ഉണ്ടായിട്ടില്ലെന്നും കര്‍മസമിതി പ്രവര്‍ത്തകര്‍ പറഞ്ഞു. വള്ളത്തോല്‍ നഗര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ പ്രകടനം നയിച്ച യുവമോര്‍ച്ച നേതാവടക്കം രണ്ട് പേരെയാണ് റിമാന്‍ഡ് ചെയ്തത്. കുന്നംകുളത്ത് പ്രകടനം നടത്തിയതിന് പോലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി എന്നാരോപിച്ച് അഞ്ച് പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പില്‍ കേസെടുത്തിട്ടുണ്ട്. എന്നാല്‍ ഹര്‍ത്താലുമായി ബന്ധപ്പെട്ട് കുന്നംകുളത്ത് ക്രമസമാധാനപ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ല.
ഒരു സംഘടന ആഹ്വാനം ചെയ്ത് നടത്തുന്ന പ്രതിഷേധത്തിനെതിരെ സംഘടിതമായി ആക്രമണം നടത്തിയ മറ്റു രാഷ്ട്രീയ പാര്‍ട്ടിക്കും സംഘടനകള്‍ക്കുമെതിരെ എന്തുകൊണ്ട് കേസെടുക്കുന്നില്ല എന്ന ചോദ്യത്തിന് പോലീസിന് ഉത്തരമില്ല. സിപിഎം പ്രാദേശിക നേതൃത്വം എഴുതിക്കൊടുക്കുന്ന ലിസ്റ്റനുസരിച്ചാണ് പലരേയും കള്ളകേസില്‍ കുടുക്കുന്നതെന്ന് കര്‍മസമിതി, ബിജെപി നേതാക്കള്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: