ഏഥന്‍സ്: ഇന്ത്യയില്‍ നിന്ന് തപാലില്‍ ലഭിച്ച കവറുകളില്‍ അസാധാരണ വസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടര്‍ന്ന് ഗ്രീസിലെ ഭീകര വിരുദ്ധസംഘം അന്വേഷണം ആരംഭിച്ചു. ഗ്രീസിലെ പന്ത്രണ്ട് സര്‍വകലാശാലകള്‍ക്കാണ് ഇന്ത്യയില്‍ നിന്ന് തപാലില്‍ കവറുകള്‍ ലഭിച്ചത്.
ഈ കവറുകള്‍ തുറന്നപ്പോള്‍ ജീവനക്കാര്‍ക്ക് ശരീരത്തില്‍ കടുത്ത ചൊറിച്ചിലും മറ്റ് അസ്വസ്ഥതകളും ഉണ്ടായി. ഇതെത്തുടര്‍ന്ന് പരിശോധിച്ചപ്പോള്‍ കവറിനുള്ളിലുണ്ടായിരുന്ന പേപ്പറില്‍ പറ്റിപ്പിടിച്ചിരുന്ന പൊടിയെക്കുറിച്ച് സംശയമുണ്ടായി.
ഇതോടെ ഭീകര വിരുദ്ധസംഘം അന്വേഷണം ആരംഭിക്കുകയായിരുന്നു.
ചില ഇസ്ലാമിക ഭീകരസംഘടനകള്‍ ഇതിനു മുമ്പ് ഗ്രീസില്‍ ‘തപാല്‍ ആക്രമണങ്ങള്‍’ നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് സംഭവത്തെ ഗൗരവമായെടുക്കുന്നതെന്ന് ആഭ്യന്തര വകുപ്പിന്റെ വക്താവ് അറിയിച്ചു.
ഏഥന്‍സ് അടക്കം ഗ്രീസിലെ വിവിധ നഗരങ്ങളിലെ സര്‍വകലാശാലകള്‍ക്കാണ് ഇന്ത്യയില്‍ നിന്ന് കവറുകള്‍ കിട്ടിയത്. കവറിനുള്ളില്‍ ഇസ്ലാമുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ രേഖപ്പെടുത്തിയ പേപ്പറായിരുന്നു എന്നാണ് പോലീസ് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: